ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷവും അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങളും തുടരുന്നതിനിടെ ഇറാനില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്.
ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രസിഡന്റ് മസൂദ് പെസഷ്കിയാനോട് 'അന്തിമ അന്ത്യശാസനം' നല്‍കിയതായും, അമേരിക്കയുമായുള്ള ചർച്ചകളും സംഘർഷവുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ അഹമ്മദ് വാഹിദിക്ക് പിന്തുണ നല്‍കിയതായും ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 റിപ്പോർട്ട് ചെയ്തു. (Khamenei Masoud Pezeshkian Political Dispute)
ടെഹ്റാനിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിവുള്ളവരെന്ന് അവകാശപ്പെടുന്ന പേരറിയാത്ത സ്രോതസ്സുകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉയരുമ്പോള്‍ പ്രസിഡന്റ് പെസഷ്കിയാൻ പലതവണ രാജിഭീഷണി മുഴക്കിയിരുന്നുവെന്നും, ദേശീയ സുരക്ഷാ-വിദേശനയ തീരുമാനങ്ങളില്‍ തന്റെ സർക്കാർ പൂർണമായും അവഗണിക്കപ്പെടുകയാണെന്ന് ആരോപിച്ച് മെയ് മാസത്തില്‍ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. പെസഷ്കിയാന്റെ മറ്റൊരു രാജി ശ്രമത്തെ തടയാൻ ഖമേനി തയ്യാറായില്ലെന്നതാണ് പുതിയ നിലപാടിലൂടെ വ്യക്തമാകുന്നതെന്നും ഇതോടെ പ്രസിഡന്റിന്റെ രാഷ്ട്രീയ സ്വാധീനം ഗണ്യമായി കുറഞ്ഞതായും ചാനല്‍ 14 അവകാശപ്പെട്ടു. രാജ്യത്തിന്റെ സൈനിക നേതൃത്വത്തോട് ഖമേനി പൂർണമായി യോജിച്ചിരിക്കുകയാണെന്നും പ്രധാന നയതീരുമാനങ്ങളില്‍ പെസഷ്കിയാന് ഇടപെടാനുള്ള സാധ്യത പരിമിതമായെന്നും റിപ്പോർട്ടില്‍ പറയുന്നു.
അമേരിക്കയോടുള്ള സമീപനത്തില്‍ ടെഹ്റാൻ കൂടുതല്‍ കടുത്ത നിലപാട് സ്വീകരിച്ചതായും ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദിയുടെ നയമാണ് നിലവില്‍ ഇറാന്റെ ഔദ്യോഗിക സമീപനമായി മാറിയതെന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു അവകാശവാദം. അമേരിക്കയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളില്‍ വാഹിദിക്ക് അന്തിമ വാക്ക് നല്‍കുന്ന തരത്തില്‍ പരമോന്നത നേതൃത്വം അധികാരം കൈമാറിയതായും രാഷ്ട്രീയ നേതൃത്വവും ഐആർജിസിയും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഗണ്യമായി കുറഞ്ഞതായും ചാനല്‍ 14 റിപ്പോർട്ട് ചെയ്തു.
അതേസമയം, അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ ഔദ്യോഗിക ചർച്ചകള്‍ നടക്കുന്നില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും അമേരിക്കൻ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും തമ്മിലുള്ള പരോക്ഷ ആശയവിനിമയം മാത്രമാണ് തുടരുന്നതെന്നും ഖത്തറും പാകിസ്താനും മധ്യസ്ഥ ശ്രമങ്ങളില്‍ പങ്കാളികളാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. അതിനിടെ, ഇറാനുമായി ഒരു കരാറിലെത്താനുള്ള 'അവസാന അവസരം' ഇതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര ഇടപെടലിനെ തുടർന്നാണ് ഇറാനെതിരായ വലിയ സൈനിക നടപടി താല്‍ക്കാലികമായി നിർത്തിവെച്ചതെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ അഭ്യർഥനപ്രകാരമാണ് ചർച്ചകള്‍ നടക്കുന്നതെന്നും അമേരിക്കൻ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടന്നിട്ടും ഇറാൻ അവ നിഷേധിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഇറാനിലെ രാഷ്ട്രീയ നേതൃത്വത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെയും ഖമേനിയുടെ നിലപാടിനെയും സംബന്ധിച്ച ചാനല്‍ 14 റിപ്പോർട്ടിലെ അവകാശവാദങ്ങള്‍ക്ക് ഇറാൻ സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളുടെ യഥാർഥ സ്ഥിതിയെക്കുറിച്ചും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവരുന്നത്.
Summary: Israeli media reports claim that Iran's Supreme Leader Mojtaba Khamenei has issued a final ultimatum to President Masoud Pezeshkian and strengthened the role of IRGC Commander Ahmad Vahidi in key decisions concerning the US and the regional conflict. The claims have not been officially confirmed by the Iranian government.

