കൊച്ചി: ആക്സിസ് അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡിന്റെ (ആക്സിസ് എഎംസി) പെൻഷൻ ഫണ്ട് മാനേജ്മെന്റ് വിഭാഗമായ ആക്സിസ് പെൻഷൻ ഫണ്ടിന്റെ ആസ്തി (എയുഎം) 20,000 കോടി രൂപ പിന്നിട്ടു.
രാജ്യത്തെ സർക്കാരിതര പെൻഷൻ മേഖലയില്‍ അതിവേഗം വളരുന്ന സ്ഥാപനങ്ങളിലൊന്നായി ഇതോടെ ആക്സിസ് പെൻഷൻ ഫണ്ട് മാറി. 2025 ജൂണ്‍ മുതല്‍ 2026 ഓഗസ്റ്റ് വരെയുള്ള 15 മാസം കൊണ്ടാണ് കമ്പനിയുടെ ആസ്തി യില്‍ 10,000 കോടി രൂപ കൂട്ടിച്ചേർത്തത്.
ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന വിശ്വാസം, വിപുലമായ വിതരണ ശൃംഖല, മികച്ച ദീർഘകാല റിട്ടയർമെന്റ് പ്ലാനിംഗ് മാർഗമായി എൻപിഎസിന് ലഭിച്ച സ്വീകാര്യത എന്നിവയാണ് ഈ അതിവേഗ വളർച്ചയ്ക്ക് പ്രധാന കാരണമായത്. ഇതിനുപുറമെ, ആക്സിസ് ബാങ്കിന്റെ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി മികച്ചൊരു എൻപിഎസ് ഫ്രാഞ്ചൈസി കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ പ്രത്യേക ശ്രദ്ധയും ഈ നേട്ടത്തിന് കരുത്തേകിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് വെറും 15-20 സെക്കൻഡുകള്‍ക്കുള്ളില്‍ പുതിയ എൻപിഎസ് അക്കൗണ്ട് തുറക്കാൻ സൗകര്യമൊരുക്കുന്ന 'തത്കാല്‍ ഓണ്‍ബോർഡിംഗ് ജേർണി' ആക്സിസ് പെൻഷൻ ഫണ്ട് അവതരിപ്പിച്ചു. ഇതിനുപുറമെ ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കനുസരിച്ച് എംഎസ്‌എഫ്, എൻപിഎസ് സ്വാസ്ഥ്യ, എൻപിഎസ് വാത്സല്യ തുടങ്ങിയ പദ്ധതികളിലൂടെ പെൻഷൻ കവറേജ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ആസ്തി 20,000 കോടി രൂപ കടന്നത് ആക്സിസ് പെൻഷൻ ഫണ്ടിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു നാഴികക്കല്ലാണെന്ന് കമ്പനിയുടെ എംഡിയും സിഇഒയുമായ സുമിത് ശുക്ല പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിലുള്ള വിശ്വാസവും എൻപിഎസിനോടുള്ള വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമാണ് ഈ വളർച്ചയിലൂടെ വ്യക്തമാകുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച ഉപഭോക്തൃ അനുഭവവും നിക്ഷേപ അച്ചടക്കവും ഒത്തുചേർത്ത് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

