DK Shivakumar Oath Ceremony: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഡി.കെ ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, മറ്റു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിന് സാക്ഷശ്ചയായി.
ലോക് ഭവനില്‍ 2,000-ത്തോളം ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് ശിവകുമാറും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. കർണാടകയുടെ 25ാ മത് മുഖ്യമന്ത്രിയാണ് ഡി.കെ ശിവകുമാർ. ഗവർണർ തവർ ചന്ദ് ഗെലോട്ട് ഡി.കെ ശിവകുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ശിവകുമാറിന് ശേഷം ഡോ. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മുതിർന്ന മന്ത്രിമാരുടെ പട്ടികയില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്ന് എം.ബി പാട്ടീല്‍, ഈശ്വർ ഖണ്ഡ്രെ എന്നിവരും, ദളിത് വിഭാഗത്തില്‍ നിന്ന് ജി. പരമേശ്വരയും, വൊക്കലിഗ സമുദായത്തില്‍ നിന്ന് രാമലിംഗ റെഡ്ഡിയും, എസ്ടി വിഭാഗത്തില്‍ നിന്ന് സതീഷ് ജാർക്കിഹോളിയും, ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്ന് കെ.ജെ ജോർജും ഉള്‍പ്പെട്ടേക്കാനാണ് സാധ്യത. മന്ത്രിസഭയിലെ മുസ്ലിം മുഖമായി നിലവിലെ സ്പീക്കറും മുൻ മന്ത്രിയുമായ യു. ടി. ഖാദറിനാണ് സാധ്യത കൂടുതല്‍. കെ,ജെ ജോർജും യു.ടി ഖാദറും മലയാളികളാണെന്നതാണ് സവിശേഷത.
ഒബിസി മുഖമായി യതീന്ദ്രയും, ദളിത് മുഖമായി പ്രിയങ്ക് ഖാർഗെയും വന്നേക്കും. ആദ്യഘട്ട മന്ത്രിസഭാ രൂപീകരണം കർണാടകയിലെ കോണ്‍ഗ്രസിന്റെ ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കാനുള്ള ശ്രമമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം, സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു.
സംസ്ഥാനത്തെ പുതിയ മന്ത്രിസഭയ്ക്ക് അന്തിമരൂപം നല്‍കുന്നതിനായി പാർട്ടി ഉന്നത നേതൃത്വം കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുമായും ഡി.കെ ശിവകുമാറുമായും ദിവസം മുഴുവൻ നീണ്ട ചർച്ചകള്‍ നടത്തിയിരുന്നു.

