ബോളിവുഡിലെ അന്തരിച്ച പ്രശസ്ത നടൻ ഋഷി കപൂറിന്റെ പെട്ടന്നുണ്ടാവുന്ന ദേഷ്യത്തെ കുറിച്ചും സെറ്റുകളില്‍ അദ്ദേഹം സൃഷ്ടിച്ചിരുന്ന ഭയത്തെക്കുറിച്ചും മനസ്സ് തുറന്ന് 'ദോ ദൂനി ചാർ' എന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ സുമിത് ത്യാഗി.
യുട്യൂബ് ചാനലായ 'ദി ശിവം പോഡ്‌കാസ്റ്റിന്' നല്‍കിയ അഭിമുഖത്തിലാണ്, ഋഷി കപൂറും ഭാര്യ നീതു കപൂറും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ സുമിത് പങ്കുവെച്ചത്.
ഋഷി കപൂറിനെ എല്ലാവർക്കും കടുത്ത ഭയമായിരുന്നെന്നും, ഒരിക്കല്‍ സെറ്റ് സന്ദർശിക്കാൻ എത്തിയ മകൻ രണ്‍ബീർ കപൂർ പിതാവിനെ പേടിച്ച് അമ്മയെ മാത്രം കണ്ട് മടങ്ങുകയായിരുന്നെന്നും സുമിത് വെളിപ്പെടുത്തി. സിനിമകളില്‍ അതീവ പരിചയസമ്പന്നനായിരുന്ന ഋഷി കപൂർ സെറ്റുകളില്‍ പലപ്പോഴും കടുത്ത കർക്കശക്കാരനായിരുന്നെന്ന് സുമിത് ത്യാഗി ഓർക്കുന്നു.
വേഷത്തിന്റെ ഭാഗമായി മീശ വെച്ചുപിടിപ്പിക്കാൻ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ദേഷ്യം വരുമ്പോഴെല്ലാം 'ഞാൻ ഈ മീശ അഴിച്ചുമാറ്റും' എന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുമായിരുന്നു. സംവിധായകൻ ഹബീബ് ഫൈസല്‍ പോലും അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് നേരെ വിപരീത സ്വഭാവമായിരുന്നു നീതു കപൂറിന്റേത്. സെറ്റിലുള്ള എല്ലാവർക്കും അവർ ബിസ്ക്കറ്റുകള്‍ നല്‍കുകയും, എല്ലാവരെയും പേരെടുത്ത് വിളിച്ച് ബഹുമാനത്തോടെയും സ്നേഹത്തോടെയും സംസാരിക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കല്‍ ഋഷി കപൂറുമായി ചിത്രത്തിന്റെ രംഗങ്ങള്‍ ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സെറ്റിലെ ടിവിയില്‍ രണ്‍ബീർ കപൂറിന്റെ ഒരു അഭിമുഖം വരികയുണ്ടായി. താൻ ഒരിക്കല്‍ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് രണ്‍ബീർ അതില്‍ തുറന്നുപറയുന്നത് ഋഷി കപൂർ കാണാനിടയായി. പെട്ടെന്ന് തന്നെ തന്നോട് മുറിയില്‍ നിന്നും പുറത്തുപോകാൻ ആവശ്യപ്പെട്ട അദ്ദേഹം രണ്‍ബീറിനെ ഫോണില്‍ വിളിച്ച് അതിരൂക്ഷമായി അലറിവിളിക്കാൻ തുടങ്ങിയെന്ന് സുമിത് ഓർക്കുന്നു.
രാത്രിയില്‍ മദ്യപിച്ചാല്‍ അദ്ദേഹം ഒരു അസ്സല്‍ പഞ്ചാബിയായി മാറുമെന്നും രണ്‍ബീറിനും നീതുവിനും പോലും അദ്ദേഹത്തിന് മുന്നില്‍ ഭയമായിരുന്നെന്നും നീതു കപൂർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സുമിത് വെളിപ്പെടുത്തി. ഒരിക്കല്‍ സെറ്റില്‍ വന്ന രണ്‍ബീർ പിതാവിനോടുള്ള ഈ ഭയം കാരണം അമ്മയെ മാത്രം കണ്ട് വേഗത്തില്‍ മടങ്ങുകയായിരുന്നു.
എന്നാല്‍ ഋഷി കപൂർ ഉള്ളില്‍ യാതൊരു കപടതയുമില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നുവെന്നും സുമിത് കൂട്ടിച്ചേർത്തു. ഷൂട്ടിംഗിന്റെ അവസാന ദിവസം നീതു കപൂറിനൊപ്പം താൻ ഫോട്ടോ എടുത്തപ്പോള്‍ ഋഷി കപൂറിനൊപ്പം ഫോട്ടോ എടുക്കാൻ തനിക്ക് മടിയായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ അങ്ങോട്ട് വിളിച്ച് ഫോട്ടോ എടുക്കുന്നില്ലേ എന്ന് ചോദിച്ചു. തുടർന്ന് കരിയറിലെ ഏറ്റവും വലിയൊരു പാഠവും അദ്ദേഹം തനിക്ക് പറഞ്ഞുതന്നു: "ഷെഡ്യൂളും മറ്റ് ജോലികളും ആർക്ക് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഒരു നടനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു. നീ ഋഷി കപൂറിനെ വിജയകരമായി കൈകാര്യം ചെയ്തു, ഇനി നിനക്ക് ലോകത്ത് ആരെ വേണമെങ്കിലും കൈകാര്യം ചെയ്യാം."
അദ്ദേഹത്തിന്റെ ആ വാക്കുകളോടെ മനസ്സിലുണ്ടായിരുന്ന എല്ലാ പരിഭവങ്ങളും അലിഞ്ഞുപോയെന്ന് സുമിത് ത്യാഗി പറഞ്ഞു. ഇംതിയാസ് അലി, ശകുൻ ബത്ര തുടങ്ങിയ പ്രമുഖ സംവിധായകരും മുൻപ് ഋഷി കപൂറിന്റെ ഈ കർക്കശ സ്വഭാവത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. 2020-ല്‍ ക്യാൻസർ ബാധയെ തുടർന്നായിരുന്നു 67-ാം വയസ്സില്‍ ഋഷി കപൂർ അന്തരിച്ചത്.
'ഇത് ഭാഗ്യരാജ് എഴുതിയതാണോ?'; മരണശേഷം പുറത്തുവന്ന കത്തുകള്‍ വിവാദത്തില്‍

