Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Paulo Dybala: ഖത്തറിലെ പെനാല്‍റ്റി ഹീറോയ്ക്ക് 2026-ല്‍ ഇടമില്ല ; ഡിബാലയെ ഒഴിവാക്കാന്‍ സ്‌കലോണി തീരുമാനിച്ചതിന് പിന്നില്‍

Paulo Dybala: ഖത്തറിലെ പെനാല്‍റ്റി ഹീറോയ്ക്ക് 2026-ല്‍ ഇടമില്ല ; ഡിബാലയെ ഒഴിവാക്കാന്‍ സ്‌കലോണി തീരുമാനിച്ചതിന് പിന്നില്‍

2026 ഫിഫ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഇത്തവണയും കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഖത്തറില്‍ നടന്ന 2022 ലോകകപ്പ് കിരീടം അര്‍ജന്റീന സ്വന്തമാക്കിയത് 36 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു.

അന്ന് ഫ്രാന്‍സിനെതിരായ ഫൈനലില്‍ മെസിക്ക് പുറമെ അര്‍ജന്റീനയ്ക്കായി നിര്‍ണായക പ്രകടനം കാഴ്ചവച്ച താരമാണ് പൗലോ ഡിബാല (Paulo Dybala). അതേസമയം ലോകകപ്പിനായി കാത്തിരിക്കെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു പൗലോ ഡിബാലെയെ കുറിച്ച്‌ പുറത്തുവന്നത്.

ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 55 അംഗ പ്രാഥമിക സ്‌ക്വാഡില്‍ നിന്ന് ഡിബാലയെ ഔദ്യോഗികമായി ഒഴിവാക്കിയിരിക്കുകയാണ്. ലോകകപ്പിനുള്ള തന്റെ 55 അംഗ പ്രാഥമിക സ്‌ക്വാഡില്‍ 32-കാരനായ പ്ലേമേക്കര്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ കോച്ച്‌ ലയണല്‍ സ്‌കലോണി തീരുമാനിച്ചു.

ഇത് മിക്കവാറും അര്‍ജന്റീനക്കൊപ്പമുളള ഡിബാലയുടെ യാത്രയുടെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഹാംസ്ട്രിംഗ്, കാല്‍മുട്ട് പേശി പരിക്കുകള്‍ താരത്തെ നിരന്തരം അലട്ടുന്നുണ്ട്. ഇത് ദേശീയ ടീമിലും ക്ലബ് ടീമായ റോമയിലും അദ്ദേഹത്തിന് സ്ഥിരതയോടെ കളിക്കാന്‍ തടസമായി.

പരിക്കുകളെ തോല്‍പ്പിച്ച പോരാട്ട വീര്യം ; നെയ്മര്‍ മാജിക്കില്‍ ബ്രസീല്‍ ആറാം ലോകകിരീടം ചൂടുമോ ?

2024-ന് ശേഷം ഡിബാല അര്‍ജന്റീനയ്ക്കായി കാര്യമായി കളിച്ചിട്ടില്ല. നേരത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലും അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരുന്നു. ഖത്തറില്‍ കിരീടം ഉയര്‍ത്തിയ സ്‌ക്വാഡിലെ അംഗമായിരുന്നിട്ടുകൂടി, പരിക്കുകളും യുവതാരങ്ങളുടെ ഉദയവും ടീമിന്റെ ദിശ മാറ്റിയതോടെ അദ്ദേഹത്തിന്റെ പങ്ക് കുറയുകയായിരുന്നു.

അര്‍ജന്റീന ദേശീയ ടീമിനായി ഡിബാല ഇതുവരെ 40-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പിലുടനീളം പരിക്കിന്റെ പിടിയിലായിരുന്നതിനാല്‍ ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരുടെ നിരയിലായിരുന്നു ഡിബാല (Paulo Dybala Stats).



എങ്കിലും ഫ്രാന്‍സിനെതിരായ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. അവസാന മിനിട്ടുകളില്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ ബോക്‌സിനുള്ളിലേക്ക് നടത്തിയ അപകടകരമായ ഒരു മുന്നേറ്റം ഡിബാല കൃത്യസമയത്ത് ക്ലിയര്‍ ചെയ്ത് അര്‍ജന്റീനയെ രക്ഷിച്ചു.

അപകടകാരിയായ ഫിനിഷര്‍, 41ലും കളിക്കളത്തില്‍ കരുത്തന്‍ ; Cristiano Ronaldoയുടെ ചെറുപ്പത്തിന് പിന്നില്‍ ഡയറ്റും വര്‍ക്കൗട്ടും മാത്രമല്ല

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീനയ്ക്കായി രണ്ടാമത്തെ പെനാല്‍റ്റി കിക്ക് എടുത്തത് ഡിബാലയായിരുന്നു. സമ്മര്‍ദഘട്ടത്തിലും പന്ത് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ ഗോള്‍ അര്‍ജന്റീനയ്ക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കി.

പൗലോ ഡിബാലയെന്ന പ്ലേ മേക്കര്‍


പരിക്കുകള്‍ അലട്ടിയെങ്കിലും ക്ലബ് ഫുട്‌ബോളില്‍ കളിച്ച മത്സരങ്ങളിലെല്ലാം എഎസ് റോമയ്ക്കായി മികച്ച പ്രകടനമാണ് ഡിബാല കാഴ്ചവച്ചത്. ഈ സീസണില്‍ റോമയ്ക്കായി പരിമിതമായ മത്സരങ്ങളില്‍ മാത്രമേ ഇറങ്ങിയുള്ളൂ എങ്കിലും പ്ലേമേക്കര്‍ എന്ന നിലയില്‍ ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അതേസമയം ഇന്റര്‍ മയാമി ക്യാപ്റ്റന്‍ ലയണല്‍ മെസിയും 2026 ലോകകപ്പിനുളള അര്‍ജന്റീനയുടെ 55 അംഗ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ടൂര്‍ണമെന്റിലെ തന്റെ പങ്കാളിത്തം അദ്ദേഹം ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല.

ചെല്‍സിയുടെ അലക്‌സാന്‍ഡ്രോ ഗര്‍നാച്ചോയും ബെന്‍ഫിക്കയുടെ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനിയും ഈ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഉള്‍പ്പെടുന്നു. അര്‍ജന്റീന ടീം മാനേജ്‌മെന്റ് വരാനിരിക്കുന്ന ആഴ്ചകളില്‍ ഈ ഗ്രൂപ്പിനെ ചുരുക്കി മെയ് 30-നകം അന്തിമ 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കും.

യുഎസില്‍ രണ്ട് വാം-അപ്പ് മത്സരങ്ങള്‍ കളിക്കാന്‍ ടീം നിശ്ചയിച്ചിട്ടുണ്ട്, ജൂണ്‍ 6-ന് ടെക്‌സസ് എ ആന്‍ഡ് എം-ന്റെ കൈല്‍ ഫീല്‍ഡില്‍ വെച്ച്‌ ഹോണ്ടുറാസിനെയും ജൂണ്‍ 9-ന് ഔബര്‍ണിന്റെ ജോര്‍ദാന്‍-ഹെയര്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ ഐസ്ലാന്‍ഡിനെയും അവര്‍ നേരിടും.


അര്‍ജന്റീന ഗ്രൂപ്പ് ജെ-യിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ആദ്യ മത്സരം ജൂണ്‍ 16ന് അള്‍ജീരിയയ്ക്ക് എതിരെയാണ്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam