ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണമെന്നും അല്ലാത്തപക്ഷം ആക്രമണം നേരിടേണ്ടി വരുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിനെ ഇറാൻ തള്ളി.
ട്രംപിന്റെ അന്ത്യശാസനം അസന്തുലിതമാണ് എന്ന് വിശേഷിപ്പിച്ച ടെഹ്‌റാൻ, സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംയുക്ത വ്യോമാക്രമണങ്ങളെത്തുടർന്ന് നിലനില്‍ക്കുന്ന സംഘർഷത്തിനിടെ, ഇറാനുമേല്‍ അമേരിക്കയും ഇസ്രായേലും സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാഷിംഗ്ടണിന്റെ അനുമതി ലഭിച്ചാല്‍ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതിനെത്തുടർന്ന് കാണാതായ അമേരിക്കൻ ക്രൂ അംഗത്തിനായി യുഎസ്-ഇറാൻ സേനകള്‍ തിരച്ചില്‍ നടത്തുകയാണ്. തങ്ങള്‍ക്കാണ് ആകാശത്ത് മുൻതൂക്കമെന്ന യുഎസ് അവകാശവാദങ്ങള്‍ക്കിടയിലും സംഘർഷം എത്രത്തോളം അപകടകരമാണെന്ന് ഈ സംഭവം അടിവരയിടുന്നു.
ആഗോള എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ ഊർജ്ജ വിതരണത്തെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും കുറിച്ച് ആശങ്കകള്‍ ഉയർന്നിട്ടുണ്ട്. മേഖലയിലുടനീളം ഇറാൻ, ഇസ്രായേല്‍, മറ്റ് സഖ്യകക്ഷികള്‍ എന്നിവർ ഉള്‍പ്പെട്ട ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളോടെ യുദ്ധം കൂടുതല്‍ വ്യാപിച്ചിരിക്കുകയാണ്.
48 മണിക്കൂറിനുള്ളില്‍ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അല്ലെങ്കില്‍ ഒരു കരാറിലെത്തണം എന്നും ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.
"സമയം അതിക്രമിച്ചിരിക്കുന്നു, 48 മണിക്കൂറിനുള്ളില്‍ അവർക്കുമേല്‍ വലിയ നാശമുണ്ടാകും," എന്നാണ് ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് കുറിച്ചു.
ചർച്ചകള്‍ക്ക് തയ്യാറാണെന്ന് പറയുകയും അതേസമയം തന്നെ സൈനിക നീക്കത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. ചർച്ചകള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ട്രംപ് നേരത്തെ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു.
ട്രംപിന്റെ പ്രസ്താവന "നിസ്സഹായവും പരിഭ്രാന്തി നിറഞ്ഞതും അസന്തുലിതവും മണ്ടത്തരവുമാണ്" എന്ന് ഖാതം അല്‍-അൻബിയ ആസ്ഥാനത്തെ മുതിർന്ന കമാൻഡർ വിശേഷിപ്പിച്ചതായി അല്‍ജസീറ റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥതയിലൂടെയുള്ള ചർച്ചകള്‍ക്ക് തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി പറഞ്ഞു. എന്നാല്‍ ഏത് കരാറും ഈ അനധികൃത യുദ്ധം അവസാനിപ്പിക്കുന്നതിനായിരിക്കണമെന്നും അബ്ബാസ് ഊന്നിപ്പറഞ്ഞു.
ആക്രമണങ്ങള്‍ തുടർന്നാല്‍ സംഘർഷം മേഖലയിലുടനീളം വ്യാപിക്കുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നല്‍കി. ബുഷെറിന് സമീപമുള്ള ആക്രമണങ്ങളെത്തുടർന്ന് റേഡിയേഷൻ പുറത്തുവിടാനുള്ള സാധ്യത ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികളും ഇറാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചതായും യുഎസ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെടുന്നു. ഇസ്രായേല്‍ ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാൻ തുടരുകയാണ്.

