ഗുവാഹത്തി: അസമിലെ വിവിധ ജില്ലകളില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. ശനിയാഴ്ച ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി 1.92 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ മണിക്കൂറുകളില്‍ രണ്ട് പേർ കൂടി മരിച്ചതോടെ ഈ വർഷത്തെ ആകെ പ്രളയ മരണസംഖ്യ 82 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.(Assam Floods, Death Toll Reaches 82 Nearly Two Lakh People Affected)
ശിവസാഗർ, ഗോലാഘട്ട്, ജോർഹാട്ട്, നഗാവ്, ചരായിദേവ് എന്നിവയാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച അഞ്ച് ജില്ലകള്‍. ഇതില്‍ ചരായിദേവ് ജില്ലയിലാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷം. ഇവിടെ മാത്രം 77,456 ആളുകള്‍ ദുരിതത്തിലായി. ശിവസാഗറില്‍ 63,492 പേരെയും ജോർഹാട്ടില്‍ 34,067 പേരെയും പ്രളയം ബാധിച്ചിട്ടുണ്ട്. അതേസമയം, എട്ട് ജില്ലകളെ ബാധിച്ചിരുന്ന വ്യാഴാഴ്ചത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള സാഹചര്യത്തില്‍ നേരിയ പുരോഗതിയുണ്ട്.
ശിവസാഗറിലെ ദിഖൗ നദിയും ഗോലാഘട്ടിലെ നുമാലിഗഡിന് സമീപമുള്ള ധൻസിരി നദിയും അപകടകരമായ രീതിയില്‍ കരകവിഞ്ഞൊഴുകുകയാണ്. ജലാശയങ്ങള്‍ക്ക് സമീപത്തേക്ക് പൊതുജനങ്ങള്‍ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. “സംസ്ഥാനത്ത് നിലവില്‍ പ്രവർത്തിക്കുന്ന 54 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിമൂവായിരത്തോളം ആളുകളാണ് കഴിയുന്നത്. കൂടാതെ 26 വിതരണ കേന്ദ്രങ്ങള്‍ വഴി അയ്യായിരത്തിലധികം പേർക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നുണ്ട്.” – അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ (NDRF, SDRF) നേതൃത്വത്തില്‍ രക്ഷാപ്രവർത്തനവും സഹായ വിതരണവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പ്രളയബാധിതർക്കായി നിരവധി ആശ്വാസ നടപടികളാണ് അസം സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നാശനഷ്ടങ്ങള്‍ വേഗത്തില്‍ കണക്കാക്കി പുനരധിവാസ ഫണ്ട് ഉടൻ ലഭ്യമാക്കും. കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍, കന്നുകാലികള്‍, സ്വത്തുക്കള്‍ എന്നിവയുടെ ഇൻഷുറൻസ് ക്ലെയിമുകള്‍ വേഗത്തില്‍ തീർപ്പാക്കാൻ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
ചരായിദേവ്, ശിവസാഗർ, ജോർഹാട്ട്, ഗോലാഘട്ട് എന്നീ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ച നാല് ജില്ലകളിലെ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വായ്പ തിരിച്ചടവില്‍ 6 മാസത്തെ മൊറട്ടോറിയം നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (NBFC) സമാനമായ ഇളവുകള്‍ നല്‍കാൻ ആവശ്യപ്പെടും. കൂടാതെ, പ്രധാനമന്ത്രി സൂര്യഘർ പദ്ധതിക്ക് കീഴില്‍ പ്രളയബാധിത പ്രദേശങ്ങളിലെ 9,289 ഗുണഭോക്താക്കള്‍ക്കായി 41.67 കോടി രൂപയുടെ സംസ്ഥാന സബ്‌സിഡി തുക ചൊവ്വാഴ്ചയ്ക്കകം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാൻ വൈദ്യുതി വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.
Story Summary
Severe floods in Assam continue to affect nearly 1.93 lakh people across five districts, with two fresh deaths raising this year’s total toll to 82. The Assam government has announced relief packages, including a six-month loan moratorium and expedited insurance claim settlements for affected families in the worst-hit regions.

