പത്തനംതിട്ട: തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യുന്നതിന് വേണ്ടി ചേര്‍ന്ന സിപിഎം പത്തനംതിട്ട ഏരിയ കമ്മറ്റി യോഗത്തില്‍ പിണറായിക്കും ഗോവിന്ദനും വീണാ ജോര്‍ജിനുമെതിരേ രൂക്ഷവിമര്‍ശനം.
വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പിണറായിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമുള്ള തിരിച്ചടിയാണ് കിട്ടിയത്. ഒരു നിമിഷം പോലും പിണറായി പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാന്‍ പാടില്ല. അന്തസ് ഉണ്ടങ്കില്‍ എംഎല്‍എ സ്ഥാനം രാജി വച്ചിട്ട് ധര്‍മ്മടത്ത് ഷൈലജയെ മല്‍സരിപ്പിച്ച് വിജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പിണറായി പ്രതിപക്ഷനേതാവ് സ്ഥാനം ഏറ്റെടുത്തത് അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആകാം എന്ന വ്യാമോഹം മൂലമാണ്. പിണറായി മാറി നിന്നാല്‍ പാര്‍ട്ടിക്ക് തിരിച്ച് വരാം. ഇല്ലങ്കില്‍ കേരളവും ബംഗാളാകും.
ഷൈലജയെ പിണറായി ബോധപൂര്‍വ്വം സീറ്റ് നല്കി തോല്‍പ്പിച്ചതാണ്.
വാ തുറന്നാല്‍ വിടുവായത്തം മാത്രം വിളമ്പുന്ന ഗോവിന്ദന്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമാളി ആണ്. അന്തസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയും ഉണ്ടങ്കില്‍ ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയണം. ഒരു നിമിഷം തുടരുവാന്‍ ധാര്‍മ്മികമായി അവകാശം ഇല്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് തലങ്ങളില്‍ തയ്യാറാക്കി മേല്‍ ഘടകങ്ങള്‍ക്ക് നല്‍കിയ അവലോകന റിപ്പോര്‍ട്ട് നേതാക്കളെ സുഖിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ഈ കളവായ റിപ്പോര്‍ട്ട് കണ്ടിട്ടാണ്മൂന്നാമതും പിണറായി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞത്.
ആറന്മുളയില്‍ വീണാ ജോര്‍ജിന്റെ തോല്‍വിക്ക് ഉത്തരവാദി അവര്‍ തന്നെയാണ്. ധാര്‍ഷ്ട്യവും ധിക്കാരവും വീണയുടെ മുഖമുദ്രയാണ്. കണ്ണൂരിലെ കരിങ്കൊടി നാടകം തിരിച്ചടിയായി. അതുവരെ ഇവരെ അനുകൂലിച്ചിരുന്ന സാധാരണ സ്ത്രീകളായ വോട്ടര്‍ാര്‍ അടക്കം എതിരായി. മല്‍സരിപ്പിക്കരുതെന്ന് ഭര്‍ത്താവ് പാര്‍ട്ടിയോട് ആവശ്യപ്പെടുകയും അതിന്റെ വാര്‍ത്ത പ്രചരിപ്പിക്കുകയുംചെയ്തിട്ടും അവര്‍ക്ക് മൂന്നാമതും സീറ്റ് നല്കിയത് തെറ്റായി പോയി. വീണ മന്ത്രിയായ ശേഷം ഭര്‍ത്താവ് നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നു.
പണി തീരാത്ത പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെയും സ്‌റ്റേഡിയത്തിന്റെയും ഉദ്ഘാടനം നടത്തിയത് തിരിച്ചടിക്ക് കാരണമായി. പാര്‍ട്ടിക്കാര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി പല കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. സാധാരണ പ്രവര്‍ത്തകരുടെ വീടുകളിലെ മരണമോ വിവാഹ ചടങ്ങുകളോ നന്നാല്‍ എത്താത്ത മന്ത്രി കോണ്‍ഗ്രസുകാരുടെ വീടുകളിലും ചില ക്രൈസ്തവ വീടുകളിലും ഇത്തരം ചടങ്ങുകളിലും ക്യത്യമായി എത്തുമായിരുന്നു.
ചില പാര്‍ട്ടി വിരുദ്ധന്മരുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തി. പത്തനംതിട്ട നഗരത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ എന്ന് മേനി നടിക്കുന്നയാളുടെ വീട്ടില്‍ എന്ത് ചടങ്ങ് നടന്നാലും മന്ത്രി കുടുംബ സമേതം എത്താറുണ്ട്. ഈ പ്രവര്‍ത്തകന്‍ തിരഞ്ഞെടുപ്പിന്റെ മുന്ന് നാള്‍ മുന്‍പ് വരെ വിദേശ രാജ്യത്ത് കുടുബവുമൊത്ത് ടൂറിലായിരുന്നു. ഔദ്യോഗികവാഹനത്തില്‍ പോകുമ്പോള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈ കാണിച്ചാല്‍ പോലും വീണാ ജോര്‍ജ് കണ്ട ഭാവം നടിക്കില്ലായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് പത്തനംതിട്ടയില്‍ ആരോഗ്യ വകുപ്പ് സംഘടിപി്പച്ച ആരോഗ്യ കേരളം പരിപാടി വന്‍ പരാജയമായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം നടത്തുവാന്‍ മന്ത്രി എത്തിയില്ല. സദസില്‍ ആളില്ലാതിരുന്നതു തന്നെയാണ് കാരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും വിട്ടു നിന്നു.
പല കാര്യത്തിലും കോന്നി എംഎല്‍എ ജനീഷ് കുമാറിനെ വീണാ ജോര്‍ജ് കണ്ട് പഠിക്കണമായിരുന്നു എന്ന് ചില അംഗങ്ങള്‍ പറഞ്ഞു. എസ്‌എസ്‌എല്‍സി,+2 പരീക്ഷകളില്‍ വിജയികളായ കുട്ടികളെ കോന്നി എംഎല്‍എ എല്ലാ വര്‍ഷവും മെറിറ്റ് ഫെസ്റ്റ് നടത്തി ആദരിക്കാറുണ്ട്. ഇത് ആ കുട്ടികളെയും കുടുംബത്തെയും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ഇടയാക്കും.
ഇത്തരം ഒരു ചടങ്ങ് നടത്തി കുട്ടികളെ ആദരിക്കണമെന്ന് പ്രവര്‍ത്തകരും നേതാക്കളും വീണയോട് ആവശ്യപ്പെട്ടിട്ടുണ്ടങ്കിലും അവര്‍ അതിന് തയാറായിട്ടില്ല. ചില കുട്ടികളെ ട്രോഫിയുമായി വരുന്നുണ്ടന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.
എംഎല്‍എ ഓഫീസ് പൂര്‍ണ്ണ പരാജയമായിരുന്നു. ഓഫീസില്‍ ആരും തന്നെ പോകാറില്ലായിരുന്നു. സാധാരണ പ്രവര്‍ത്തകരുടെ ഒരു കാര്യത്തിലും ഇടപെടാറില്ലായിരുന്നു. എംഎല്‍എ ഓഫിസിലെമുന്‍ ജീവനക്കാരാനായ സിപിഎം പ്രവര്‍ത്തകന്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആകുന്ന കാഴ്ചയും കണ്ടു. പിന്നിട് വന്ന രണ്ട് ജീനക്കാര്‍ മന്ത്രിയുടെ സ്വന്തക്കാരായവരാണ്. ഇവരാകട്ടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവരും
ആയിരുന്നു.
പലപ്പോഴും പാര്‍ട്ടിക്ക് മുകളിലാണ് താന്‍ എന്ന ഭാവം ആയിരുന്നു വീണാ ജോര്‍ജിന്. പത്തനംതിട്ട നഗരസഭാ ഭരണം നഷ്ടപ്പെടുവാന്‍ മന്ത്രിയുടെ പല ഇടപെടലുകളും കാരണമായി. ജനറലാശുപത്രിയുടെ ഭരണം നഗരസഭയില്‍ നിന്നും ജില്ലാ പഞ്ചായത്തിനെ ഏല്‍പ്പിച്ചത് തെറ്റായ സന്ദേശം നല്കി. മുനിസിപ്പല്‍ ചെയര്‍മാന്‍ മന്ത്രി തര്‍ക്കവും പോരും നഗരസഭാ തോല്‍വിക്ക് ആക്കം കൂട്ടി.
പോലീസ് സ്‌റ്റേഷനുകളില്‍ ഇടപെടാന്‍ പ്രാദേശിക നേതാക്കള്‍ക്ക് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതു കാരണം സാധാരണ പ്രവര്‍ത്തകരുമായി ഉള്ള ബന്ധം ഇല്ലാതായി. അവരുടെ ആവശ്യങ്ങള്‍ക്ക് ഇടപെടാന്‍ കഴിയാഞ്ഞതും തിരിച്ചടി ആയി. ജില്ലാ നേതാക്കള്‍ക്ക് സാധാരണ പ്രവര്‍ത്തകരുമായി ബന്ധം ഇല്ലാതായി.
കൊല്ലത്തു നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗം ഷാരിയര്‍ ആണ് ഉപരി കമ്മിറ്റിയില്‍ നിന്നും പങ്കെടുത്തത്. കൂടാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍,. ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.
സക്കീര്‍ ഹുസൈന്‍, എന്‍ സജികുമാര്‍, എം.വി സഞ്ജു എന്നിവരും പങ്കെടുത്തു.

