Dailyhunt
ചേതക് സ്‌ക്രീൻ അവാര്‍ഡ്സ് 2026: 20 വര്‍ഷത്തിനിടെ ആദ്യമായി, 31 വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍

ചേതക് സ്‌ക്രീൻ അവാര്‍ഡ്സ് 2026: 20 വര്‍ഷത്തിനിടെ ആദ്യമായി, 31 വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍

Chetak Screen Awards 2026: വിശ്വാസ്യത, സാംസ്കാരിക പൈതൃകം, ഡിജിറ്റല്‍ സ്വാധീനം എന്നിവയുടെ കരുത്തുറ്റ സംയോജനത്തോടെ, ചേതക് സ്ക്രീൻ അവാർഡ്‌സ് 2026 ഈ ഞായറാഴ്ച തിരിച്ചെത്തുകയാണ്.

മാറിക്കൊണ്ടിരിക്കുന്ന വിനോദലോകത്ത് സിനിമാ മികവുകളെ എങ്ങനെ അടയാളപ്പെടുത്തണമെന്നും ആഘോഷിക്കണമെന്നും പുനർനിർവചിക്കാനാണ് ഈ തിരിച്ചുവരവ് ലക്ഷ്യമിടുന്നത്.

തിയേറ്റർ റിലീസുകളിലും ഒടിടി ചിത്രങ്ങളിലുമായി 31 വിഭാഗങ്ങളിലായി നല്‍കുന്ന അവാർഡുകള്‍ സമകാലിക ഹിന്ദി സിനിമയെ സമ്പന്നമാക്കിയവർക്ക് വെളിച്ചം വീശുന്നു. നാമനിർദ്ദേശങ്ങളില്‍ 24 നോമിനേഷനുകളുമായി ആദിത്യ ധറിന്റെ ചാരവൃത്തി ത്രില്ലർ 'ധുരന്ധർ' ആണ് മുന്നില്‍. മോഹിത് സൂരിയുടെ റൊമാന്റിക് മ്യൂസിക്കല്‍ 'സയാര' 17 നോമിനേഷനുകളും നീരജ് ഗയ്‌വാന്റെ 'ഹോംബൗണ്ട്' 15 നോമിനേഷനുകളും നേടി തൊട്ടുപിന്നിലുണ്ട്. അമ്പതിലധികം പ്രശസ്ത ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും സാംസ്കാരിക വ്യക്തിത്വങ്ങളും ഉള്‍പ്പെടുന്ന സ്വതന്ത്ര ലാഭരഹിത സ്ഥാപനമായ 'സ്ക്രീൻ അക്കാദമി'യാണ് വിജയികളെ തിരഞ്ഞെടുത്തത്.

മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ നടി ആലിയ ഭട്ട് അവതാരകയാകും. ബോളിവുഡ് താരത്തോടൊപ്പം നടനും കൊമേഡിയനുമായ സുനില്‍ ഗ്രോവർ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സാക്കിർ ഖാൻ, ദ ഇന്ത്യൻ എക്സ്പ്രസ് ഹിന്ദി എഡിറ്റർ സൗരഭ് ദ്വിവേദി എന്നിവരും അവതാരകരായി പങ്കുചേരും.

റെഡ് കാർപെറ്റിലും ചടങ്ങിലും പങ്കെടുക്കുന്ന പ്രമുഖ സിനിമാ താരങ്ങളുടെ വലിയ നിര വിജയികളെ ആദരിക്കാനും അവരുടെ നേട്ടങ്ങള്‍ എടുത്തുപറയാനും എത്തും. ഈ വർഷം സിനിമ പ്രേമികള്‍ക്ക് രാത്രി 8 മണി മുതല്‍ യൂട്യൂബ്, സോണി ലിവ്, സോണി എന്റർടൈൻമെന്റ് ടെലിവിഷൻ എന്നിവയിലൂടെ തത്സമയം ചടങ്ങുകള്‍ വീക്ഷിക്കാം.

1995-ല്‍ സ്ഥാപിതമായ സ്ക്രീൻ അവാർഡ്‌സ് വേദി, ഇന്ത്യയിലെ സിനിമാ പ്രതിഭകളുടെ വളർച്ചയെ അടയാളപ്പെടുത്തുന്ന പ്രമുഖ പ്ലാറ്റ്‌ഫോമാണ്. ഇന്ത്യൻ സിനിമയുടെ വൈവിധ്യവും ആഴവും പ്രതിഫലിപ്പിക്കുന്നതാണ് ഇത്തവണത്തെ നാമനിർദ്ദേശങ്ങള്‍.

മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി 'ധുരന്ധറി'നൊപ്പം ലക്ഷ്മണ്‍ രാമചന്ദ്ര ഉട്ടേക്കർ സംവിധാനം ചെയ്ത 'ഛാവ', ഷാസിയ ഇഖ്ബാലിന്റെ 'ധടക് 2', സുപർണ്‍ വർമ്മയുടെ 'ഹഖ്', ആർ.എസ് പ്രസന്നയുടെ 'സിതാരെ സമീൻ പർ', റീമ കാഗ്തിയുടെ 'സൂപ്പർ ബോയ്‌സ് ഓഫ് മലേഗാവ്', കൂടാതെ 'സയാര', 'ഹോംബൗണ്ട്' എന്നിവയും മത്സരിക്കുന്നു.

മികച്ച സംവിധായകരുടെ വിഭാഗത്തില്‍ 'ജുഗ്നുമ: ദി ഫാബിള്‍' ഒരുക്കിയ റാം റെഡ്ഡിക്കൊപ്പം ഉട്ടേക്കർ (ഛാവ), ധർ (ധുരന്ധർ), വർമ്മ (ഹഖ്), ഗയ്‌വാൻ (ഹോംബൗണ്ട്), സൂരി (സയാര), കാഗ്തി (സൂപ്പർ ബോയ്‌സ് ഓഫ് മലേഗാവ്) എന്നിവരും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്ക്ത്രൂ ഡെബ്യൂ ഡയറക്ടർ (നവാഗത സംവിധായകർ) വിഭാഗം തങ്ങളുടെ ക്രാഫ്റ്റിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കഥാകാരന്മാരെ ആദരിക്കുന്നു. ഇഖ്ബാല്‍ (ധടക് 2), ദിബാകർ ദാസ് റോയ് (ദില്ലി ഡാർക്ക്), അരണ്യ സഹായ് (ഹ്യൂമൻസ് ഇൻ ദി ലൂപ്പ്), കരണ്‍ സിംഗ് ത്യാഗി (കേസരി ചാപ്റ്റർ 2), കരണ്‍ കന്ധാരി (സിസ്റ്റർ മിഡ്‌നൈറ്റ്) എന്നിവരാണ് ഈ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവർ.

തിയേറ്റർ റിലീസ് ഒഴിവാക്കി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലെത്തിയ ചലച്ചിത്ര പ്രവർത്തകരെയും അവാർഡിന് പരിഗണിക്കുന്നുണ്ട്. മികച്ച ഒടിടി ഫിലിം സംവിധായകനുള്ള നാമനിർദ്ദേശങ്ങള്‍ ആരതി കടവ് (മിസിസ്), ഹണി ട്രെഹാൻ (രാത്ത് അകേലി ഹേ: ദി ബൻസാല്‍ മർഡേഴ്‌സ്), കരണ്‍ തേജ്പാല്‍ (സ്റ്റോളൻ), അനുഷ റിസ്‌വി (ദി ഗ്രേറ്റ് ഷംസുദ്ദീൻ ഫാമിലി), ബൊമാൻ ഇറാനി (ദി മേത്ത ബോയ്‌സ്) എന്നിവർക്കാണ്.

അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ എന്നും സ്ക്രീൻ അവാർഡ് വേദിയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം മികച്ച നടി വിഭാഗത്തില്‍ തൃപ്തി ദിമ്രി (ധടക് 2), യാമി ഗൗതം ധർ (ഹഖ്), കൊങ്കണ സെൻ ശർമ്മ (മെട്രോ... ഇൻ ദിനോ), കൃതി സനോണ്‍ (തേരെ ഇഷ്ക് മേം) എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 'സിസ്റ്റർ മിഡ്‌നൈറ്റ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് രാധിക ആപ്‌തയും, 'ഹ്യൂമൻസ് ഇൻ ദി ലൂപ്പ്' എന്ന ചിത്രത്തിലെ ശാന്തവും എന്നാല്‍ ഉറപ്പുള്ളതുമായ പ്രകടനത്തിന് സോണല്‍ മധുശങ്കറും തിരഞ്ഞെടുക്കപ്പെട്ടു. 'നിശാഞ്ചി' എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ മോണിക്ക പൻവാറും മികച്ച നടി പട്ടികയില്‍ ഇടംപിടിച്ചു.

മികച്ച നടനുള്ള വിഭാഗത്തില്‍ ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങള്‍ തമ്മിലാണ് മത്സരം: വിക്കി കൗശല്‍ (ഛാവ), സിദ്ധാന്ത് ചതുർവേദി (ധടക് 2), രണ്‍വീർ സിംഗ് (ധുരന്ധർ), ഇഷാൻ ഖട്ടർ (ഹോംബൗണ്ട്), മനോജ് ബാജ്പേയ് (ജുഗ്നുമ: ദി ഫാബിള്‍), ആദർശ് ഗൗരവ് (സൂപ്പർ ബോയ്‌സ് ഓഫ് മലേഗാവ്), വിശാല്‍ ജെത്വ (ഹോംബൗണ്ട്). ഇത് ഇന്ത്യൻ സിനിമയിലെ അഭിനയ പ്രതിഭകളുടെ ആഴം വ്യക്തമാക്കുന്നു.

സംവിധായകർ, അഭിനേതാക്കള്‍, എഴുത്തുകാർ, ഗായകർ, സംഗീതജ്ഞർ എന്നിവർക്കൊപ്പം സിനിമ നിർമ്മാണത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും ചടങ്ങില്‍ പ്രാധാന്യം നല്‍കും.

അവാർഡ് ചടങ്ങുകള്‍ക്ക് പുതിയ ഊർജ്ജം പകരാൻ റെഡ് കാർപെറ്റിലെ വിനോദങ്ങള്‍ക്കും ഗ്ലാമറിനും പ്രത്യേക ശ്രദ്ധ നല്‍കും. പ്രമുഖ യൂട്യൂബ് ഉള്ളടക്ക നിർമ്മാതാക്കളായ ആയുഷി വോറ, അദിതി അഗർവാള്‍, അലിഷ ഹാസല്‍, അനിത ബൊകെപ്പള്ളി, അഞ്ജു മോർ, ചേതൻ മോംഗ, കനക് കതുരിയ, മോഹിനി വർഷ്ണി, സാക്ഷി ഷെട്ടി, ഷനായ എന്നിവർ താരങ്ങളുമായി സംവദിച്ച്‌ സായാഹ്നം അവിസ്മരണീയമാക്കും.

ദ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ മാധ്യമ ധർമ്മത്തില്‍ അധിഷ്ഠിതമായി, തികച്ചും സത്യസന്ധതയോടെയും അർഹതയുടെ അടിസ്ഥാനത്തിലുമാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുന്നത്.

അഭിഷേക് ചൗബേ (സംവിധായകൻ), ബിശ്വദീപ് ചാറ്റർജി (സൗണ്ട് ഡിസൈനർ), ദീപ ഭാട്ടിയ (ഫിലിം എഡിറ്റർ), ജയ്‌ദീപ് സാഹ്‌നി (തിരക്കഥാകൃത്ത്), ജോണ്‍ എബ്രഹാം (നടൻ, നിർമ്മാതാവ്), കബീർ ഖാൻ (സംവിധായകൻ), കരണ്‍ ജോഹർ (സംവിധായകൻ, നിർമ്മാതാവ്), കൗസർ മുനീർ (ഗാനരചയിതാവ്), പായല്‍ കപാഡിയ (സംവിധായിക), പൂജ ലധ സുർത്തി (എഡിറ്റർ), റിമ ദാസ് (സംവിധായിക), വിദ്യ ബാലൻ (നടി), വിനയ് കുമാർ (നടൻ, സംവിധായകൻ) എന്നിവരാണ് സ്ക്രീൻ അക്കാദമിയിലെ ചില പ്രമുഖ അംഗങ്ങള്‍.

കൃത്യത ഉറപ്പാക്കുന്നതിനായി, ലോസ് ഏഞ്ചല്‍സിലെ യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോർണിയയിലെ സിനിമ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫസർ പ്രിയ ജയകുമാർ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് അക്കാദമി അംഗങ്ങള്‍ സ്കോറുകള്‍ നല്‍കിയത്.

തത്സമയം കാണാം

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചേതക് സ്ക്രീൻ അവാർഡ്‌സ് 2026, ഏപ്രില്‍ 5-ന് രാത്രി 8 മണിക്ക് സോണി ലിവ് (Sony LIV), സോണി എന്റർടൈൻമെന്റ് ടെലിവിഷൻ, കൂടാതെ യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേക്ഷണം ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam