വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ കടുത്ത സൈനിക സംഘർഷങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കിക്കൊണ്ട് ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായക ധാരണാപത്രം ഉടൻ യാഥാർത്ഥ്യമാകുമെന്ന് റിപ്പോർട്ട് (Iran US deal).
ഹോർമുസ് കടലിടുക്കില്‍ ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം ഉടൻ തന്നെ പിൻവലിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര കപ്പലുകള്‍ക്ക് സുരക്ഷിതമായി മടങ്ങാനാകും. എന്നാല്‍, സുരക്ഷ മുൻനിർത്തി കടലില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ അടിയന്തരമായി നീക്കം ചെയ്യാനുള്ള പൂർണ്ണ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇറാൻ ഇനി ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. കൂടാതെ യാതൊരുവിധ നികുതിയോ ഫീസോ ഈടാക്കാതെ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനായി ഉടൻ തുറന്നുനല്‍കണം. ഈ ധാരണാപത്രത്തിന്മേല്‍ അന്തിമ തീരുമാനമെടുക്കാൻ ഇന്ന് വൈറ്റ് ഹൗസില്‍ പ്രത്യേക ഉന്നതതല യോഗം ചേരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്താത്ത വ്യവസ്ഥകള്‍ സ്വന്തം നിലയില്‍ പ്രഖ്യാപിച്ച് ലോകത്തിന് മുന്നില്‍ ഒരു കൃത്രിമ വിജയം അവകാശപ്പെടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാൻ ഉദ്യോഗസ്ഥർ ആരോപിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആണവ ഉല്‍പന്നങ്ങള്‍ പൂർണ്ണമായും നശിപ്പിക്കുമെന്ന് കരാറില്‍ എവിടെയും പറയുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ലബനാനിലെ പൂർണ്ണമായ യുദ്ധവിരാമം, അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്റെ 12 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സ്വത്തുക്കള്‍ തിരികെ കൈമാറല്‍ എന്നിവയാണ് നിലവിലെ കരാറിലുള്ളതെന്ന് ഇറാൻ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രധാന വ്യവസ്ഥകള്‍ കൃത്യമായി നടപ്പാക്കിയില്ലെങ്കില്‍ അമേരിക്കയുമായുള്ള തുടർന്നുള്ള യാതൊരു ചർച്ചകളുമായും സഹകരിക്കില്ലെന്നും ഇറാൻ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുടെ വാഗ്ദാനങ്ങളിലും വാക്കുകളിലും തങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ലെന്നും പ്രായോഗികമായ നടപടികളാണ് ആവശ്യമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് തുറന്നടിച്ചു. ഇത്തരം കരാറുകളില്‍ യഥാർത്ഥ വിജയികള്‍ ആരാണെന്ന് ചോദിച്ചാല്‍, തൊട്ടുപിന്നാലെ വരാൻ സാധ്യതയുള്ള മറ്റൊരു യുദ്ധത്തിനായി കൂടുതല്‍ സജ്ജരായിരിക്കുന്നവരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Story Summary: Reports suggest a deal between Iran and the US is imminent to ease Middle East tensions. While US President Donald Trump announced the lifting of the naval blockade on the Strait of Hormuz, Iran accused him of claiming a fake victory by adding non-existent clauses to the agreement.

