തൃശൂര്‍: വോട്ടർമാരെ സ്വാധീനിക്കാന്‍ തൃശൂരിലെ വാടാനപ്പള്ളിയില്‍ ബിജെപി കിറ്റ് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് പൊലീസ്.
തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. എഫ്‌ഐആറില്‍ തുടർനടപടി സ്വീകരിക്കുന്നതിനായി പൊലീസ് കോടതിയുടെ അനുമതി തേടി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നല്‍കിയിത്.
സംഭവത്തില്‍ കിറ്റുകള്‍ സൂക്ഷിച്ചിരുന്ന വാടാനപ്പള്ളിയിലെ ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റിന് ഓർഡർ നല്‍കിയ സതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിഷുവിന് സന്നദ്ധ സംഘടനക്ക് നല്‍കാനായാണ് കിറ്റുകള്‍ ഓർഡർ ചെയ്തതാണെന്ന് സതീഷിന്റെ വാദം. ഇയാളെ വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രാദേശിക ബിജെപി പ്രവർത്തകനാണ് സതീഷ്.
കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം കിറ്റുകള്‍ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതോടെ ഇന്നലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.
കിറ്റുകള്‍ തയാറാക്കുന്ന ഗോഡൗണിന് സമീപത്ത് വീട്ടില്‍ ബിജെപി നേതാവും സിനിമ നടനുമായ ദേവനുമുണ്ടായിരുന്നു. തുടര്‍ന്ന് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് ദേവനുള്‍പ്പടെയുള്ള ബിജെപി നേതാക്കളെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പ് കമീഷന്‍ സ്‌ക്വാഡെത്തി ഗോഡൗണില്‍ പരിശോധന നടത്തി കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു.

