ഹൈദരാബാദ്: സ്ത്രീധന പീഡനത്തെത്തുടർന്ന് ഹൈദരാബാദിലെ സൈബരാബാദ് മിയാപ്പൂരില്‍ 26-കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു.
ബിഹാർ സ്വദേശിനിയായ ഇഷിത യാദവിനെയാണ് ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്‌മെന്റിലെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Dowry harassment, Software engineer commits suicide in Hyderabad)
ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും 2020-ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്ന ഇവർ ഈ വർഷം ഫെബ്രുവരി 20-ന് പാട്നയില്‍ വെച്ച് വീട്ടുകാരുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. വിവാഹശേഷം ഇരുവരും ഹൈദരാബാദിലേക്ക് താമസം മാറുകയും ഐടി മേഖലയില്‍ ജോലി ചെയ്തു വരികയുമായിരുന്നു. വിവാഹത്തിന് പിന്നാലെ നീരജ് ഇഷിതയെ ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു.
വിവാഹസമയത്ത് നല്‍കിയതിന് പുറമെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദ്ദത്തിലാക്കിയിരുന്നു. താൻ പുതുതായി തുടങ്ങിയ സ്റ്റാർട്ട്-അപ്പ് കമ്പനിയില്‍ പണം നിക്ഷേപിക്കാൻ ഇഷിതയുടെ കുടുംബത്തോട് ആവശ്യപ്പെടണമെന്ന് പറഞ്ഞും ഇയാള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ മിയാപ്പൂർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള ഭർത്താവ് നീരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

