ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില സീനിയർ താരങ്ങള്‍ക്ക് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായി അഭിപ്രായ വ്യത്യാസമുള്ളതായി റിപ്പോർട്ടുകള്‍.
2027 ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ബാക്കിനില്‍ക്കെ ഡ്രസ്സിങ് റൂമില്‍ ഭിന്നത എന്നത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ആശങ്കയുണ്ടാക്കുന്ന വിഷയമാണ്.
ടീം മാനേജ്മെന്റ് എടുക്കുന്ന തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഗംഭീർ അപൂർവ്വമായി മാത്രമേ ഏറ്റെടുക്കാറുള്ളൂ എന്നും പരാജയങ്ങളുടെ ഉത്തരവാദിത്തം കളിക്കാരുടെയോ, സെന്റർ ഓഫ് എക്സലൻസിന്റെയോ (CoE) സപ്പോർട്ട് സ്റ്റാഫിന്റെയോ തലയില്‍ കെട്ടിവെക്കുന്നുവെന്നും ചില ബിസിസിഐ ബോർഡ് വൃത്തങ്ങള്‍ വിശ്വസിക്കുന്നതായി cricblogger.comല്‍ വന്ന റിപ്പോർട്ടില്‍ പറയുന്നു. ഈ അഭിപ്രായം ഇപ്പോള്‍ ഡ്രസ്സിങ് റൂമിനുള്ളിലേക്കും എത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
ചില സീനിയർ താരങ്ങള്‍ ബിസിസിഐ അംഗങ്ങളെയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും വ്യക്തിപരമായി സമീപിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടില്‍ അവകാശപ്പെടുന്നു. ഓസ്ട്രേലിയക്കെതിരായ അവസാന ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ദയനീയ തോല്‍വിക്ക് ശേഷം റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ സ്ഥാനം നിലനിർത്തണമെങ്കില്‍ എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു.
ഡ്രെസ്സിങ് റൂമില്‍ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നപ്പോഴും ടീം തോല്‍ക്കുമ്പോള്‍ "നിരവധി കാര്യങ്ങള്‍" മാധ്യമങ്ങള്‍ മനപ്പൂർവ്വം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞ് ഗംഭീർ അതിനെ തള്ളിക്കളഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഗംഭീറിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ബിസിസിഐക്കുള്ളിലെ അന്തരീക്ഷവും മാറിയതായാണ് സൂചന.
ഗംഭീറിന് കീഴില്‍ ഇന്ത്യ ഏഷ്യാ കപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി, ടി20 ലോകകപ്പ് എന്നിവ വിജയിച്ചെങ്കിലും റെഡ് ബോള്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ന്യൂസിലൻഡിനെതിരെ നാട്ടില്‍ (0-3), ഓസ്ട്രേലിയയില്‍ (4-1), ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില്‍ (0-2) എന്നിങ്ങനെ പരമ്പരകള്‍ ഇന്ത്യ തോറ്റു. ശ്രീലങ്കയില്‍ വരാനിരിക്കുന്ന പരമ്പരയില്‍ വീഴ്ചകളുണ്ടായാല്‍ ഗംഭീറിന്റെ നില പരുങ്ങലിലാവും.
യുകെയിലേക്കും അയർലൻഡിലേക്കുമുള്ള ഇന്ത്യയുടെ സമീപകാല വൈറ്റ് ബോള്‍ പര്യടനങ്ങളിലും ടീം എല്ലാ മേഖലകളിലും പിന്നില്‍ പോയിരുന്നു. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും നാല് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇനി മുൻപിലുള്ള ഒൻപത് ടെസ്റ്റുകളില്‍ ഏഴെണ്ണത്തിലെങ്കിലും ജയിച്ചാല്‍ മാത്രമാവും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷ നിലനിർത്താനാവു.

