Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ക്രൊയേഷ്യന്‍ വന്‍മതില്‍ പൊളിച്ച്‌ പോര്‍ച്ചുഗല്‍; റാമോസിന്റെ ഇഞ്ചുറി ടൈം ഗോളില്‍ പ്രീക്വാര്‍ട്ടറില്‍

ക്രൊയേഷ്യന്‍ വന്‍മതില്‍ പൊളിച്ച്‌ പോര്‍ച്ചുഗല്‍; റാമോസിന്റെ ഇഞ്ചുറി ടൈം ഗോളില്‍ പ്രീക്വാര്‍ട്ടറില്‍

തേജസ് 1 week ago

ടൊറന്റോ: ഇതിഹാസങ്ങള്‍ നേര്‍ക്ക് നേര്‍ വന്ന പോരാട്ടത്തില്‍ ഒടുക്കം ജയം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന്.

ലോകകപ്പ് റൗണ്ട് ഓഫ് 32ല്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2-1ന് വീഴ്ത്തി പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. റൊണാള്‍ഡോ, ഗോണ്‍സാലോ റാമോസ് എന്നിവരാണ് പറങ്കികള്‍ക്കായി വലകുലിക്കിയത്. ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരത്തിനാണ് ടൊറന്റോ സാക്ഷിയായത്. ഇഞ്ചുറി ടൈമിലെ തിരിച്ചടികള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍ പറങ്കികള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.പ്രീക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിന്‍ ആണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍. തന്റെ അവസാന ലോകകപ്പ് കളിച്ച ലൂക്കാ മൊഡ്രിച്ച്‌ കണ്ണീരോടെ കളം വിട്ടു. പെരിസിച്ചിലൂടെ 53ാം മിനിറ്റില്‍ ക്രൊയേഷ്യയാണ് ലീഡെടുത്തത്. ആദ്യ പകുതിയില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം.പന്ത് ഏറെ നേരം കൈവശം വച്ചതും പറങ്കികള്‍ തന്നെ. എന്നാല്‍ രണ്ടാം പകുതിയില്‍ മല്‍സരം ആവേശത്തിലേക്ക് വീണു.

65ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മല്‍സരം സമനിലയിലാക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ഹെഡറിലൂടെ ഗോണ്‍സാലോ റാമോസിന്റെ വിജയഗോള്‍. അവസാനമിനിറ്റില്‍ ക്രൊയേഷ്യ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതോടെ കളിയുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു.ആദ്യമിനിറ്റുകളില്‍ തന്നെ മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചാണ് ഇരുടീമുകളും തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ ക്രൊയേഷ്യയുടെ അന്റെ ബുദിമിര്‍ ഗോളിനടുത്തെത്തി. നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിനായി ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ശ്രമം ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച്‌ തട്ടിയകറ്റി. 13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയും ഗോളിനടുത്തെത്തി. പക്ഷേ ലക്ഷ്യം കണ്ടില്ല. റാഫേല്‍ ലിയോയും പെഡ്രോ നെറ്റോയും വിങ്ങുകളിലൂടെ മികച്ച നീക്കങ്ങള്‍ നടത്തി. 16-ാം മിനിറ്റില്‍ റെനാറ്റോ വെയ്ഗയുടെ ഹെഡര്‍ ശ്രമം ലക്ഷ്യം കാണാതെ പോയി. ആദ്യപകുതിയില്‍ നിറഞ്ഞുകളിക്കുന്ന പോര്‍ച്ചുഗീസ് സംഘത്തേയാണ് കണ്ടത്.

കിട്ടിയ അവസരങ്ങളില്‍ കൗണ്ടര്‍ അറ്റാക്കുകളുമായി ക്രൊയേഷ്യയും മുന്നേറി. 33-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് മികച്ച അവസരം ലഭിച്ചു. ബ്രൂണോയുടെ ഷോട്ടുകള്‍ തുടര്‍ച്ചയായി രണ്ടുതവണയാണ് ലിവാകോവിച്ച്‌ തടുത്തിട്ടത്. മൈതാനത്ത് ബോള്‍ പൊസഷനിലും പോര്‍ച്ചുഗല്‍ ആധിപത്യം പുലര്‍ത്തി. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ റാഫേല്‍ ലിയോയ്ക്ക് തുറന്ന അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.

ആദ്യപകുതിയില്‍ ഒന്‍പത് ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ അടിച്ചത്. ക്രൊയേഷ്യ മൂന്നും. പന്തടക്കത്തില്‍ വലിയ മേധാവിത്തമാണ് പോര്‍ച്ചുഗല്‍ പുലര്‍ത്തിയത്. രണ്ടാം പകുതിയില്‍ ഗോളിനായി കടുത്ത ആക്രമണങ്ങളാണ് ഇരുടീമുകളും നടത്തിയത്. തുടരെത്തുടരെ മുന്നേറ്റങ്ങള്‍ നടത്തി ക്രൊയേഷ്യ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. 48-ാം മിനിറ്റില്‍ കൊവാസിച്ചിന് മികച്ച അവസരം ലഭിച്ചു. എന്നാല്‍ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റ സേവ് ചെയ്തു. പിന്നാലെ പോര്‍ച്ചുഗലിനെ ഞെട്ടിച്ച്‌ ക്രൊയേഷ്യ ഗോള്‍ നേടി. 53-ാം മിനിറ്റില്‍ പെരിസിച്ചാണ് വലകുലുക്കിയത്. ജോസിപ് സ്റ്റാനിസിച്ചിന്റെ ക്രോസില്‍ നിന്ന് പന്ത് ലഭിച്ച പെരിസിച്ച്‌ അനായാസം വലകുലുക്കി.

പിന്നീട് തിരിച്ചടിക്കായി പോര്‍ച്ചുഗീസ് സംഘം ആക്രമിച്ചുകളിച്ചു. അതിനിടെ 56-ാം മിനിറ്റില്‍ ക്രൊയേഷ്യ ഒരിക്കല്‍ക്കൂടി വല കുലക്കിയെങ്കിലും ഓഫ് സൈഡായി. പിന്നാലെ ക്രിസ്റ്റ്യാനോ വലകുലുക്കിയതും ഓഫ്‌സൈഡായി. 65-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലകുലുക്കിയതോടെ മല്‍സരം സമനിലയിലായി. സ്‌കോര്‍ 1-1. ലോകകപ്പിലെ ക്രിസ്റ്റ്യാനോയുടെ ആദ്യ നോക്കൗട്ട് ഗോളാണിത്. പിന്നാലെ ക്രൊയേഷ്യ പലതവണ ഗോളിനടുത്തെത്തി. ഡിയാഗോ കോസ്റ്റയുടെ സേവാണ് ടീമിനെ രക്ഷിച്ചത്. ക്രൊയേഷ്യ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടതോടെ പോര്‍ച്ചുഗല്‍ പ്രതിരോധത്തിലായി. പിന്നാലെ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ചു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പകരക്കാരനായെത്തിയ ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. തകര്‍പ്പന്‍ ഹെഡറിലൂടെയാണ് വലകുലുക്കിയത്.

ഇഞ്ചുറി ടൈമിലും ആക്രമണം തുടര്‍ന്ന ക്രൊയേഷ്യ 10-ാം മിനിറ്റില്‍ വലകുലുക്കി. പക്ഷേ അതിന് അല്‍പ്പായുസ്സുമാത്രമേ ഉണ്ടായുള്ളൂ. വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡായതോടെ ഗോള്‍ റദ്ദാക്കി. റൊണാള്‍ഡോയും സംഘവും പ്രീക്വാര്‍ട്ടറിലേക്ക്.


Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News