മോഹൻലാലിന്റെ മകള്‍ വിസ്മയ മോഹൻലാല്‍ പറഞ്ഞ ഒരു വാചകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. "ഫിറ്റ്നസും ശരീരഭാരവും രണ്ടാണ്" എന്ന വിസ്മയയുടെ അഭിപ്രായം, വർഷങ്ങളായി മോഹൻലാല്‍ പിന്തുടരുന്ന ജീവിതശൈലിയുമായി ചേർത്ത് ചർച്ച ചെയ്യുകയാണ് ആരാധകർ.
'തുടക്കം' റിലീസിനോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ ഒരുകാലത്ത് ഏകദേശം 100 കിലോയോളം ഭാരമുണ്ടായിരുന്നെന്നും, അന്ന് പടികള്‍ കയറുമ്പോള്‍ പോലും ശ്വാസംമുട്ടുമായിരുന്നെന്നും വിസ്മയ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, "98 കിലോ ഉണ്ടായാലും ഒരാള്‍ ഫിറ്റാകാം. ശരീരഭാരവും ഫിറ്റ്നസും രണ്ടാണ്" എന്നായിരുന്നു താരത്തിന്റെ പ്രധാന നിരീക്ഷണം.
ആ വാക്കുകള്‍ക്ക് പിന്നാലെ മോഹൻലാലിന്റെ ഫിറ്റ്നസ് സമീപനവും വീണ്ടും ചർച്ചയാവുകയാണ്. സിക്സ് പാക്ക് ശരീരമോ വലിയ ബോഡി ബില്‍ഡിങ് രൂപമോ ലക്ഷ്യമിടുന്ന നടനല്ല മോഹൻലാല്‍. പകരം, കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ചലനക്ഷമതയും ശരീരനിയന്ത്രണവും നിലനിർത്തുന്നതിലാണ് അദ്ദേഹം എപ്പോഴും ശ്രദ്ധ നല്‍കിയിട്ടുള്ളത്.
അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണ് ആരാധകർ 'തുടരും' ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. പ്രായത്തെ വെല്ലുന്ന വേഗത്തിലും അനായാസമായ ചലനങ്ങളിലുമാണ് മോഹൻലാല്‍ ചിത്രത്തിലെ സംഘട്ടന രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ശരീരഭാരം മാത്രമല്ല, ശരീരത്തിന്റെ പ്രവർത്തനക്ഷമതയാണ് യഥാർഥ ഫിറ്റ്നസ് എന്ന ആശയത്തിന് അത് ഉദാഹരണമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
തായ്‌ലൻഡില്‍ പഠിച്ച മുയ് തായ് പരിശീലനമാണ് തന്നെ ശാരീരികമായും മാനസികമായും മാറ്റിമറിച്ചതെന്നും വിസ്മയ അഭിമുഖത്തില്‍ പറഞ്ഞു. ശരീരഭാരം കുറയ്ക്കുക എന്നതല്ല ലക്ഷ്യമെന്നും, ആരോഗ്യമുള്ള ജീവിതരീതിയും മാനസിക കരുത്തുമാണ് പരിശീലനത്തിലൂടെ ലഭിച്ചതെന്നും താരം വ്യക്തമാക്കി.
അച്ഛനെപ്പോലെ തന്നെ ഫിറ്റ്നസിനെ വെറും രൂപസൗന്ദര്യത്തിന്റെ മാനദണ്ഡമായി കാണാതെ, ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമെന്ന നിലയിലാണ് വിസ്മയയും സമീപിക്കുന്നതെന്ന വിലയിരുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ മോഹൻലാലും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
മമിത-സൂര്യ പ്രണയം വിവാദമാകുമോ?; 20 വയസ്സിൻ്റെ പ്രായവ്യത്യാസം വേണമെന്ന് പറഞ്ഞത് സൂര്യ

