തിജുവാന: ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ പങ്കെടുക്കാനായി ഇറാന്റെ ദേശീയ ഫുട്ബോള്‍ ടീം മെക്സിക്കൻ അതിർത്തി നഗരമായ തിജുവാനയില്‍ എത്തിച്ചേർന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത രാഷ്ട്രീയ ഭിന്നതകളും വിസ അനുവദിക്കുന്നതിലുണ്ടായ വൻ വൈകലുമാണ് ടൂർണമെന്റിന് തൊട്ടുമുൻപ് ഇറാന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് നിഴല്‍ വീഴ്ത്തിയത് (Iran Football Team Reaches Tijuana). തുർക്കിയില്‍ മൂന്നാഴ്ചത്തെ തീവ്ര പരിശീലന ക്യാമ്പ് പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഇറാൻ സംഘം മെക്സിക്കോയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍ ഇറാനിയൻ പതാകകളുമായി എത്തിയ ചെറിയൊരു കൂട്ടം ആരാധകർ ടീമിന് സ്വീകരണം നല്‍കി. തുടർന്ന് കനത്ത സുരക്ഷയിലാണ് ടീമിനെ ഹോട്ടലിലേക്ക് മാറ്റിയത്.
അമേരിക്കയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിലുണ്ടായ അനിശ്ചിതത്വത്തെ തുടർന്ന് തങ്ങളുടെ ലോകകപ്പ് ബേസ് ക്യാമ്പ് യുഎസിലെ അരിസോണയില്‍ നിന്നും മെക്സിക്കോയിലെ തിജുവാനയിലേക്ക് മാറ്റാൻ ഇറാൻ നിർബന്ധിതരാകുകയായിരുന്നു. മുഴുവൻ ടീം അംഗങ്ങള്‍ക്കും ഔദ്യോഗിക പ്രതിനിധികള്‍ക്കും യുഎസ് വിസ ലഭിക്കുമോ എന്ന കാര്യത്തില്‍ ആഴ്ചകളോളം ആശങ്ക നിലനിന്നിരുന്നു. വിസ വൈകിയതുമൂലമുണ്ടായ യാത്രാ തടസ്സങ്ങള്‍ ടീമിന്റെ ലോകകപ്പ് ഒരുക്കങ്ങളെയും പ്ലാനുകളെയും സാരമായി ബാധിച്ചതായി ഇറാന്റെ മുഖ്യ പരിശീലകൻ അമീർ ഗാലെനോയി വ്യക്തമാക്കി. ഇത്തരം വലിയ കായിക ടൂർണമെന്റുകളില്‍ സാങ്കേതിക കാര്യങ്ങളേക്കാള്‍ മാനുഷികവും ധാർമ്മികവുമായ പരിഗണനകള്‍ക്കാണ് മുൻഗണന നല്‍കേണ്ടതെന്നും എന്നാല്‍ തങ്ങള്‍ക്ക് അത്തരം ഒരു പരിഗണനയും ലഭിച്ചില്ലെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ ആഭ്യന്തര പ്രശ്നങ്ങളും പശ്ചിമേഷ്യയില്‍ അമേരിക്കയും ഇസ്രായേലുമായി തുടരുന്ന കടുത്ത യുദ്ധസാഹചര്യങ്ങളും കാരണം ഇറാൻ താരങ്ങള്‍ വലിയ സമ്മർദ്ദത്തിലാണ് ടൂർണമെന്റിനെത്തുന്നത്. യുഎസ് അധികൃതർ കളിക്കാർക്ക് യാത്രാ രേഖകള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇറാന്റെ സപ്പോർട്ടിംഗ് സ്റ്റാഫിലെയും ഫുട്ബോള്‍ ഫെഡറേഷനിലെയും പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും ഇപ്പോഴും വിസ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഇറാൻ ഡിഫെൻഡർ ഇഹ്സാൻ ഹാജ്സാഫി വ്യക്തമാക്കി. ജൂണ്‍ 15-ന് ലോസ് ഏഞ്ചല്‍സിന് സമീപം ന്യൂസിലൻഡിനെതിരെയാണ് ഗ്രൂപ്പ് ജി-യില്‍ ഇറാന്റെ ആദ്യ ലോകകപ്പ് മത്സരം. തുടർന്ന് ജൂണ്‍ 21-ന് ബെല്‍ജിയത്തെയും ജൂണ്‍ 26-ന് സിയാറ്റിലില്‍ വെച്ച് ഈജിപ്തിനെയും ഇറാൻ നേരിടും.
Summary: The Iranian national football team arrived in the Mexican border city of Tijuana on Sunday morning following a flight from Turkey, as severe visa delays and political tensions with the United States disrupted their FIFA World Cup preparations. Due to entry uncertainties into the US, Iran was forced to relocate its tournament base camp from Arizona to Tijuana.

