Dailyhunt
ഇറാനില്‍ കാണാതായ യുഎസ് ഉദ്യോഗസ്ഥനെ രക്ഷപെടുത്തിയതായി ട്രംപ്

ഇറാനില്‍ കാണാതായ യുഎസ് ഉദ്യോഗസ്ഥനെ രക്ഷപെടുത്തിയതായി ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ വെച്ച്‌ തന്റെ എഫ്-15ഇ വിമാനം വെടിവെച്ചിട്ടതിനെത്തുടർന്ന് കാണാതായ വെപ്പണ്‍സ് ഓഫീസറെ അമേരിക്കൻ സൈനികർ രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച സ്ഥിരീകരിച്ചു.

'നമുക്ക് അദ്ദേഹത്തെ ലഭിച്ചു! കഴിഞ്ഞ കുറച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ് സൈന്യം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും സാഹസികമായ തിരച്ചില്‍-രക്ഷാദൗത്യങ്ങളില്‍ ഒന്ന് വിജയകരമായി പൂർത്തിയാക്കി. അത്യന്തം ബഹുമാനിക്കപ്പെടുന്ന കേണല്‍ കൂടിയായ ഒരു ഉദ്യോഗസ്ഥന് വേണ്ടിയായിരുന്നു ഇത്. അദ്ദേഹം ഇപ്പോള്‍ സുരക്ഷിതനായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്!' ട്രംപ് കുറിച്ചു.

കേണല്‍ പദവിയിലുള്ള വെപ്പണ്‍സ് ഓഫീസറുടെ ലൊക്കേഷൻ യുഎസ് സൈന്യം ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താനായി വളരെ കൃത്യമായി ആസൂത്രണം നടത്തിയിരുന്നതായും ട്രംപ് പറഞ്ഞു.

സൈനികനെ തിരിച്ചുകൊണ്ടുവരുന്നതിനായി ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങള്‍ സജ്ജമാക്കിയ ഡസൻ കണക്കിന് വിമാനങ്ങളെ യുഎസ് സൈന്യം അയച്ചതായി ട്രംപ് പറഞ്ഞു. 'അദ്ദേഹത്തിന് പരിക്കുകള്‍ പറ്റിയിട്ടുണ്ട്, പക്ഷേ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരും.' ട്രംപ് കുറിച്ചു.

'ഒറ്റ അമേരിക്കക്കാരൻ പോലും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യാതെ ഈ രണ്ട് ഓപ്പറേഷനുകളും പൂർത്തിയാക്കാൻ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നത് ഇറാന്റെ ആകാശത്തിന് മുകളില്‍ ഞങ്ങള്‍ക്ക് വ്യക്തമായ ആധിപത്യവും മേല്‍ക്കോയ്മയും ഉണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു,' ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ മൈക്ക് വാള്‍ട്ട്‌സ് രക്ഷാദൗത്യത്തെക്കുറിച്ച്‌ പ്രതികരിച്ചു.

'അമേരിക്ക ആശ്വാസനിശ്വാസം ഉതിർക്കുന്നു,' എന്നാണ് മുൻ യുഎസ് ആർമി സ്പെഷ്യല്‍ ഫോഴ്സ് ഓഫീസർ കൂടിയായ വാള്‍ട്ട്‌സ് എക്സിലെ പോസ്റ്റില്‍ പറഞ്ഞത്.

'എന്റെ സ്പെഷ്യല്‍ ഓപ്പറേഷൻ സഹോദരങ്ങളുടെ അതിശയകരമായ മറ്റൊരു പ്രവർത്തനം കൂടി.' രക്ഷാദൗത്യം നടത്തിയ ട്രംപിനെയും യുഎസ് സൈനികരെയും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റും പ്രശംസിച്ചു. യുദ്ധവിമാനത്തിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിനെ വെള്ളിയാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam