Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലോകകപ്പ് വരുമാന പങ്കാളിത്ത പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടിക്ക് യൂറോപ്പ്; ഇൻഫാന്റിനോയ്ക്ക് തിരിച്ചടി | UEFA Legal Action Against FIFA Gianni Infantino

ലോകകപ്പ് വരുമാന പങ്കാളിത്ത പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടിക്ക് യൂറോപ്പ്; ഇൻഫാന്റിനോയ്ക്ക് തിരിച്ചടി | UEFA Legal Action Against FIFA Gianni Infantino

Times Kerala 1 week ago

സൂറിച്ച്‌: ഭാവിയിലെ ഫിഫ ലോകകപ്പ് വരുമാനത്തില്‍ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നല്‍കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോള്‍ സംഘടനയായ യുവേഫ മുന്നറിയിപ്പ് നല്‍കി (UEFA Legal Action Against FIFA Gianni Infantino).

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ നേതൃത്വത്തില്‍ മുന്നോട്ടുവച്ച പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും ഇലക്‌ട്രോണിക് സന്ദേശങ്ങളും നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യരുതെന്നും യുവേഫ ആവശ്യപ്പെട്ടു.

ലോകകപ്പുമായി ബന്ധപ്പെട്ട വാണിജ്യ, ടൂർണമെന്റ് പ്രവർത്തനങ്ങളുടെ നിയന്ത്രണം പ്രത്യേക സ്ഥാപനത്തിന് കൈമാറുന്ന 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (FFE) പദ്ധതിയായിരുന്നു ഫിഫ മുന്നോട്ടുവച്ചത്. ഏകദേശം 4.2 ബില്യണ്‍ ഡോളർ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ നിക്ഷേപകരെ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി. ഫിഫയുടെ കണക്കുപ്രകാരം 20 ബില്യണ്‍ ഡോളർ മൂല്യമുണ്ടായിരുന്ന ഈ സംരംഭത്തിനെതിരെ വിവിധ ഫുട്ബോള്‍ ഫെഡറേഷനുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് ഇൻഫാന്റിനോ പദ്ധതി പിൻവലിച്ചത്.

ന്യൂയോർക്കിലെ നിയമസ്ഥാപനമായ ഡെച്ചർട്ട് മുഖേന ഫിഫയ്ക്ക് അയച്ച കത്തില്‍ നിയമനടപടി, മധ്യസ്ഥത, നിയന്ത്രണ ഏജൻസികളിലേക്കുള്ള പരാതികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ സജീവമായി പരിഗണിക്കുന്നതായി യുവേഫ വ്യക്തമാക്കി. ഫിഫയിലെ 18 ഉന്നത ഉദ്യോഗസ്ഥരോട് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍, വിവരങ്ങള്‍, ഇ-മെയിലുകള്‍, മറ്റ് ഡിജിറ്റല്‍ സന്ദേശങ്ങള്‍ എന്നിവ സൂക്ഷിച്ചുവയ്ക്കാനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സാധ്യമായ നിയമനടപടികളെക്കുറിച്ച്‌ അറിവുണ്ടായിരിക്കെ ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ തിരുത്തുകയോ മറച്ചുവയ്ക്കുകയോ ചെയ്താല്‍ അത് തെളിവ് നശിപ്പിക്കലായി കണക്കാക്കപ്പെടാമെന്നും യുവേഫയുടെ നിയമനോട്ടീസില്‍ മുന്നറിയിപ്പുണ്ട്. ഫുട്ബോളിന്റെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനവുമായി പദ്ധതി അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നില്ലെന്നാണ് യുവേഫയുടെ നിലപാട്.

വിവാദ പദ്ധതി നിലവിലുണ്ടായിരുന്ന ഘട്ടത്തില്‍ ഫിഫയുടെ എല്ലാ മത്സരങ്ങളും പരിപാടികളും ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികള്‍ യൂറോപ്പിലെ 55 അംഗ ഫെഡറേഷനുകള്‍ പരിഗണിച്ചിരുന്നു. ഇൻഫാന്റിനോയ്ക്ക് ലോക ഫുട്ബോളിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ദീർഘകാല പ്രസിഡൻസി അവസാനിപ്പിക്കുന്നതടക്കമുള്ള എല്ലാ സാധ്യതകളും തുറന്നുവെക്കണമെന്നും യുവേഫ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. ഫിഫയുടെ 211 അംഗ ഫെഡറേഷനുകള്‍ക്ക് ഒരുതവണയായി 2 കോടി ഡോളർ വീതം നല്‍കാമെന്ന വാഗ്ദാനവും പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഫിഫയുടെ നിലവിലെ അംഗ ഫെഡറേഷനുകള്‍ തന്നെയാണ് സംഘടനയുടെ യഥാർഥ ഉടമകളെന്നിരിക്കെ വാണിജ്യ പ്രവർത്തനങ്ങളില്‍ സ്വകാര്യ നിക്ഷേപകരെ ഉള്‍പ്പെടുത്താനുള്ള നീക്കം വലിയ വിവാദത്തിന് വഴിവെച്ചു.

ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ യുവേഫയാണ് ഏറ്റവും ശക്തമായി രംഗത്തെത്തിയത്. ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും കോണ്‍കകാഫും പദ്ധതിയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളില്‍ ഇൻഫാന്റിനോയ്ക്ക് ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. 2030 ലോകകപ്പിനെ നിലവിലെ 48 ടീമുകളില്‍ നിന്ന് 64 ടീമുകളിലേക്ക് വികസിപ്പിക്കാനുള്ള നീക്കത്തില്‍ ദക്ഷിണ അമേരിക്കൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോളും ഇൻഫാന്റിനോയെ പിന്തുണയ്ക്കുന്നുണ്ട്.

2027 മാർച്ചില്‍ നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന ഇൻഫാന്റിനോയ്ക്ക് ഈ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്. അടുത്ത വർഷം നവംബർ 18 വരെയാണ് സ്ഥാനാർഥിത്വം സമർപ്പിക്കാനുള്ള സമയം. മൊറോക്കോയില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ നാലാമത്തെയും അവസാനത്തെയും പ്രസിഡൻറ് കാലാവധി ഉറപ്പിക്കാനായിരുന്നു ഇൻഫാന്റിനോയുടെ ലക്ഷ്യം. എന്നാല്‍ സ്വകാര്യ നിക്ഷേപ പദ്ധതി പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും പുതിയ ചർച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Summary: UEFA has warned FIFA of possible legal action following the collapse of Gianni Infantino's controversial plan to bring private investors into future World Cup commercial revenues. The European football body has also asked FIFA officials to preserve all records linked to the proposed FIFA Forward Enterprise project.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala