തിരുവനന്തപുരം: നിയമസഭയിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി രണ്ട് കോടി 71 ലക്ഷത്തിലധികം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്.
രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. വോട്ടെടുപ്പിന് മുന്നോടിയായുള്ള മോക്‌പോളിങ് നടപടികള്‍ ബൂത്തുകളില്‍ പൂർത്തിയായി.(Assembly elections, 883 candidates seeking votes in 140 constituencies, mock polling begins)
തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സ്ഥാനാർത്ഥികള്‍: 883 പേർ, ആകെ പോളിങ് ബൂത്തുകള്‍: 30,495, പ്രശ്നബാധിത ബൂത്തുകള്‍: 2,040, 1.46 ലക്ഷം ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ചുമതല എന്നിങ്ങനെയാണ് നില.
പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷയ്ക്കായി 160 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. കൂടാതെ കേരള പൊലീസും സ്പെഷ്യല്‍ പൊലീസും ഉള്‍പ്പെടെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളില്‍ ഇന്നലെ മുതല്‍ കർശന പരിശോധന തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി നാല് വടക്കൻ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടാൻ ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവിട്ടു. വെള്ളിയാഴ്ച വരെ നിയന്ത്രണം തുടരണമെന്നാണ് നിർദ്ദേശം.
കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 126 സീറ്റുകളിലായി 722 സ്ഥാനാർത്ഥികളാണ് അസമില്‍ ജനവിധി തേടുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം. 30 മണ്ഡലങ്ങളിലായി 294 സ്ഥാനാർത്ഥികള്‍ പുതുച്ചേരിയില്‍ മത്സരരംഗത്തുണ്ട്. എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിനാണ് പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്.

