മുംബൈ: തൊഴിലിടങ്ങളിലെ സന്തോഷത്തിനും ക്രിയാത്മകമായ തൊഴില്‍ സംസ്കാരത്തിനും മുൻഗണന നല്‍കുന്ന കമ്ബനികളെ ആദരിക്കുന്നതിനായി 'ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്' അവാർഡുകള്‍ പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ ആദ്യമായാണ് തൊഴിലിടങ്ങളിലെ സന്തോഷം മാത്രം മാനദണ്ഡമാക്കി ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തുന്നത്. അവാർഡ് വിതരണ ചടങ്ങ് ജൂലൈ അവസാന വാരം മുംബൈയില്‍ നടക്കും.
സ്ഥാപനങ്ങളിലെ നയങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അപ്പുറം, ഓരോ ജീവനക്കാരനും ഓരോ ദിവസവും ജോലിസ്ഥലത്ത് അനുഭവിക്കുന്ന സംതൃപ്തിയും സന്തോഷവുമാണ് ഈ അവാർഡ് വഴി വിലയിരുത്തപ്പെടുന്നത്. ജീവനക്കാരുടെ സന്തോഷം സ്ഥാപനത്തിന്റെ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിലാണ് പുരസ്കാരം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ആർപിജി (RPG) ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് അവാർഡ് കമ്മിറ്റിയുടെ അധ്യക്ഷൻ. കോർപ്പറേറ്റ് രംഗത്തെ പ്രമുഖരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തുന്നത്. എസ്‌എച്ച്‌ആർഎം സിഇഒ അചല്‍ ഖന്ന, ടാറ്റ പ്ലേ എംഡി ഹരിത് നാഗ്പാല്‍, പെപ്സികോ ഇന്ത്യ സിഎച്ച്‌ആർഒ പവിത്ര സിംഗ്, വൈഎഎപി ഡിജിറ്റല്‍ ചെയർമാൻ ഡോ. അതുല്‍ ഹെഗ്‌ഡെ, എച്ച്‌ആർ കഥ എഡിറ്റർ ഇൻ ചീഫ് ഡോ. പ്രജ്ജല്‍ സാഹ, നെസ്‌ലെ സൗത്ത് ഏഷ്യ എച്ച്‌ആർ ഡയറക്ടർ നീതു ഭൂഷണ്‍, ബിപിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ പുഷ്പ് കുമാർ നായർ, വിപ്രോ മുൻ ചീഫ് കള്‍ച്ചർ ഓഫീസർ സുനിത ചെറിയാൻ എന്നിവരാണ് ജൂറിയിലെ മറ്റ് പ്രമുഖർ.
സ്ഥാപനങ്ങളുടെ വളർച്ചയില്‍ തൊഴിലിടങ്ങളിലെ സന്തോഷത്തിന് വലിയ പങ്കുണ്ടെന്നും ഇത്തരം വേദികള്‍ ആ ചർച്ചകളെ മുൻനിരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്നും ഹർഷ് ഗോയങ്ക പറഞ്ഞു. മിക്ക സ്ഥാപനങ്ങളും ജീവനക്കാരുടെ ദൈനംദിന അനുഭവങ്ങളെയും വികാരങ്ങളെയും ഗൗരവമായി കാണാറില്ലെന്ന് ‘ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്’ സ്ഥാപകൻ രാജ് നായക് അഭിപ്രായപ്പെട്ടു.
ഏത് വലിപ്പത്തിലുള്ള സ്ഥാപനങ്ങള്‍ക്കും ഏത് മേഖലയിലുള്ളവർക്കും ഈ പുരസ്കാരത്തിനായി അപേക്ഷിക്കാം. ജീവനക്കാരുമായുള്ള സംവാദം, കള്‍ച്ചർ ഓഡിറ്റ്, ജൂറി വിലയിരുത്തല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് www.happiestplacestoworkawards.com എന്ന വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. തുടർച്ചയായ ജോലി സമ്മർദ്ദങ്ങള്‍ക്കിടയില്‍ ജീവനക്കാരുടെ മാനസിക സംതൃപ്തിക്ക് പ്രാധാന്യം നല്‍കുന്ന കമ്ബനികള്‍ക്ക് ഈ അവാർഡ് വലിയൊരു അംഗീകാരമായിരിക്കും.

