കഴിഞ്ഞ മാസം നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതി കോള്‍ തോമസ് അല്ലന്റെ ലക്ഷ്യത്തിന് പിന്നില്‍ ഇറാൻ-ഇസ്രായേല്‍ യുദ്ധത്തോടുള്ള കടുത്ത വിയോജിപ്പായിരിക്കാം പ്രധാന കാരണമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു (Donald Trump Assassination Motive).
യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് നിർണ്ണായകമായ ഈ കണ്ടെത്തലുള്ളത്. ഏപ്രില്‍ 25-ന് നടന്ന വാർത്താ സമ്മേളനത്തിനിടെയുണ്ടായ ഈ വധശ്രമം രാജ്യത്ത് വലിയ സുരക്ഷാ ആശങ്കകള്‍ക്ക് നേരത്തെ വഴിവെച്ചിരുന്നു.
പ്രതിക്ക് നിരവധി സാമൂഹികവും രാഷ്ട്രീയവുമായ പരാതികള്‍ ഉണ്ടായിരുന്നതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. ഇറാൻ സംഘർഷത്തിലെ യുഎസ് ഇടപെടലുകള്‍ക്കെതിരെ അല്ലൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നിരന്തരമായ പോസ്റ്റുകള്‍ ഇത്തരമൊരു ആക്രമണത്തിലേക്ക് നയിച്ച പ്രധാന ഘടകമായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നിലവില്‍ അല്ലന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എഫ്ബിഐ വിശദമായി പരിശോധിച്ചുവരികയാണ്. ട്രംപിന് പുറമെ ഇലോണ്‍ മസ്ക്, റഷ്യ-യുക്രെയ്ൻ യുദ്ധം, ഇമിഗ്രേഷൻ നിയമങ്ങള്‍ എന്നിവയോടുള്ള പ്രതിയുടെ കടുത്ത വിയോജിപ്പ് ഇയാളുടെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ആക്രമണത്തിന് തൊട്ടുമുമ്പ് അല്ലൻ തന്റെ ബന്ധുക്കള്‍ക്ക് അയച്ച ഇമെയില്‍ ഒരു ‘മാനിഫെസ്റ്റോ’ ആയിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ കണക്കാക്കുന്നത്. നിലവിലെ ഭരണകൂടത്തിന്റെ നയങ്ങള്‍ ധാർമ്മികമായി തെറ്റാണെന്നും അതിനെതിരെ പോരാടണമെന്നും ഇമെയിലില്‍ പരാമർശിക്കുന്നുണ്ട്. വധശ്രമം, അനധികൃതമായി തോക്ക് കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് പുറമെ, ഒരു ഫെഡറല്‍ ഓഫീസറെ ആക്രമിച്ചെന്ന കുറ്റം കൂടി അല്ലനെതിരെ ചൊവ്വാഴ്ച ചുമത്തിയിട്ടുണ്ട്. സെക്യൂരിറ്റി ചെക്ക് പോസ്റ്റില്‍ വെച്ച് സീക്രട്ട് സർവീസ് ഏജന്റിന് നേരെ ഇയാള്‍ വെടിവെച്ചിരുന്നതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ കവർന്ന ഇറാൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെയും സമാധാനത്തെയും സാരമായി ബാധിച്ചിരുന്നു. ട്രംപ് ഭരണകൂടം ഇറാൻ സംസ്കാരത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളുമാണ് പ്രതിയെ വധശ്രമത്തിന് പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് അടിവരയിടുന്നു.
Summary: A US intelligence report suggests that the suspect in the Donald Trump assassination attempt, Cole Tomas Allen, may have been motivated by opposition to the Iran war. The DHS assessment cites Allen’s anti-administration social media posts and political grievances. Along with attempted assassination, new charges of assaulting a federal officer have been added against him.

