നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതമാണ് സഞ്ജയ് ദത്തിന്റേത്. അതുകൊണ്ട് തന്നെ ബോളിവുഡിന്റെ പല മാറ്റങ്ങള്‍ക്കും താരം സാക്ഷിയായിട്ടുണ്ട്.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും സിനിമാലോകത്തിന്റെ ഉയർച്ചതാഴ്ചകളെയും നേരിട്ട് കണ്ട അദ്ദേഹം, ഇപ്പോഴത്തെ ബോളിവുഡ് പഴയതില്‍ നിന്ന് ഏറെ മാറിയെന്നാണ് പറയുന്നത്. അടുത്തിടെ എഐജി ഹോസ്പിറ്റല്‍സിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജയ് ദത്തിന്റെ തുറന്നുപറച്ചില്‍.
കരിയറിന്റെ തുടക്കകാലത്തെക്കുറിച്ച് സംസാരിച്ച സഞ്ജയ് ദത്ത്, അന്നത്തെ ബോളിവുഡ് ഒരു കുടുംബം പോലെയായിരുന്നുവെന്ന് പറഞ്ഞു. "എല്ലാവരും ഒരുമിച്ചായിരുന്നു. പരസ്പരം സഹായിക്കുന്ന മനോഭാവമായിരുന്നു. എന്നാല്‍ ഇന്ന് സിനിമാരംഗം കൂടുതല്‍ കടുത്ത മത്സരത്തിലേക്കും സ്വാർത്ഥതയിലേക്കും മാറിയിരിക്കുന്നു," എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
ഹോളിവുഡിലെ സിനിമാസംസ്കാരത്തെ പ്രശംസിച്ച സഞ്ജയ്, അവിടെ അഭിനേതാക്കളും എഴുത്തുകാരും മറ്റ് പ്രവർത്തകരും ഒരുമിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും പറഞ്ഞു. ഓസ്കർ പുരസ്കാരദാനച്ചടങ്ങ് ഉദാഹരിച്ച അദ്ദേഹം, അവിടെ പുരസ്കാരം നേടുന്നവരെ മറ്റുള്ളവർ അസൂയയില്ലാതെ ആത്മാർഥമായി അഭിനന്ദിക്കുന്ന കാഴ്ച മനോഹരമാണെന്നും കൂട്ടിച്ചേർത്തു.
തന്റെ പ്രിയപ്പെട്ട കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഗുണ്ടാ വേഷങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് സഞ്ജയ് പറഞ്ഞു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ കഥാപാത്രം 'മുന്നാഭായ്' ആണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നാഭായ് എം.ബി.ബി.എസ്. എന്ന സിനിമയിലൂടെ ഡോക്ടർമാരുടെ ജീവിതത്തെ കൂടുതല്‍ അടുത്തറിഞ്ഞെന്നും, രോഗികളോട് മനുഷ്യസ്നേഹത്തോടെയുള്ള സമീപനം എത്ര പ്രധാനമാണെന്ന് ആ സിനിമ തന്നെ പഠിപ്പിച്ചുവെന്നും സഞ്ജയ് പറഞ്ഞു.
"ഡോക്ടർമാർക്ക് തിരക്കേറെയാണ്. പക്ഷേ ഒരു രോഗിയുടെ കൈപിടിച്ച് 'ഞാൻ കൂടെയുണ്ട്, എങ്ങനെയുണ്ട്?' എന്ന് ചോദിക്കാൻ രണ്ട് മിനിറ്റ് മതി. ആ മനുഷ്യസ്പർശമാണ് ഏറ്റവും പ്രധാനപ്പെട്ടത്," എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
അഭിനയത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും നടത്താറില്ലെന്നും സഞ്ജയ് ദത്ത് അഭിമുഖത്തില്‍ പറഞ്ഞു. കഥ കേള്‍ക്കുകയും സെറ്റിലെത്തി സംവിധായകൻ പറയുന്നതുപോലെ അഭിനയിക്കുകയുമാണ് തന്റെ രീതിയെന്ന് അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു.
ജയിലില്‍ കഴിഞ്ഞ കാലം ജീവിതത്തെ എങ്ങനെ മാറ്റിയെന്ന ചോദ്യത്തിനും സഞ്ജയ് മറുപടി നല്‍കി. അവിടെ ഒരു കോണ്‍സ്റ്റബിളില്‍ നിന്നാണ് ക്ഷമിക്കാൻ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
"നിന്നെ വേദനിപ്പിച്ച ആളെ പോലും ക്ഷമിക്കാൻ പഠിക്കണം. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനാകും എന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. ആ പാഠം ഇന്നും ഞാൻ മനസില്‍ സൂക്ഷിക്കുന്നു," എന്ന് സഞ്ജയ് പറഞ്ഞു.
ഗുണ്ടയായും കോള്‍ ഗേള്‍ ആയും അഭിനയിച്ചു, അതൊന്നും ജീവിതമല്ല; ട്രോളുകള്‍ക്ക് കങ്കണയുടെ മറുപടി

