ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള വ്യാപാര-ഊർജ്ജ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവാണ് ഈ സുപ്രധാന വാഗ്ദാനം മുന്നോട്ടുവെച്ചത്.(Will provide more fuel and fertilizer, Russia comes to India’s aid in energy crisis)
ഇസ്രായേല്‍-ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയുടെ നീക്കം ഇന്ത്യക്ക് വലിയ ആശ്വാസമാകും. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള വളം വിതരണത്തില്‍ റഷ്യ 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും കൂടുതല്‍ വളം നല്‍കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടംകുളം ആണവനിലയത്തിന്റെ ശേഷിക്കുന്ന റിയാക്ടറുകളുടെ നിർമ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂർത്തിയാക്കുമെന്ന് റഷ്യ ഉറപ്പുനല്‍കി. അഞ്ച് S-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും കൂടിക്കാഴ്ചയില്‍ ചർച്ചയായി.
പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായും ഡെനിസ് മാന്തുറോവ് ചർച്ചകള്‍ നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം, കണക്റ്റിവിറ്റി എന്നീ മേഖലകളിലെ പുതിയ സഹകരണ സാധ്യതകളും ഇരുരാജ്യങ്ങളും വിലയിരുത്തി. കഴിഞ്ഞ ഡിസംബറില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ സന്ദർശനവേളയില്‍ എടുത്ത തീരുമാനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ അവലോകനം ചെയ്തു.

