കുന്ദൻ ഷായുടെ പ്രണയചിത്രം 'കഭി ഹാ കഭി നാ' റിലീസ് ചെയ്തിട്ട് 32 വർഷങ്ങള്‍ കഴിഞ്ഞിട്ടും അതിലെ പ്രധാന കഥാപാത്രങ്ങളായ സുനിലിന്റെയും അന്നയുടെയും (ഷാരൂഖ് ഖാനും സുചിത്ര കൃഷ്ണമൂർത്തിയും) നിഷ്കളങ്കമായ പ്രണയകഥ പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല.
ചിത്രത്തില്‍ ഷാരൂഖിന്റെ സഹോദരി നിക്കിയായി വേഷമിട്ട സാദിയ സിദ്ദിഖിയെയും സിനിമാപ്രേമികള്‍ ഓർക്കുന്നുണ്ടാകും. താൻ ആ സിനിമയില്‍ സഹോദരി വേഷമാണ് ചെയ്തതെങ്കിലും, അന്ന് തനിക്ക് ഷാരൂഖിനോട് കടുത്ത പ്രണയമായിരുന്നെന്നും അതിനാല്‍ നായികയാകാനാണ് താൻ ആഗ്രഹിച്ചതെന്നും സാദിയ അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി.
ഷാരൂഖ് ഖാന്റെ സഹോദരിയാകാൻ സാദിയ സിദ്ദിഖി വിസമ്മതിച്ചത് എന്തുകൊണ്ട്?
"ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാൻ ഷാരൂഖ് ഖാനോടുള്ള പ്രണയത്തില്‍ മുങ്ങിനില്‍ക്കുകയായിരുന്നു," സാദിയ പറഞ്ഞു. "അത് തികഞ്ഞ പ്രണയമായിരുന്നു. എനിക്ക് മറ്റാരെയും കാണാൻ പോലും കഴിയില്ലായിരുന്നു. ഞാൻ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, ഇപ്പോഴും സ്നേഹിക്കുന്നു," സാദിയ ചിരിയോടെ പറഞ്ഞു. 1993-ല്‍ ദൂരദർശനില്‍ സംപ്രേഷണം ചെയ്ത 'ഹംരാഹി' എന്ന പരമ്പരയിലെ അങ്കൂരി എന്ന ബാലവധുവിന്റെ വേഷത്തിലാണ് കുന്ദൻ ഷാ സാദിയയെ ശ്രദ്ധിക്കുന്നത്. തുടർന്ന് അദ്ദേഹം ഷാരൂഖിന്റെ സഹോദരിയുടെ വേഷം വാഗ്ദാനം ചെയ്തെങ്കിലും സാദിയ ആദ്യം അത് നിരസിച്ചു.
അതിനുള്ള കാരണം കുന്ദൻ ഷാ ചോദിച്ചപ്പോള്‍, സാദിയ പറഞ്ഞതിങ്ങനെ: "കാരണം എനിക്ക് അദ്ദേഹത്തെ സഹോദരനായി കാണാനാവില്ല. എന്റെ കണ്ണുകളില്‍ യഥാർത്ഥ പ്രണയവികാരങ്ങള്‍ കാണാം, അത് സിനിമയില്‍ ശരിയാകില്ല." സിദ്ധാർത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് സാദിയ ഇക്കാര്യം പറഞ്ഞത്. "ഒരു സംവിധായകനോട് നേരിട്ട് അത് പറയാൻ എനിക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. എന്റെ മറുപടി കേട്ട് അദ്ദേഹം ചിരിക്കാൻ തുടങ്ങി." നായികയായ അന്നയുടെ വേഷം ചെയ്യാൻ തനിക്കുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ആ വേഷം ചെയ്യാൻ തനിക്ക് പ്രായം കുറവാണെന്നാണ് കുന്ദൻ പറഞ്ഞത്.
"അടുത്ത ദിവസം, ഞാൻ എന്റെ ഏറ്റവും നല്ല വസ്ത്രം തിരഞ്ഞെടുത്തു. മേക്കപ്പ് ഒക്കെ ചെയ്ത് മുടി ചുരുട്ടിവച്ചു. പ്രായം കൂടിയതായി തോന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ ഒരു കാർട്ടൂണ്‍ രൂപത്തിലായിരുന്നു ഞാൻ അപ്പോള്‍. അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇല്ല, നീ സഹോദരിയായി തന്നെ അഭിനയിക്കും.' ആ വേഷം ചെയ്യേണ്ട എന്ന് വെക്കാനുള്ള ഒരു ഓപ്ഷൻ അദ്ദേഹം എനിക്ക് നല്‍കിയില്ല," സാദിയ ഓർത്തു.
"അത് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ നോക്കൂ, ഞാൻ ഒരു നല്ല നടിയാണ്. എന്റെ ഹൃദയത്തില്‍ അദ്ദേഹത്തോട് വ്യത്യസ്തമായ വികാരങ്ങളായിരുന്നു, പക്ഷേ എന്റെ കണ്ണുകള്‍ മറ്റൊരു കഥ പറയണമായിരുന്നു. അവൻ എന്റെ സഹോദരനാണെന്ന് എന്റെ കണ്ണുകള്‍ക്ക് പറയേണ്ടിവന്നു," സാദിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷാരൂഖ് ഖാനോട് തന്റെ വികാരങ്ങള്‍ താൻ ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ലെന്ന് സാദിയ സിദ്ദിഖി വ്യക്തമാകകി. "അദ്ദേഹത്തിന് അത് അറിയാമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ഷൂട്ടിംഗ് സെറ്റില്‍ അദ്ദേഹം വളരെ കരുതലുള്ളയാളായിരുന്നു. ഒരു സ്വപ്നരംഗത്തില്‍ ഞാൻ കടല്‍ത്തീരത്ത് അദ്ദേഹത്തിന്റെ പുറകെ ഓടുന്ന ഒരു രംഗമുണ്ടായിരുന്നു. കടല്‍ത്തീരത്ത് നല്ല ചൂടായിരുന്നു. ഞങ്ങളുടെ ഷോട്ടിന് ശേഷം, ഷാരൂഖിന്റെ മാത്രമായി കുറച്ചുകൂടി ഷോട്ടുകള്‍ എടുക്കണമെന്ന് കുന്ദൻ പറഞ്ഞു. ഷാരൂഖ് തിരിച്ചുവന്നപ്പോള്‍ എന്നോട് ചോദിച്ചു, 'എന്തിനാണ് വെയിലത്ത് ഇരിക്കുന്നത്? കാറില്‍ പോയി ഇരുന്ന് കുറച്ച് വെള്ളം കുടിക്കൂ."
ഷാരൂഖിന്റെ ഫോണ്‍ നമ്പർ ചോദിക്കാൻ തനിക്ക് "നാണമായിരുന്നു" എന്നും സാദിയ കൂട്ടിച്ചേർത്തു. "വർഷങ്ങള്‍ക്ക് ശേഷം, ഒരു ഡബ്ബിംഗിനായി ഞാൻ പ്രൈം ഫോക്കസിന്റെ സ്റ്റുഡിയോയില്‍ പോയിരുന്നു. ഷാരൂഖ് അവിടെ നില്‍ക്കുന്നത് ഞാൻ കണ്ടു. എന്നെ അദ്ദേഹം ഓർക്കാൻ വഴിയില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ അദ്ദേഹം 'സാദിയ?' എന്ന് വിളിച്ചു. 'നിങ്ങള്‍ക്ക് എന്നെ ഓർമ്മയുണ്ടോ?' എന്ന് ഞാൻ ചോദിച്ചപ്പോള്‍, 'തീർച്ചയായും എനിക്ക് നിന്നെ ഓർമ്മയുണ്ട്' എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു, ഞാൻ തിരികെയും കെട്ടിപ്പിടിച്ചു. ആ അവസരം ഞാൻ കളയുമായിരുന്നില്ല," സാദിയ ഓർത്തു.
"അദ്ദേഹം ഡയറ്റ് കോക്ക് കുടിക്കുകയായിരുന്നു. പിന്നീട് ഖേദം തോന്നിയ ഒരു കാര്യം ഞാൻ അപ്പോള്‍ ചോദിച്ചു, 'നിങ്ങള്‍ ഇപ്പോഴും ഇത്രയധികം ഡയറ്റ് കോക്ക് കുടിക്കാറുണ്ടോ? ഇപ്പോഴും ഇത്രയധികം പുകവലിക്കാറുണ്ടോ?' ഞാൻ അദ്ദേഹത്തിന്റെ സഹോദരിയെപ്പോലെ ആയതുകൊണ്ട് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു. പക്ഷേ എന്റെ ഉള്ളില്‍ മറ്റ് ചില വികാരങ്ങളായിരുന്നു. അദ്ദേഹം എന്നെ ഓർത്തു എന്നത് ശരിക്കും സന്തോഷം നല്‍കി," അവർ കൂട്ടിച്ചേർത്തു.
മറ്റൊരു ചലച്ചിത്ര പ്രവർത്തകനെ കാണാൻ പോയപ്പോഴായിരുന്നു ഷാരൂഖ് ഖാനുമായുള്ള സാദിയ സിദ്ദിഖിയുടെ അടുത്ത കൂടിക്കാഴ്ച. "എനിക്ക് വാഷ്‌റൂം ഉപയോഗിക്കണമായിരുന്നു, പക്ഷേ പൊതു വാഷ്‌റൂം വളരെ മോശമായിരുന്നു. മേക്കപ്പ് റൂമില്‍ മറ്റൊരു വാഷ്‌റൂം ഉണ്ടായിരുന്നു, എന്നാല്‍ ഷാരൂഖ് അവിടെയുണ്ടെന്ന് എന്നോട് പറഞ്ഞു. അദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ഞാൻ ഉള്ളിലേക്ക് പോയത്. 'ഹായ്! സുഖമാണോ? ഭക്ഷണം കഴിക്കുന്നോ?' അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു, 'ഇല്ല, ഞാൻ കഴിച്ചു. എനിക്ക് വാഷ്‌റൂം ഉപയോഗിക്കണമായിരുന്നു.' അദ്ദേഹം പറഞ്ഞു, 'അതിനെന്താ, പോകൂ.' വർഷങ്ങള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അത്. അതാണ് ഷാരൂഖ് ഖാൻ," സാദിയ പറഞ്ഞു നിർത്തി.
ആ പാട്ട് ചിത്രീകരിക്കുമ്പോള്‍ സാമന്തയ്ക്ക് മോണിംഗ് സിക്നസ് ഉണ്ടായിരുന്നു: നന്ദിനി റെഡ്ഡി

