Vaibhav Suryavanshi IPL 2026: 2.4 ഓവറില്‍ ടീം ടോട്ടല്‍ 50. യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും ചേർന്നുള്ള ഈ കൂട്ടുകെട്ട് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ത്രില്ലടിപ്പിച്ചു.
ഏത് വമ്പൻ ബാറ്ററേയും വിറപ്പിക്കുന്ന ബുമ്രയാണ് മുൻപില്‍ എന്നതൊന്നും രാജസ്ഥാൻ റോയല്‍സിന്റെ ഈ രണ്ട് ഓപ്പണർമാർക്കും വിഷയമായില്ല. മുംബൈക്കെതിരായ വൈഭവിന്റെ ഇന്നിംഗ്സിന് പിന്നാലെ പതിനഞ്ചുകാരനെ ഉടനെ ഇന്ത്യൻ ടീമിന്റെ ഭാഗമാക്കണം എന്ന് നിർദേശിക്കുകയാണ് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ.
നേരിട്ട ആദ്യ പന്തില്‍ തന്നെ ബുമ്രയെ സൂര്യവൻഷി പറ പറത്തി. ബുമ്രയുടെ സ്ലോ ബോളും സൂര്യവൻഷിക്ക് മുൻപില്‍ വിലപ്പോയില്ല. 14 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്താണ് മുംബൈ ഇന്ത്യൻസിനെതിരെ വൈഭവ് മടങ്ങിയത്. ഈ ഇന്നിംഗ്സിന് പിന്നാലെ വന്ന ഇർഫാൻ പഠാന്റെ വാക്കുകള്‍ ഇങ്ങനെ, "സൂര്യവൻഷി ദൈവത്തിന്റെ പുത്രനാണ്. പതിനഞ്ചാം വയസ്സില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവൻ കാഴ്ചവെക്കുന്ന പ്രകടനം ഇതിനുമുമ്പ് മറ്റാരിലും നമ്മള്‍ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല."
"ഈ പതിനഞ്ചുകാരനായ അത്ഭുത ബാലൻ പറഞ്ഞത്, അവൻ ബുമ്രയെ നേരിടാനായി കാത്തിരിക്കുന്നു എന്നാണ്. കഴിഞ്ഞ വർഷം എന്നെ ബുമ്ര പുറത്താക്കി. ഈ വർഷം ബുമ്രയെ അടിച്ചുപറത്തും എന്നാണ് അവൻ പറഞ്ഞത്. ആ പറഞ്ഞത് പോലെ തന്നെ അവൻ ചെയ്തു. ആദ്യ ബോളില്‍ തന്നെ ബുമ്രയെ അവൻ പ്രഹരിച്ചു. ബുമ്രയെ വൈഭവ് ആശയക്കുഴപ്പത്തിലാക്കി."
"ഏത് ബോളർ തന്റെ മുൻപില്‍ വന്നാലും ബോളറുടെ ആക്ഷനോ അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളോ വൈഭവ് ചിന്തിച്ച് കൂട്ടുന്നില്ല. ബോളിലേക്ക് മാത്രമാണ് വൈഭവ് നോക്കുന്നത്. പന്ത് കിട്ടിയാല്‍ അടിച്ച് പറത്തുന്നു. വൈഭവിന്റെ ഈ ചിന്താഗതിയാണ് അവനെ വളരെ പ്രത്യേകതയുള്ളവനാക്കുന്നത്."
"വൈഭവിനെ ഇന്ത്യൻ ടീമിലെത്തിക്കാൻ വൈകരുത്. അവന് ഇന്ത്യൻ ക്യാപ് നല്‍കു. അവൻ 20 വർഷം ഇന്ത്യക്കായി കളിക്കുന്നത് ആലോചിച്ച് നോക്കു. ബോളർമാരെ ഭയപ്പെടുത്തുന്നതാണ് ഇത്. കളിക്കളത്തിന് പുറത്തും വിനയത്തോടെയാണ് വൈഭവ് എല്ലാവരോടും പെരുമാറുന്നത്," ഇർഫാൻ പഠാൻ പറഞ്ഞു.

