ന്യൂഡല്‍ഹി: പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ 30-ഓളം മുതിർന്ന അംഗങ്ങളെ പാകിസ്താനിലെ വിവിധയിടങ്ങളില്‍ 'അജ്ഞാതർ' വധിച്ചതായി ഭീകരസംഘടനയുടെ മുതിർന്ന നേതാവിന്റെ വെളിപ്പെടുത്തല്‍.
ലഷ്‌കറെ ത്വയ്യിബയുമായി അടുത്ത ബന്ധമുള്ള റിസ്‌വാൻ ഹനീഫ് എന്ന ഭീകരൻ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.(Lashkar-e-Taiba, Unknown Men Killed Thirty Lashkar Terrorists Claims LeT Operative)
കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി തങ്ങളുടെ മുപ്പതിലേറെ സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായി വീഡിയോയില്‍ ഇയാള്‍ സമ്മതിക്കുന്നു. പെഷവാർ, കറാച്ചി, റാവല്‍പിണ്ടി, റാവലാകോട്ട്, മുസഫറാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ വെച്ചാണ് ഇവർ കൊല്ലപ്പെട്ടത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവർത്തിച്ച ലഷ്‌കർ സംഘടനയെ നിരോധിച്ചതാണെന്നും പാകിസ്താനില്‍ ഇതിന് പ്രവർത്തനാനുമതിയില്ലെന്നുമാണ് പാക് ഭരണകൂടം ഔദ്യോഗികമായി വാദിച്ചിരുന്നത്. എന്നാല്‍, ലഷ്‌കർ ഭീകരൻ തന്നെ ഇത്തരം കൊലപാതകങ്ങള്‍ പരസ്യമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.
വീഡിയോയുടെ സത്യാവസ്ഥ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോയിലുള്ളത് ഇന്ത്യ തിരയുന്ന മുതിർന്ന ലഷ്‌കർ ഭീകരൻ തന്നെയാണെന്നും ഏജൻസികള്‍ വ്യക്തമാക്കി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യൻ ഏജൻസികളാണെന്ന് റിസ്‌വാൻ ആരോപിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഈ വാദം പൂർണ്ണമായും തള്ളിക്കളഞ്ഞു. വീഡിയോയില്‍ ഹിന്ദു മതത്തിനെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങളും ഇയാള്‍ നടത്തുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തിയും വിദ്വേഷം പ്രചരിപ്പിച്ചും ആളുകളെ ഭീകരവാദത്തിലേക്ക് ആകർഷിക്കാൻ ഭീകരസംഘടനകള്‍ നടത്തുന്ന ശ്രമങ്ങളുടെ തെളിവാണ് ഈ വീഡിയോയെന്ന് വിലയിരുത്തപ്പെടുന്നു.
Story Summary
A top Lashkar-e-Taiba operative, Rizwan Hanif, has admitted in a video that over 30 terrorists of the banned group were killed by “unknown men” across Pakistan over the last few years. While the terrorist blamed Indian agencies for the targeted killings, India has rejected the allegations.

