"ഉയരം കുറഞ്ഞ രൂപം, കറുത്ത മുടി, പൊന്തിനില്‍ക്കുന്ന പല്ലുകള്‍...സൗഗത് മുഖർജിയുടെ കുടുംബം അദ്ദേഹത്തെ ഓർക്കാൻ ആഗ്രഹിക്കുന്നത് അങ്ങനെയല്ല.
എന്നാല്‍ 1997ലെ ഒരു കൊലപാതകക്കേസില്‍ സംശയിക്കപ്പെടുന്നയാളായി പേര് ചേർക്കപ്പെട്ടതിന് ശേഷം സ്കോട്ട്ലൻഡ് പൊലീസിന്റെ കേസ് ഡയറിയില്‍ സൗഗത് മുഖർജി ഇങ്ങനെ ശരീരപ്രകൃതിയാല്‍ മാത്രം പരിഗണിക്കപ്പെടുന്ന ഒരാളായി ഒതുങ്ങിപ്പോയി.
തൊണ്ണൂറുകളില്‍ വിദ്യാർഥിയായിരുന്ന സൗഗത് മുഖർജിയെ ഗ്ലാസ്ഗോ വിട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ കേസ് വേട്ടയാടി. ഇന്ത്യയില്‍ വെച്ച് സൗഗത് അറസ്റ്റിലായി. മാത്രമല്ല സൗഗതിന്റെ ജീവിതത്തെയും കുടുംബത്തെയും ഈ കേസ് തകർത്തെറിഞ്ഞു. എന്നാല്‍ വർഷങ്ങള്‍ക്ക് ശേഷം ഗ്ലാസ്ഗോയിലെ കൊലപാതക കേസില്‍ മറ്റൊരാളെ പിടികൂടുകയും സൗഗതിന് എതിരെയുള്ള കേസ് പിൻവലിക്കുകയും ചെയ്തു.
പക്ഷേ അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. വിഷാദരോഗവും മദ്യപാനവും തകർത്തുകളഞ്ഞ ശരീരവുമായി 2023ല്‍ 44-ാം വയസ്സില്‍ സൗഗത് മരണത്തിന് കീഴടങ്ങി. തന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടെങ്കിലും സൗഗതിന് ജീവിതം തിരികെപ്പിടിക്കാനായില്ല. ഇപ്പോള്‍, രണ്ട് വർഷത്തിന് ശേഷം മുംബൈയിലെ മലാഡിലുള്ള ഒരു ടെക്നോളജി സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയാണ് സൗഗതിന്റെ ഭാര്യ സ്വപ്ന. സൗഗതിനെതിരായ നിയമവിരുദ്ധമായ അറസ്റ്റിനും ആളുമാറി അറസ്റ്റ് ചെയ്തതിനും ഉള്‍പ്പെടെ സ്കോട്ട്ലൻഡിലെയും ഇന്ത്യയിലെയും അധികാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സ്വപ്ന.
'എനിക്ക് ഇതിന് ഒട്ടും താല്പര്യമില്ലായിരുന്നു,' സ്വപ്ന പറയുന്നു. 'പക്ഷേ ഈ കേസ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും എന്റെ കുടുംബത്തിനും കുട്ടികള്‍ക്കും മേല്‍ അതുണ്ടാക്കിയ സാമ്പത്തിക, മാനസിക തകർച്ചയും അത്രമേല്‍ വലുതാണ്.'
ഗ്ലാസ്ഗോയിലെ കൊലപാതകം
1997 നവംബർ 24നാണ് വടക്കുകിഴക്കൻ ഗ്ലാസ്ഗോയിലെ ബർമുള്ളോച്ചിലുള്ള ഫ്ലാറ്റില്‍ ട്രേസി വൈല്‍ഡ് (21) എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിരുന്നു. 1991നും 1999നും ഇടയില്‍ ഗ്ലാസ്ഗോയില്‍ കൊല്ലപ്പെടുന്ന ആറാമത്തെ സെക്സ് വർക്കറായിരുന്നു വൈല്‍ഡ്. ഈ കേസുകളില്‍ പ്രതികളെ കണ്ടെത്തുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു. കൊലപാതകങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഓരോ കേസിലും വ്യത്യസ്ത പ്രതികളെ കേന്ദ്രീകരിച്ചാണ് സ്കോട്ട്ലൻഡ് പൊലീസ് അന്വേഷണം നടത്തിയത്.
ആ സമയത്ത് സൗഗത് ഒരു സ്റ്റുഡന്റ് വിസയില്‍ ഗ്ലാസ്ഗോയിലുണ്ടായിരുന്നു. ഒഎൻജിസിയിലെ മുൻ ലോജിസ്റ്റിക്സ് ഡയറക്ടറായിരുന്ന ശ്യാമള്‍ ചന്ദ്ര മുഖർജിയുടെയും സോമ മുഖർജിയുടെയും രണ്ട് മക്കളില്‍ രണ്ടാമനായിരുന്നു സൗഗത്. മെർച്ചന്റ് നേവിയിലെ തന്റെ സ്വപ്ന ജോലി ലക്ഷ്യമിട്ട് ഗ്ലാസ്ഗോ കോളേജ് ഓഫ് നോട്ടിക്കല്‍ സ്റ്റഡീസില്‍ രണ്ട് വർഷത്തെ നോട്ടിക്കല്‍ കോഴ്സ് പഠിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലാസ്ഗോയുടെ വെസ്റ്റ് എൻഡിലുള്ള പാർക്കില്‍ ഒരു ഫ്ലാറ്റില്‍ താമസിച്ചിരുന്ന സൗഗത് പലചരക്ക് കടകളിലും റെസ്റ്റോറന്റുകളിലും പാർട്ട് ടൈം ജോലി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. കോളേജിന് സമീപം വെച്ച് ചിലർ തന്നെ കൊള്ളയടിച്ചതായി പരാതിപ്പെട്ട് സൗഗത് പൊലീസിനെ സമീപിച്ചപ്പോള്‍ അദ്ദേഹത്തെയാണ് ഒരു ദിവസത്തേക്ക് തടങ്കലില്‍ വെക്കുകയായിരുന്നു പൊലീസ് ചെയ്തതെന്ന് കുടുംബം പറയുന്നു.
ഈ സംഭവം സൗഗതിനെ മാനസികമായി ഉലയ്ക്കുകയും 1998 ഫെബ്രുവരിയില്‍ സൗഗത് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. 'അവൻ പേടിച്ചുപോയിരുന്നു. അന്ന് അവന് വെറും 19 വയസ്സായിരുന്നു പ്രായം,' സപ്ന പറയുന്നു. വർഷങ്ങള്‍ക്ക് ശേഷം, വൈല്‍ഡ് കേസില്‍ സ്കോട്ട്‌ലൻഡ് പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്ന സമയത്ത് സൗഗത് രാജ്യം വിട്ടത് സംശയത്തോടെയാണ് അധികാരികള്‍ കണ്ടത്.
ഇന്ത്യയില്‍ തിരിച്ചെത്തിയ സൗഗത് മുംബൈയിലെ ലാലാ ലജ്പത് റായ് കോളേജ് ഫെസ്റ്റിവലില്‍ വെച്ചാണ് സപ്നയെ കണ്ടുമുട്ടുന്നത്. ഒരു സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തന്റെ മൂത്ത സഹോദരൻ സൗരവിന് പകരം കോളേജ് ഫെസ്റ്റില്‍ സ്നിഫർ ഡോഗിനെ കൈകാര്യം ചെയ്യുകയായിരുന്നു സൗഗത് അപ്പോള്‍. പ്രീ ഡിഗ്രി കോളേജില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന സപ്ന ആദ്യം അടുത്തത് സൗഗതിന്റെ അടുത്തേക്കല്ല, ആ നായയുടെ അടുത്തേക്കായിരുന്നു. 'ഈ നായ പാവമാണോ?' എന്നതായിരുന്നു ചോദ്യം.
പിന്നീട് അവർ പേജർ നമ്പറുകള്‍ കൈമാറുകയും നീണ്ട ഫോണ്‍ കോളുകളിലൂടെ സൗഹൃദം തുടരുകയും ചെയ്തു. പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കോഴ്സിനെക്കുറിച്ചും നേരിട്ട അപമാനത്തെക്കുറിച്ചും സൗഗത് അവളോട് സംസാരിച്ചു. സപ്ന യാതൊരു മുൻവിധികളുമില്ലാതെ അതെല്ലാം കേട്ടു. വൈകാതെ തന്നെ ഗ്ലാസ്ഗോയിലെ കയ്പേറിയ ഓർമ്മകളെല്ലാം സൗഗത് മറന്നുതുടങ്ങി. തൊട്ടടുത്ത വർഷം, 1999ല്‍ അവർ വിവാഹിതരായി. പിന്നീട് ദമ്പതികള്‍ സിംഗപ്പൂരിലേക്ക് മാറി. അവിടെ സപ്ന നേഴ്സ് പ്രാക്ടീഷണർ കോഴ്സ് പൂർത്തിയാക്കിയപ്പോള്‍ സൗഗത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.
2005ല്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങി. സപ്ന ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ചേരുകയും പിന്നീട് സെയില്‍സ് രംഗത്തേക്ക് മാറുകയും ചെയ്തു. 2004ഓടെ അവർക്ക് മൂന്ന് കുട്ടികള്‍ ജനിച്ചു. ഈ സമയത്താണ് സ്കോട്ട്ലൻഡില്‍ ട്രേസി വൈല്‍ഡ് കേസില്‍ വീണ്ടും ചലനങ്ങളുണ്ടാകുന്നത്. 2013ല്‍ പോലീസ് സ്കോട്ട്ലൻഡിന്റെ കോള്‍ഡ് കേസ് റിവ്യൂ ടീം (CCRT) ഈ കൊലപാതകക്കേസില്‍ പുതിയ അന്വേഷണം ആരംഭിച്ചു.
ട്രേസി വൈല്‍ഡിന്റെ ശരീരത്തിലെ അഞ്ച് ഭാഗങ്ങളില്‍ നിന്ന് ലഭിച്ച ഒരൊറ്റ ഡിഎൻഎ പ്രൊഫൈലിനെ അടിസ്ഥാനമാക്കിയായിരുന്നു പ്രൊസിക്യൂഷന്റെ അന്വേഷണം. പുലർച്ചെ രണ്ട് മണിക്ക് അവളുടെ അപ്പാർട്ട്‌മെന്റിലേക്ക് കൂടെപ്പോയ "മുപ്പതുകളുടെ മധ്യത്തിലോ നാല്‍പ്പതുകളുടെ തുടക്കത്തിലോ" പ്രായം തോന്നിക്കുന്ന ഒരാളുടെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് അഭിഭാഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ സംശയത്തിന്റെ നിഴല്‍ സൗഗതിലേക്ക് നീളുന്നത്.
'ഗ്ലാസ്ഗോ പോലീസ് പ്രതിയുടെ ഒരു ചിത്രം വരച്ചിട്ടുണ്ടായിരുന്നു. അതില്‍ പൊന്തിനില്‍ക്കുന്ന പല്ലുകളുണ്ടായിരുന്നു. ഈ ഒരു കാര്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സൗഗതിനെ പ്രതിയാക്കിയത്,' 2019ല്‍ സൗഗതിന്റെ കേസ് കൈകാര്യം ചെയ്ത സീനിയർ അഡ്വക്കേറ്റ് ഹിതേഷ് ജെയിൻ പറഞ്ഞു. കാര്യങ്ങള്‍ വളരെ വേഗത്തിലാണ് നീങ്ങിയത്. 2014ല്‍ ഇന്റർപോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച് സൗഗതിനെ ഒരു ഒളിപ്പോരാളിയായി പ്രഖ്യാപിച്ചു. 2014 ഡിസംബറില്‍ സ്കോട്ട്ലൻഡിലെ പബ്ലിക് പ്രൊസിക്യൂഷൻ സർവീസ് ആയ ക്രൗണ്‍ ഓഫീസ് തങ്ങളുടെ പക്കല്‍ വിശ്വസനീയമായ തെളിവുകളുണ്ടെന്ന് അവകാശപ്പെടുകയും സൗഗതിനെ അറസ്റ്റ് ചെയ്യാൻ ഗ്ലാസ്ഗോയിലെ എക്സ്ട്രാഡിഷൻ സെക്ഷൻ നീക്കം ആരംഭിക്കുകയും ചെയ്തു.
2015 ജനുവരി ഒൻപതിന് ഈ കേസ് മലാഡിലെ അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തി. കുട്ടികള്‍ സ്കൂളില്‍ പോകുന്നതിന് തൊട്ടുമുമ്പുള്ള ഒരു പ്രഭാതത്തിലായിരുന്നു അത്. അന്ന് ബിസിനസ് ഡെവലപ്‌മെന്റ് പ്രൊഫഷണലായിരുന്ന സൗഗത് കാലിലെ പരിക്കിനെത്തുടർന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള മുംബൈ പോലീസ് സംഘം ഇന്റർപോള്‍ നോട്ടീസിന്റെ പകർപ്പുമായിട്ടാണ് എത്തിയത്.
അവരുടെ ചോദ്യങ്ങള്‍ വളരെ കടുത്തതായിരുന്നു, കുടുംബത്തിന് അത് ഒട്ടും മനസ്സിലായതുമില്ല. 'ആപ്നെ ഗ്ലാസ്ഗോ മേൻ ക്യാ കിയാ (നിങ്ങള്‍ ഗ്ലാസ്ഗോയില്‍ എന്താണ് ചെയ്തത്)?' എന്ന് അവർ ചോദിച്ചപ്പോള്‍, 'ഞാൻ ഒന്നും ചെയ്തിട്ടില്ല' എന്ന് സൗഗത് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ലഭിച്ച ഒരു മുന്നറിയിപ്പ് മാത്രമാണ് ഗ്ലാസ്ഗോയിലെ അധികാരികളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ഏക കാര്യമെന്ന് അദ്ദേഹം അവരോട് പറഞ്ഞു.
ആരോപണത്തിന്റെ ഗൗരവം ആദ്യം കുടുംബത്തിന് മനസ്സിലായിരുന്നില്ലെന്ന് സപ്ന പറയുന്നു. പിന്നീട് പലയിടത്തും വിളിച്ചന്വേഷിച്ച ശേഷമാണ് സൗഗതിനെ ഗ്ലാസ്ഗോയിലെ ഒരു കൊലപാതകക്കേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അവർ അറിയുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷൻ, ഡല്‍ഹിയിലെ പട്യാല ഹൗസിലെ എക്സ്ട്രാഡിഷൻ സെക്ഷൻ, വിദേശകാര്യ മന്ത്രാലയം എന്നിവ വഴി ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് ഡിറ്റക്ഷൻ ക്രൈം ബ്രാഞ്ച്, CID എക്സ്ട്രാഡിഷൻ സെല്‍, 2015 ജനുവരി 9ന് സൗഗതിനെ അറസ്റ്റ് ചെയ്തു.
മുംബൈയിലെ ആർതർ റോഡ് ജയിലില്‍ മൂന്ന് ആഴ്ചയിലധികം അദ്ദേഹം കഴിഞ്ഞു. 'ആദ്യത്തെ കുറച്ചു ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. പിന്നീട് പത്രങ്ങളിലെല്ലാം വാർത്ത വരികയും എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു,' സപ്ന ഓർക്കുന്നു. 2014 ഡിസംബറില്‍ ക്രൗണ്‍ ഓഫീസ് പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്റ്റ് വാറന്റില്‍ കൊലപാതകക്കുറ്റത്തിന് പുറമെ ലൈംഗിക സ്വഭാവമുള്ള നാല് കുറ്റങ്ങളും സൗഗതിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍ 2015ലെ ജാമ്യാപേക്ഷാ വേളയില്‍ ഇവയെല്ലാം വ്യാജമാണെന്ന് തെളിഞ്ഞതായി അദ്ദേഹത്തിന്റെ അന്നത്തെ അഭിഭാഷകൻ ഹിതേഷ് ജെയിൻ പറയുന്നു.
'ഒരു എക്സ്ട്രാഡിഷൻ അഭ്യർത്ഥനയും ലഭിക്കാതിരുന്നിട്ടും വെറും സംശയത്തിന്റെ പേരില്‍ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ ആവശ്യമില്ലെന്ന് ഞങ്ങള്‍ മുംബൈ മെട്രോപൊളിറ്റൻ കോടതിയില്‍ വാദിച്ചു. കോടതി ഞങ്ങളുടെ വാദത്തില്‍ ന്യായമുണ്ടെന്ന് കണ്ടെത്തുകയും ഉയർന്ന കോടതികളെ സമീപിക്കാതെ തന്നെ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു,' ജെയിൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നയതന്ത്ര നടപടിക്രമങ്ങളും നിയമപരമായ എല്ലാ നിയമാവലികളും പാലിച്ചാണ് തങ്ങള്‍ പ്രവർത്തിച്ചതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ജയില്‍വാസം അങ്ങേയറ്റം അപമാനകരവും ഭയപ്പെടുത്തുന്നതുമായിരുന്നു എന്ന് സൗഗത് പിന്നീട് കുടുംബത്തോടും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. 'പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോന്നതുകൊണ്ടാണ് പോലീസ് എന്നെ സംശയിച്ചത്. അതിനപ്പുറം മറ്റൊരു കാരണവുമില്ലായിരുന്നു.' 2019ല്‍ ഗ്ലാസ്ഗോയിലെ പത്രമായ 'ദി സ്കോട്ടിഷ് സണ്‍'ന് നല്‍കിയ അഭിമുഖത്തില്‍ സൗഗത് പറഞ്ഞത് ഇങ്ങനെ. 'ഞാൻ കോഴ്സ് തോറ്റിട്ടുണ്ടാകാം, പക്ഷേ അതിനർത്ഥം ഞാൻ ഒരു കൊലയാളിയാണെന്നല്ല. എന്നെ ഒരു ബലാത്സംഗക്കാരനായും കൊലയാളിയായും ചിത്രീകരിച്ചു. ഒരു രാക്ഷസനെപ്പോലെയാണ് എന്നോട് പെരുമാറിയത്. അപകടകാരികളായ കുറ്റവാളികള്‍ക്കൊപ്പം 24 ദിവസമാണ് ഞാൻ ജയിലില്‍ കഴിഞ്ഞത്. ഞാൻ കിടന്ന തറയേക്കാള്‍ നൂറിരട്ടി വൃത്തിയുള്ളതായിരുന്നു ഗ്ലാസ്ഗോയിലെ നടപ്പാതകള്‍. ഒരു തെറ്റും ചെയ്യാതെയാണ് ഞാൻ ജയിലില്‍ കിടന്നത്. ഞാൻ ഒരു പാറ്റയെപ്പോലും കൊന്നിട്ടില്ല.'
ആദ്യത്തെ മൂന്ന് തവണയും അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടിരുന്നു. 'എല്ലാ ദിവസവും രാവിലെ 5 മണിക്ക് ഞങ്ങള്‍ ആർതർ ജയിലിലേക്ക് പോകും. രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് സന്ദർശകരെ അനുവദിച്ചിരുന്നത്. അവിടെ വലിയ ക്യൂ ഉണ്ടാകും... അതുകൊണ്ട് ഞാനും എന്റെ അമ്മയും പുലർച്ചെ തന്നെ അവിടെയെത്തി ജയിലിന് പുറത്തുള്ള റോഡില്‍ ഇരിക്കുമായിരുന്നു,' സപ്ന പറഞ്ഞു. ഒടുവില്‍ 2015 ജനുവരി 30ന് സൗഗതിന് ജാമ്യം ലഭിച്ചെങ്കിലും എല്ലാ തിങ്കളാഴ്ചയും മുംബൈയിലെ എക്സ്ട്രാഡിഷൻ സെല്‍ ഇൻസ്പെക്ടറുടെ ഓഫീസില്‍ ഹാജരാകണമായിരുന്നു. 2015 ജൂലൈ 13 വരെ അദ്ദേഹം ഈ പതിവ് തെറ്റിച്ചില്ല. അതിനുശേഷം രണ്ടാഴ്ചയിലൊരിക്കല്‍ ഹാജരായാല്‍ മതിയായിരുന്നു.
2015ല്‍ ജാമ്യം ലഭിച്ചിട്ടും സൗഗതിന് മേലുള്ള സംശയങ്ങള്‍ തുടർന്നു. ബന്ധുക്കള്‍ അവരോട് സംസാരിക്കുന്നത് കുറച്ചു. കുടുംബ ചടങ്ങുകളിലേക്കുള്ള ക്ഷണങ്ങള്‍ക്കൊപ്പം 'സപ്ന, ദയവായി നിന്റെ ഭർത്താവിനെ കൂട്ടരുത്, നിനക്കും കുട്ടികള്‍ക്കും വരാം' എന്നൊരു നിബന്ധന കൂടി ഉണ്ടായിരുന്നുവെന്നും സപ്ന പറയുന്നു. കേസ് നടത്താനായി കുടുംബത്തിന് 14.5 കോടി രൂപ ചിലവഴിക്കേണ്ടി വന്നതിനാല്‍ മുംബൈയിലെ കാന്തിവാലിയിലെയും നെരൂളിലെയും വീടുകള്‍ അവർക്ക് വില്‍ക്കേണ്ടി വന്നു.
പിന്നീട്, വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ ഒരു ആഴ്ചത്തെ നോട്ടീസില്‍ വീടൊഴിയാൻ ആവശ്യപ്പെട്ടതോടെ സൗഗതും സപ്നയും കുട്ടികളും കൊല്‍ക്കത്തയിലുള്ള കുടുംബവീട്ടിലേക്ക് മാറാൻ നിർബന്ധിതരായി. കുടുംബത്തിന് താൻ വരുത്തിവെച്ച ദുരിതങ്ങളോർത്ത് വലിയ കുറ്റബോധവും ലജ്ജയും തോന്നിയ സൗഗത്, സപ്നയില്‍ നിന്നും കുട്ടികളില്‍ നിന്നും അകലം പാലിക്കാൻ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. ലിവിംഗ് റൂമില്‍ കിടന്നുറങ്ങുകയും, പെട്ടെന്ന് ദേഷ്യപ്പെടുകയും കടുത്ത വിഷാദ രോഗത്തിലേക്ക് അദ്ദേഹം വീഴുകയും ചെയ്തു.
കൂടാതെ സൗഗതിന് ഫിറ്റ്സ് വരാൻ തുടങ്ങി. ഓരോ തവണയും നാക്ക് കടിച്ച് മുറിയുമായിരുന്നു. വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന സൗഗത് പെട്ടെന്ന് കടുത്ത മദ്യപാനത്തിന് അടിമയാകുകയും ഒടുവില്‍ കരള്‍ രോഗ ബാധിതനാവുകയും ചെയ്തു. തുടർച്ചയായ ആശുപത്രി സന്ദർശനങ്ങളാണ് പിന്നീട് ഉണ്ടായത്.
സൗഗതിന് തന്റെ അന്തസ്സും ആരോഗ്യവും ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാനുള്ള ആഗ്രഹവം നഷ്ടപ്പെട്ടിരുന്നു. എങ്കിലും ഈ മോശം ആരോഗ്യസ്ഥിതിയിലും കുടുംബപ്രശ്നങ്ങള്‍ക്കിടയിലും അദ്ദേഹം ജോലി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. റസ്യൂമെയിലെ വലിയ വിടവ് കാരണം കമ്പനികളെല്ലാം അദ്ദേഹത്തെ നിരസിച്ചു. 'ചെറിയൊരു ജോലി പോലും തരാൻ ആരും മുന്നോട്ട് വന്നില്ല,' സപ്ന പറയുന്നു. 'അതൊരുപക്ഷേ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുമായിരുന്നു... കുട്ടികള്‍ക്ക് അവരുടെ അച്ഛനെ നഷ്ടമാകില്ലായിരുന്നു.'
തന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയിലും ഗ്ലാസ്ഗോയിലെ കേസിന്റെ വിവരങ്ങള്‍ ഗൂഗിള്‍ ന്യൂസ് അലേർട്ടുകളിലൂടെ സൗഗത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ അത്തരമൊരു ഗൂഗിള്‍ ന്യൂസ് നോട്ടിഫിക്കേഷൻ എത്തിയത് 2019 ഏപ്രില്‍ 24നായിരുന്നു, ചൈനയില്‍ ജനിച്ച് കുടിയേറിയ സി മിൻ ചെൻ എന്നയാള്‍ 1997ല്‍ ഗ്ലാസ്ഗോയില്‍ വെച്ച് ട്രേസി വൈല്‍ഡിനെ കൊലപ്പെടുത്തിയത് താനാണെന്ന് കോടതിയില്‍ സമ്മതിച്ചു.
2019 മേയില്‍ ഗ്ലാസ്ഗോയിലെ ഹൈക്കോടതി സി മിൻ ചെന്നിനെ കുറഞ്ഞത് 20 വർഷത്തെ തടവുശിക്ഷയോടെ ജീവപര്യന്തം തടവിന് വിധിച്ചു. ഇതിനുമുമ്പ്, 2019 ഫെബ്രുവരി 8ന് സൗഗത് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് തനിക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാനും പിടിച്ചുവെച്ച പാസ്‌പോർട്ട് തിരികെ ലഭിക്കാനുമായി കത്തെഴുതിയിരുന്നു. അതുവരെ ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്നോ മുംബൈ പോലീസില്‍ നിന്നോ ഗ്ലാസ്ഗോയിലെ ഈ മാറ്റങ്ങളെക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് സപ്ന ഓർക്കുന്നു.
സൗഗത് എഴുതി: 'ഞാൻ നാല് വർഷത്തിലധികമായി ഹാജർ രേഖപ്പെടുത്തുന്നു... 2018ന്റെ തുടക്കം മുതല്‍ എന്റെ ആരോഗ്യം വളരെ മോശമാണ്... കമ്പനികളുടെ വെരിഫിക്കേഷൻ കാരണം എനിക്ക് ഒരിടത്തും ജോലിയില്‍ പ്രവേശിക്കാൻ സാധിക്കുന്നില്ല, ഇത് എന്റെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും ബാധിച്ചു. എന്റെ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്... ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു സാധാരണ കുടുംബജീവിതം നയിക്കാൻ സാധിക്കുന്നില്ല.'
2019 മേയ് 1ന് വിദേശകാര്യ മന്ത്രാലം സൗഗത് കത്തെഴുതി. ബ്രിട്ടീഷ് അധികാരികള്‍ക്ക് ഇനി അദ്ദേഹത്തെ ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ അധികാരികളോട് നടപടികള്‍ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതില്‍ വ്യക്തമാക്കി. 2025ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ സപ്ന എഴുതിയത് ഇങ്ങനെ, 2019 മേയ് 1ന് വിദേശകാര്യ മന്ത്രാലയം സൗഗതിനെ ഔദ്യോഗികമായി കുറ്റവിമുക്തനാക്കിയെങ്കിലും കുടുംബത്തിനുണ്ടായ തകർച്ച ഒരിക്കലും നികത്താനാകാത്തതായിരുന്നു.
'കുടുംബത്തിന്റെ ജീവൻ'
സപ്ന തന്റെ ഫോണില്‍ എപ്പോഴും എടുത്തുനോക്കുന്ന ഒരു ചിത്രമുണ്ട്, ഇളം പിങ്ക് ഷർട്ട് ധരിച്ച്, കൈകള്‍ ഇടുപ്പില്‍ കുത്തി, തലമുടി ഭംഗിയായി ചീകി ഒതുക്കി ക്യാമറയിലേക്ക് നോക്കി വലിയ ചിരിയോടെ നില്‍ക്കുന്ന സൗഗതിന്റെ ചിത്രം. 2020 ഏപ്രില്‍ 9നായിരുന്നു ആ ചിത്രമെടുത്തത്. സി മിൻ ചെൻ കുറ്റസമ്മതം നടത്തി ഒരു വർഷത്തിന് ശേഷം. ആ ചിത്രവും ആ ചിരിയുമാണ് തന്റെ ഭർത്താവിനെ തിരികെ കിട്ടിയ നിമിഷമായി അവള്‍ ഹൃദയത്തോട് ചേർക്കുന്നത്.
'അവനായിരുന്നു ഈ കുടുംബത്തിന്റെ ജീവൻ,' അവള്‍ പറയുന്നു. 'അവൻ ഉണ്ടെങ്കില്‍ ആ സ്ഥലം ആകെ മാറും, എല്ലാവരിലും സന്തോഷം നിറയും. സഹോദരങ്ങള്‍ രണ്ടുപേരും തികച്ചും വ്യത്യസ്തരായിരുന്നു. സൗരവ് ശാന്തനും ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനുമായിരുന്നു. എന്നാല്‍ സൗഗത് എല്ലാവരെയും രസിപ്പിക്കുന്ന ആളായിരുന്നു. അമ്മാവന്മാരോടും അമ്മായിമാരോടും തമാശകള്‍ പറഞ്ഞ് എപ്പോഴും ആളുകള്‍ അവന് ചുറ്റും കൂടുമായിരുന്നു.'
സപ്നയുടെ ജീവിതം ഇപ്പോള്‍ അവളുടെ ജോലി, കുട്ടികള്‍, കൂടാതെ ആ കേസ് അവശേഷിപ്പിച്ച തകർച്ചകള്‍ എന്നിവയ്ക്ക് ചുറ്റുമാണ്. അവളുടെ മൂത്ത മകള്‍ മുംബൈയില്‍ ബിഎസ്‌സി മൈക്രോബയോളജി പഠിക്കുന്നു. മകൻ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കി എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം കാത്തിരിക്കുന്നു. ഇളയ മകള്‍ ഇപ്പോഴും സ്കൂളിലാണ്.
'മകന്റെ അഡ്മിഷൻ പൂർണ്ണമായും ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അത് എന്നെ വലിയ ആശങ്കയിലാക്കുന്നു,' സപ്ന പറയുന്നു. തന്റെ ഭർതൃപിതാവിന്റെ ആരോഗ്യവും മോശമാണ്. തങ്ങളെ താങ്ങിനിർത്താൻ അദ്ദേഹം കൊല്‍ക്കത്തയില്‍ പണിത വീട് ഇനി വില്‍ക്കേണ്ടി വരുമെന്നും സപ്ന പറയുന്നു. 'ആ വീട് ഓരോ നിലയായി പണിതുയർത്തുന്നത് ഞാൻ കണ്ടതാണ്,' അവർ പറയുന്നു. 'അത് ആലോചിക്കുമ്പോള്‍ നെഞ്ച് തകരുന്നു.'
സൗഗതിന്റെ മരണശേഷം, അദ്ദേഹത്തിന്റെ സഹോദരൻ സൗരവ് 2025ല്‍ 'I Want to Break Free: A Fictionalized Memoir of a Life Gone Too Soon' എന്ന പേരില്‍ ഒരു പുസ്തകം എഴുതി. തന്റെ അനിയന്റെ ഓർമ്മകള്‍ നിലനിർത്താനായിരുന്നു അത്. 'കുടുംബ സംഗമങ്ങളില്‍ സന്തോഷം നിറച്ചിരുന്ന ആ കുട്ടിയെ' ഓർക്കുമ്പോള്‍ സൗരവിന്റെ മനസ്സിലേക്ക് എപ്പോഴും ഓടിയെത്തുന്നത് ഗുജറാത്തിലെ ഒരു ടെറസിന് മുകളില്‍ വെച്ച് പട്ടം പറത്തിയിരുന്ന ആ കുട്ടിക്കാലമാണ്. മൂത്തയാള്‍ പട്ടത്തിന്റെ നൂല്‍ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോള്‍, അനിയൻ നൂല്‍ മുറിച്ച് അത് കാറ്റില്‍ പറന്നുപോകുന്നത് നോക്കി തന്റെ ആ പ്രത്യേക ചിരിയോടെ നില്‍ക്കുമായിരുന്നു.
'അത് സ്വതന്ത്രമായി പറക്കുമ്പോഴാണ് കൂടുതല്‍ ഭംഗി ദാദാ,' എന്ന് സൗഗത് പറഞ്ഞത് സൗരവ് ഓർക്കുന്നു. സൗഗതിന്റെ ആ ചിരിയെക്കുറിച്ച് സഹോദരൻ പലപ്പോഴും ഓർക്കാറുണ്ട്, ഒരേസമയം നിരപരാധിത്വവും കുസൃതിയും നിറഞ്ഞ ഒരു ചിരിയായിരുന്നു അത്. കാലം കടന്നുപോയപ്പോള്‍ സൗഗത് ആ ചിരി മറയ്ക്കാൻ പഠിച്ചു. ഒടുവില്‍ അത് പൂർണ്ണമായും ഇല്ലാതായി.
കുടുംബം ഓരോ തവണ ഓർക്കുമ്പോഴും അവരുടെ നെഞ്ച് പൊള്ളിക്കുന്ന മറ്റൊരു ഓർമ്മയുണ്ട്, സൗഗത് ഒരിക്കല്‍ തന്റെ അച്ഛനോട് ചോദിച്ചു: 'ബാബാ, അവർ യഥാർത്ഥ പ്രതിയെ കണ്ടുപിടിച്ചിരുന്നില്ലെങ്കില്‍ ഞാൻ ഒരു കൊലയാളിയായിട്ടായിരിക്കുമോ മരിക്കുക?'
- ആർട്ടിക്കിള്‍ തയ്യാറാക്കിയത് ഇന്ത്യൻ എക്സ്പ്രസിലെ കറസ്പോണ്ടന്റായ സോഫിയ മാത്യു

