ഡല്‍ഹി: ഇന്ത്യൻ അത്‌ലറ്റിക്‌സിന് കനത്ത തിരിച്ചടിയായി, ജാവലിൻ താരവും ഒളിമ്പിക് ജേതാവുമായ നീരജ് ചോപ്രയ്ക്ക് പരിക്ക്.
പരിശീലനത്തിനിടെ കണങ്കാലിലെ ലിഗ്‌മെന്റിന് പരിക്കേറ്റതിനെ തുടർന്ന് നീരജ് ചോപ്ര ഈ സീസണില്‍ ഇനി കളിക്കളത്തിലിറങ്ങില്ല. ഇതോടെ അടുത്ത മാസം ജപ്പാനില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസും വരാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലും താരത്തിന് നഷ്ടമാകും.
രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ നീരജ് ചോപ്ര, പരുക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് നിർഭാഗ്യം വീണ്ടും താരത്തെ വേട്ടയാടുന്നത്. ലൊസാൻ ഡയമണ്ട് ലീഗില്‍ സീസണിലെ തന്റെ ഏറ്റവും മികച്ച ത്രോയുമായി നീരജ് കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ പരിശീലനത്തിനിടെ കണങ്കാലിന് പരുക്കേല്‍ക്കുകയായിരുന്നു. മെഡിക്കല്‍ സംഘവുമായുള്ള ചർച്ചകള്‍ക്ക് ശേഷമാണ് സീസണ്‍ അവസാനിപ്പിക്കാൻ താരം തീരുമാനിച്ചത്.
ദോഹ ഡയമണ്ട് ലീഗിനും കോമണ്‍വെല്‍ത്ത് ഗെയിംസിനും ശേഷം ചോപ്രയുടെ 2026 സീസണിലെ മൂന്നാമത്തെ മത്സരമായിരുന്നു ലൊസാൻ ഡയമണ്ട് ലീഗ്. നീണ്ട പരുക്കിന്റെ ഇടവേളയ്ക്ക് ശേഷം ജൂണില്‍ ദോഹയില്‍ തിരിച്ചെത്തിയ അദ്ദേഹം 85.69 മീറ്റർ എറിഞ്ഞ് നാലാം സ്ഥാനത്തെത്തിയിരുന്നു. തുടർന്ന് ഗ്ലാസ്‌ഗോയില്‍ 85.83 മീറ്റർ എറിഞ്ഞ് വെള്ളി മെഡല്‍ നേടി.
28-കാരനായ താരത്തിന് 2026 സീസണ്‍ സമ്മിശ്ര ഫലങ്ങളാണ് സമ്മാനിച്ചത്. ഗ്ലാസ്‌ഗോയിലെ പ്രകടനം അദ്ദേഹത്തിന് പോഡിയം ഫിനിഷ് നേടിക്കൊടുത്തുവെങ്കിലും, 89.75 മീറ്റർ എറിഞ്ഞ് സ്വർണം നേടിയ ശ്രീലങ്കയുടെ റുമേഷ് പതിരഗെയ്ക്ക് മുന്നില്‍ ചോപ്രയ്ക്ക് അടിയറവ് പറയേണ്ടി വന്നു. ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് നേതൃത്വം നല്‍കാൻ ഒരുങ്ങുകയായിരുന്ന ചോപ്രയ്ക്ക് ലൊസാൻ ഡയമണ്ട് ലീഗ് ഒരു ചവിട്ടുപടിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് ഈ സീസണിലെ അദ്ദേഹത്തിന്റെ അവസാന മത്സരമായി മാറി.
അടുത്ത മാസം ജപ്പാനിലെ ഐച്ചി-നഗോയയില്‍ അരങ്ങേറുന്ന ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ് ചോപ്ര. നിലവില്‍ ഡയമണ്ട് ലീഗ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തുള്ള താരം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടാൻ തൊട്ടരികെ നില്‍ക്കവെയാണ് ഈ അപ്രതീക്ഷിത പിൻമാറ്റം.

