ബംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്ത സംഭവത്തില്‍ ബംഗളൂരുവിലെ പ്രമുഖ വ്യവസായി അറസ്റ്റിലായി.
എം. കൃപലാനി എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സമാനമായ രീതിയില്‍ കൂടുതല്‍ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു.(Bengaluru businessman arrested for sexually assaulting and blackmailing customs official)
യുവതിയുടെ പരാതിയെത്തുടർന്ന് യെലഹങ്ക പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസെടുത്തത്. പിന്നീട് അന്വേഷണം ഇന്ദിരാനഗർ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പ്രതിയും ഉദ്യോഗസ്ഥയും തമ്മില്‍ ഒൻപത് വർഷത്തോളമായി പരിചയമുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ വിശ്വാസം പിടിച്ചുപറ്റിയ പ്രതി പിന്നീട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുലികേശിനഗര പോലീസ് ഇൻസ്പെക്ടർ ബി. ഗോവിന്ദരാജു അറസ്റ്റ് സ്ഥിരീകരിച്ചു. ശനിയാഴ്ച എസിഎംഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇലക്‌ട്രോണിക്സ് ബിസിനസ് നടത്തുന്ന പ്രതി കസ്റ്റംസ് നിയമങ്ങള്‍ വെട്ടിച്ചുകൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് വ്യാജ പരാതികള്‍ നല്‍കി പണം തട്ടുന്ന രീതിയും ഇയാള്‍ക്കുണ്ടായിരുന്നതായി ആരോപണമുണ്ട്. പ്രതിയുടെ സാമ്ബത്തിക ഇടപാടുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്. പ്രതി മുൻപും പല വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് മുൻപ് നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജി വ്യാജമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ഹോട്ടലില്‍ താമസിച്ച ശേഷം ഒളിവില്‍ പോയതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് കോടതി അന്ന് 2 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

