ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കിയതില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ഒരുവശത്ത് യുവതലമുറയോടൊപ്പമാണെന്നും സ്ത്രീ ശാക്തീകരണത്തെ പറ്റിയും സ്ത്രീ സംവരണത്തെക്കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ മറുവശത്ത് അവര്‍ ഇങ്ങനെ ചെയ്യുന്നുവെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു.
സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശശി തരൂരും മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി വിധിയെ പറ്റി അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നീതിന്യായ പ്രക്രിയ തടസമില്ലാതെ തുടരാന്‍ അനുവദിക്കുകയെന്നതാണ് പ്രധാനമെന്നും ആരോപണങ്ങള്‍ ഉയരുകയും അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നും എന്നാല്‍ നീതി നടപ്പാക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പീല്‍ നല്‍കുകയാണെങ്കില്‍ അടുത്ത ഘട്ടത്തില്‍ എന്ത് സംഭവിക്കുമെന്ന് കാണാമെന്നും അപ്പീല്‍ നല്‍കാത്ത പക്ഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയായി തന്നെ കാണേണ്ടി വരുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നമ്മള്‍ ഇപ്പോള്‍ തന്നെ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് താന്‍ കരുതുന്നുവെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ ബിജെപിയുടെ യഥാര്‍ഥ മുഖമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്നും അന്ധമായ നിയമവ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് പ്രവൃത്തിക്കുന്നതെന്നും വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ബ്രിജ് ഭൂഷനെ പിടികൂടി ഒരു പാഠം പഠിപ്പിക്കണമായിരുന്നുവെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍ പറഞ്ഞു.
എന്നാല്‍ ബധിരരും മൂകരും അന്ധരുമായ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഈ തീരുമാനത്തില്‍ വളരെയധികം വേദനിക്കുന്നുവെന്നും രാജ്യത്തെ എല്ലാ കായിക താരങ്ങള്‍ക്കൊപ്പം താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

