ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ 14 കാരിയ്ക്കായുള്ള തിരച്ചില്‍ ഇന്ന് മൂന്നാം ദിവസത്തിലേക്ക്.
കുട്ടിയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കും.(Search intensifies for missing Malayali girl in Chikkamagaluru, Thermal drones and task force deployed)
പോലീസ്, വനം വകുപ്പ് എന്നിവർക്കൊപ്പം അഗ്നിരക്ഷാസേനയും ഉള്‍പ്പെട്ട വിപുലമായ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. വനമേഖലയിലും കൊക്കകളിലും പരിശോധന നടത്തുന്നതിനായി അത്യാധുനിക തെർമല്‍ ഡ്രോണുകള്‍ ഇന്ന് ഉപയോഗിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരച്ചില്‍ ഊർജിതമാക്കാൻ കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള 40 അംഗ സംഘത്തിനൊപ്പമാണ് പെണ്‍കുട്ടിചിക്കമംഗളൂരുവിലെത്തിയത്. ബാബുബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. ഇന്നലെ രാത്രി വൈകി വരെ പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

