ലണ്ടന്‍: കുത്തേറ്റു ചോരയൊലിപ്പിച്ചു കിടന്ന പതിനെട്ടുകാരനെ രക്ഷിക്കുന്നതിന് പകരം, പോലിസ് കൈവിലങ്ങ് അണിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ബ്രിട്ടനില്‍ വന്‍ പ്രതിഷേധം.
ബ്രിട്ടനിലെ സതാംപ്ടണില്‍ കഴിഞ്ഞ ഡിസംബറിലാണ് ഹെന്റി നൊവാക് എന്ന കൗമാരക്കാരന്‍ കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന്‍ വിക്രം ദിഗ്വയ്ക്ക് (23) കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് യുകെയില്‍ പ്രതിഷേധം ആളിക്കത്തിയത്.
ഡിസംബറില്‍ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ ഹെന്റിയെ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് പോലിസ് എത്തിയപ്പോള്‍, താന്‍ വംശീയ ആക്രമണത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ കള്ളം പറഞ്ഞു. ഹെന്റി തന്റെ തലപ്പാവ് തട്ടിമാറ്റിയെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ഇയാള്‍ ആരോപിച്ചത്. ഇതുകേട്ട പോലിസ് ഉദ്യോഗസ്ഥര്‍ വിക്രമിന്റെ വാക്ക് വിശ്വസിക്കുകയും യഥാര്‍ത്ഥ ഇരയായ ഹെന്റിയെ പ്രതിയായി കാണുകയുമായിരുന്നു.
കുത്തേറ്റ് ചോര വാര്‍ന്നൊഴുകി, 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല', 'എനിക്ക് കുത്തേറ്റു' എന്ന് ഹെന്റി നിലവിളിച്ചിട്ടും പോലിസ് അത് ഗൗനിച്ചില്ല. 'നിനക്ക് കുത്തേറ്റതായി ഞങ്ങള്‍ക്ക് തോന്നുന്നില്ല, സുഹൃത്തേ' എന്ന് പരിഹസിച്ച പോലിസ്, ചോരയില്‍ കുളിച്ചുകിടന്ന ഹെന്റിയെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് അണിയിക്കുകയാണ് ചെയ്തത്. പിന്നീട് ഹെന്റി ബോധരഹിതനായി വീണപ്പോഴാണ് ശരീരത്തിലെ മുറിവുകള്‍ പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിലങ്ങഴിച്ചു മാറ്റി കൃത്രിമ ശ്വാസം (സിപിആര്‍) നല്‍കിയെങ്കിലും ഹെന്റിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
കോടതിയില്‍ വിക്രം ദിഗ്വ ഉന്നയിച്ച വംശീയ ആരോപണങ്ങള്‍ വ്യാജമാണെന്ന് ജഡ്ജി വില്യം മൗസ്ലി കണ്ടെത്തി. ഹെന്റി വംശീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, വിക്രം ദിഗ്വയ്ക്ക് 21 വര്‍ഷം കുറഞ്ഞത് തടവുശിക്ഷയോടെയുള്ള ജീവപര്യന്തം തടവ് വിധിച്ചു. കൊലപാതകത്തിന് ശേഷം ആയുധം ഒളിപ്പിക്കാന്‍ സഹായിച്ച വിക്രമിന്റെ അമ്മ കിരണ്‍ കൗറും (53) കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിക്ഷ ജൂലൈ 17-ന് പ്രഖ്യാപിക്കും.
പോലിസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സതാംപ്ടണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നൂറുക്കണക്കിന് ആളുകള്‍ തടിച്ചുകൂടി വലിയ രീതിയില്‍ പ്രതിഷേധം ആരംഭിച്ചു. പലയിടത്തും പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. വീഴ്ച വരുത്തിയ പോലിസുകാര്‍ക്കെതിരെ നിലവില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.

