പരീക്ഷാ വിവാദങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോടും ജെൻ സി (Gen Z) തലമുറയോടും സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു.
സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഐടി നിയമപ്രകാരം മെറ്റ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള സംരക്ഷണം പിൻവലിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കാരിനെ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം, ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ പ്രതിനിധികളുമായി ഓഗസ്റ്റ് 3-ന് ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തെക്കുറിച്ചുള്ള ലോക്‌സഭാ ഡയറക്ടർ എ. ജ്യോതിർമയി, ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന് അയച്ച കത്ത് ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു.
'പരീക്ഷാ വിവാദങ്ങളെക്കുറിച്ചും ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള കർശന നടപടികളെക്കുറിച്ചും വിദ്യാർത്ഥികളോടും ജെൻ സി തലമുറയോടും സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ 5-6 മണിക്കൂർ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത് കമ്മിറ്റി ഗൗരവമായി കാണുന്നു. ചർച്ചകള്‍ക്കിടയില്‍, ഈ വിഷയത്തില്‍ മെറ്റ മേധാവി മാർക്ക് സക്കർബർഗില്‍ നിന്ന് കമ്മിറ്റി മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ടു,' കത്തില്‍ പറയുന്നു.
'ഈ കത്ത് ലഭിച്ച് 3 ദിവസത്തിനകം അദ്ദേഹം മാപ്പ് പറഞ്ഞില്ലെങ്കില്‍, ഐ.ടി നിയമത്തിലെ സെക്ഷൻ 79(3) പ്രകാരം നല്‍കിയിട്ടുള്ള സംരക്ഷണം പിൻവലിക്കുകയും ഒരു പബ്ലിഷർ എന്ന നിലയില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും ചെയ്യാം,' കത്തില്‍ കൂട്ടിച്ചേർത്തിരിക്കുന്നു.
കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങളും സ്ത്രീകളെ അപമാനിക്കുന്ന വസ്തുക്കളും പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു.
ബി.ജെ.പി എംപി നിഷികാന്ത് ദുബെയാണ് ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്ററി പാനലിനെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണെന്ന് ഗോദ്‌ഡ എം.പി നേരത്തെ പറഞ്ഞിരുന്നു. 'പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്യപ്പെടുകയും, അത് രാത്രി 12:30 നും പുലർച്ചെ 5 മണിക്കും ഇടയില്‍ അഞ്ച് മണിക്കൂർ ലഭ്യമായിരുന്നില്ലെന്ന് അവർ തന്നെ സമ്മതിക്കുകയും ചെയ്തപ്പോള്‍... ഇതൊരു വളരെ ഗൗരവമേറിയ കാര്യമാണ്. സക്കർബർഗ് തന്നെ നേരിട്ട് മാപ്പ് പറയണമെന്നാണ് ഞങ്ങളുടെ സമിതി വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്,' നിഷികാന്ത് ദുബെ പറഞ്ഞു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അല്‍ഗോരിതത്തെക്കുറിച്ചും ദുബെ ചൂണ്ടിക്കാണിച്ചു. 'ബി.ജെ.പി, കോണ്‍ഗ്രസ്, സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി എന്നിവയുടെ കാഴ്ചക്കാരുടെ എണ്ണം അല്‍ഗോരിതത്തില്‍ നോക്കിയാല്‍ വെറും 2.5 കോടിയാണ്. എന്നാല്‍ രജിസ്റ്റർ ചെയ്ത പാർട്ടികളോ എൻ.ജി.ഒകളോ അല്ലാത്തവരും, തെറ്റിദ്ധരിക്കപ്പെട്ട് തെരുവില്‍ ഇറങ്ങിയിരിക്കുന്നവരുമായ വിഭാഗങ്ങളുടെ കാഴ്ചക്കാരുടെ എണ്ണം 2.7 കോടിയാണ്,' നിഷികാന്ത് ദുബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'അഞ്ചോ ആറോ ദിവസം മുമ്പ് മാത്രം രൂപീകരിച്ച സംവരണ വിരുദ്ധ കൂട്ടായ്മയുടെ കാഴ്ചക്കാരുടെ എണ്ണം 7 കോടിയാണ്. പഴയതിനു പകരം പുതിയ സംഘടനകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുകയെന്നതാണ് അവരുടെ നയമെന്നതാണ് ഇതിന് കാരണം,' നിഷികാന്ത് ദുബെ കൂട്ടിച്ചേർത്തു.
യോഗത്തില്‍ പങ്കെടുത്ത ഐടി പാനലിലെ പ്രതിപക്ഷാംഗങ്ങള്‍, വിയോജിപ്പുകളെ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നും ആക്ഷേപഹാസ്യത്തെ രാജ്യദ്രോഹമായി കണക്കാക്കാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ഓട്ടോമാറ്റിക് ഫില്‍ട്ടറുകളിലെ തകരാർ കാരണമെന്ന് മെറ്റയുടെ വിശദീകരണം. വീഡിയോ അബദ്ധത്തിലാണ് നീക്കം ചെയ്തതെന്നും ഇപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖ അക്കൗണ്ടുകളുടെയും പോസ്റ്റുകള്‍ ഇനി മുതല്‍ കൂടുതല്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ ഭീമൻ അറിയിച്ചു. എന്നാല്‍ മെറ്റയുടെ ഈ വിശദീകരണം ന്യായമല്ല എന്നാണ് ഐ.ടി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

