Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Siddaramaiah Resigns: സിദ്ധരാമയ്യ രാജിവച്ചു, ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും

Siddaramaiah Resigns: സിദ്ധരാമയ്യ രാജിവച്ചു, ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്‌ സിദ്ധരാമയ്യ. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ്ലോത് സംസ്ഥാനത്തിന് പുറത്തായതിനാല്‍, ലോക്ഭവനിലെത്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് സിദ്ധരാമയ്യ രാജിക്കത്ത് കൈമാറുകയായിരുന്നു (Siddaramaiah Resigns).

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ്ലോത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലാണുള്ളത്. അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും (Karnataka CM DK Shivakumar).

വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ പ്രഭാതഭക്ഷണ യോഗം വിളിച്ചിരുന്നു. ഇവിടെവച്ചാണ് താന്‍ പദവി ഒഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്.

വസതിയിലെത്തിയ ഡി.കെ. ശിവകുമാറിനെ സിദ്ധരാമയ്യ കെട്ടിപ്പിടിച്ച്‌ സ്വീകരിച്ചു. തുടര്‍ന്ന് സിദ്ധരാമയ്യയുടെ കാലുതൊട്ട് വന്ദിച്ച്‌ ഡി.കെ അനുഗ്രഹം തേടുകയും ചെയ്തു. മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്ന് സിദ്ധരാമയ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

വൈകാതെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് ഡികെ ശിവകുമാറിനെ നേതാവായി തിരഞ്ഞെടുക്കും. ഡി.കെ. ശിവകുമാര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിത്വമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ. അതിനിടെ പുനസംഘടനയില്‍ തന്റെ ചില അടുപ്പക്കാരെ മന്ത്രിസ്ഥാനങ്ങളിലേക്ക് സിദ്ധരാമയ്യ നിര്‍ദേശിച്ചിട്ടുണ്ട്.

സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ മന്ത്രിസഭയില്‍ അംഗമായേക്കുമെന്ന് സൂചനകളുണ്ട്. കൂടാതെ സ്ഥാനമൊഴിയും മുന്‍പ് തന്റെ വിശ്വസ്തരായ ചില ഉന്നത ഉദ്യോഗസ്ഥരെ സിദ്ധരാമയ്യ, പ്രധാന തസ്തികകളിലേക്ക് മാറ്റിയിട്ടുമുണ്ട്.

Also Read: '2.78 കോടിയുടെ സേവനങ്ങളില്ലാത്ത ഇടപാട്' ; സിഎംആര്‍എല്‍ - എക്‌സാലോജിക് ബന്ധത്തില്‍ എസ്‌എഫ്‌ഐഒയുടെ കണ്ടെത്തലുകള്‍ ഇങ്ങനെ

അതേസമയം, സിദ്ധരാമയ്യ ഉടന്‍തന്നെ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയടക്കം എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം രാജ്യസഭാംഗമായി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

സംഘടനാ തലത്തില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്യപ്പെട്ടതായും വിവരമുണ്ട്. അദ്ദേഹത്തിന് പ്രവര്‍ത്തക സമിതി അംഗത്വം ഉറപ്പായിട്ടുണ്ട്. ഡികെ ശിവകുമാറിന്റെ അനുയായികള്‍ മധുരം വിതരണം ചെയ്തടക്കം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ ആരംഭിച്ച്‌ കഴിഞ്ഞു.



ഏറെ നാളായി കര്‍ണാടകയില്‍ അധികാര വടംവലി അരങ്ങേറുകയാണ്. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറാവുകയായിരുന്നു.

രണ്ടര വര്‍ഷം വീതം സിദ്ധരാമയ്യയും ഡികെ ശിവകുമാറും കര്‍ണാടകയുടെ മുഖ്യമന്ത്രി പദം അലങ്കരിക്കുമെന്ന ധാരണ നടപ്പാകുന്നത് വൈകിയതോടെയാണ്‌ അധികാരവടംവലി രൂക്ഷമായത്‌.

2023ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ മധ്യസ്ഥതയില്‍ രണ്ടര വര്‍ഷം വീതം അധികാരം പങ്കിടല്‍ എന്ന ധാരണയുണ്ടാക്കിയിരുന്നു. മുതിര്‍ന്ന നേതാവ് ജി. പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു.

Also Read: ഇതൊരു തുടക്കമായേ കാണുന്നുള്ളൂ, തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട'; ഇഡി പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ പിണറായി വിജയന്‍

ജി. പരമേശ്വരയുടെ അനുയായികള്‍ അദ്ദേഹത്തെ അനുകൂലിച്ച്‌ മുദ്രാവാക്യം മുഴക്കി പ്രകടങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സമ്മര്‍ദങ്ങള്‍ വിലപ്പോയില്ല. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണ ഡി.കെ. ശിവകുമാറിനാണ്.

രാജ്യസഭയിലേക്ക് ഇല്ലെന്ന് സിദ്ധരാമയ്യ

അതേസമയം, രാജി സമര്‍പ്പിച്ചതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, രാജ്യസഭയിലേക്ക് താന്‍ ഇല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്റെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിക്കുന്നുവെന്നായിരുന്നു പ്രതികരണം.

സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് താത്പര്യം. താന്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ തന്നെ സജീവമായി തുടരും. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ജനങ്ങള്‍ തന്നെ അഞ്ച് വര്‍ഷത്തേക്കാണ് തിരഞ്ഞെടുത്തത്. ഇനിയും രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അതുകൊണ്ട് താന്‍ ഇവിടെത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി സമവാക്യങ്ങള്‍ സന്തുലിതമാക്കാന്‍ പുതിയ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് സൂചനയുണ്ട്. ഡികെ ശിവകുമാര്‍ ഒഴിയുന്ന സാഹചര്യത്തില്‍ സതീഷ് ജാര്‍ക്കിഹോളി കെപിസിസി പ്രസിഡന്റാകാനും സാധ്യത തെളിഞ്ഞിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Now Malayalam