ദോഹ: ഹോർമുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും ഇറാൻറെ മരവിപ്പിച്ച ഫണ്ടുകളും ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ നടന്ന പരോക്ഷ ചർച്ചകള്‍ സമാപിച്ചു.
ഖത്തറിന്റെയും പാകിസ്ഥാന്റെയും മധ്യസ്ഥതയില്‍ നടന്ന ചർച്ചയില്‍ തർക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സ്ഥിരം ‘കമ്മ്യൂണിക്കേഷൻ ചാനല്‍’ രൂപീകരിക്കാൻ ധാരണയായി.(US And Iran Conclude Indirect Talks In Doha Regarding Shipping And Frozen Funds)
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള സുരക്ഷയും, ഇറാൻ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന ടോള്‍ പിരിവിനെതിരായ അമേരിക്കയുടെ എതിർപ്പുമാണ് പ്രധാനമായും ചർച്ചയായത്. ടോളിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ വലിയ സാമ്പത്തിക നേട്ടം ആണവായുധ നിയന്ത്രണങ്ങളിലൂടെ ഇറാനുണ്ടാകുമെന്ന് അമേരിക്കൻ സംഘം വാദിച്ചു. ഇറാനുമായുള്ള ധാരണയുടെ ഭാഗമായി മരവിപ്പിച്ച 6 ബില്യണ്‍ ഡോളർ ഫണ്ടുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഖത്തർ സെൻട്രല്‍ ബാങ്കുമായി ചർച്ചകള്‍ നടന്നു. ഇതില്‍ നിന്ന് ഇറാനിലേക്ക് ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കാൻ തീരുമാനമായി.
ആണവ പദ്ധതികള്‍ ചർച്ചാ വിഷയത്തില്‍ ഉണ്ടായിരുന്നെങ്കിലും, ഈ യോഗത്തില്‍ അവ വിശദമായി പരിഗണിച്ചില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചർച്ചകള്‍ നടക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കൻ മധ്യസ്ഥൻ സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നറുമാണ് അമേരിക്കൻ സംഘത്തെ നയിച്ചത്. ഇറാൻ പ്രതിനിധി സംഘത്തെ ഉപ വിദേശകാര്യമന്ത്രി കാസം ഘരിബാബാദിയാണ് നയിച്ചത്. മുൻ സുപ്രീം ലീഡർ അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ഘട്ട ചർച്ചകള്‍ നടക്കുമെന്ന് ഇരുപക്ഷവും അറിയിച്ചു.
ഇറാനുമായുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇറാനിലെ ആണവ നിരായുധീകരണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ജൂണില്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയെന്നോണം ഈ ചർച്ചകള്‍ ‘പോസിറ്റീവ്’ പുരോഗതിയാണ് കൈവരിച്ചതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം എക്സ് വഴി അറിയിച്ചു.
Story Summary
The United States and Iran concluded indirect talks in Doha aimed at resolving maritime disputes in the Strait of Hormuz and addressing frozen Iranian funds. While no major breakthroughs were achieved, both parties agreed to establish a communication channel to resolve future conflicts and hinted at upcoming discussions regarding Iran's nuclear program following the funeral of the former Supreme Leader.

