ഡല്‍ഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാർത്ഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ അവസാനിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരുകള്‍ക്ക് തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഡല്‍ഹിയിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് കോടതിയുടെ വിശദീകരണം. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ജൂലൈ 28 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി കൂടുതല്‍ വ്യക്തത വരുത്തിയത്. എഫ്.ഐ.ആറുകളിൻമേല്‍ അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും എന്നാല്‍ മുൻകാല കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത വിദ്യാർത്ഥികള്‍ക്കെതിരെ ബലപ്രയോഗങ്ങളോ കടുത്ത നടപടികളോ സ്വീകരിക്കരുതെന്നുമാണ് ജൂലൈ 28 ന് കോടതി നിർദേശിച്ചിരുന്നത്. എന്നാല്‍ ഈ ഉത്തരവ് കേസുകള്‍ പിൻവലിക്കുന്നതിന് തടസ്സമായേക്കുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കോടതി തിങ്കളാഴ്ച വ്യക്തത നല്‍കിയത്.
മുൻ ഉത്തരവില്‍ പരാമർശിച്ച മുൻകാല കുറ്റകൃത്യങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങള്‍ മാത്രമാണെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിലൂടെ നിസ്സാര കുറ്റങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാർത്ഥികള്‍ക്കെതിരെ നിയമനടപടികള്‍ ഒഴിവാക്കാൻ സർക്കാരുകള്‍ക്ക് സാധിക്കും. ഡല്‍ഹിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിജെപി വക്താക്കളുമായി, സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ധാരണയിലെത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്.
ജൂലൈ 20 ന് നടന്ന പാർലമെൻ്റ് മാർച്ചില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അമിത ബലപ്രയോഗത്തില്‍ പ്രതിഷേധക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റ സംഭവത്തില്‍ സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് കോടതി മുൻപ് ആലോചിക്കുകയും കേന്ദ്രത്തിൻ്റെയും ഡല്‍ഹി സർക്കാരിൻ്റെയും മറുപടി തേടുകയും ചെയ്തിരുന്നു.
ഇതില്‍ മറുപടി നല്‍കാൻ കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റർ ജനറല്‍ അറിയിച്ചു. കൂടാതെ, ജന്തർ മന്തറിലെ സമരസ്ഥലത്ത് കൊലപാതകം, പീഡനം തുടങ്ങിയ കേസുകളില്‍ പ്രതികളായ 2,738 ആളുകള്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

