മരണശേഷവും മൂന്നു പേർക്ക് പുതുജീവൻ പകർന്ന് മലയാളിയായ ആയുർവേദ ഡോക്ടർ. മസ്തിഷ്ക മരണം സംഭവിച്ച ഡോ. സജ്‌ന എസ്.എ (42) യുടെ അവയവങ്ങളാണ് ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് രോഗികള്‍ക്ക് പുതുജീവൻ നല്‍കിയത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കഴിഞ്ഞ ആറുമാസമായി ജോലി ചെയ്തുവരികയായിരുന്ന ഡോക്ടറെ മസ്തിഷ്കാഘാതത്തെ തുടർന്ന് ഈ മാസം 15 ന് ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടർമാർ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ കുടുംബം അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. കരളും ഒരു വൃക്കയും ചികിത്സയിലായിരുന്ന അതേ ആശുപത്രിയിലെ രോഗികള്‍ക്ക് തന്നെ മാറ്റിവെച്ചു. രണ്ടാമത്തെ വൃക്ക ഭോപ്പാലിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ രോഗിക്കാണ് നല്‍കിയത്.
മരണാനന്തര നടപടികള്‍ക്ക് ശേഷം മധ്യപ്രദേശ് പൊലീസ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഡോ. സജ്‌നയ്ക്ക് യാത്രയയപ്പ് നല്‍കിയത്. തുടർന്ന് മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തേക്ക് എത്തിച്ചു. ബെംഗളൂരുവില്‍ ഐടി മാനേജരായ ഭർത്താവും രണ്ടും കുട്ടികളും അടങ്ങുന്നതാണ് കുടുംബം. പിഎച്ച്‌ഡിക്കൊപ്പം എസ്‌എഎം കോളേജില്‍ ജോലി ചെയ്തുവരികയായിരുന്നു ഡോ. സജ്‌ന.
ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് ടീമിന്റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയകള്‍ പൂർത്തിയാക്കിയതെന്ന് ഗാന്ധി മെഡിക്കല്‍ കോളേജ് പ്രൊഫസറും ഓർഗൻ ഡൊണേഷൻ നോഡല്‍ ഓഫീസറുമായ ഡോ. കവിത കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു.

