പാലക്കാട്: ( www.truevisionnews.com ) അധിക്ഷേപ ആംഗ്യം കാണിച്ചെന്ന ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് പ്രവർത്തകർ.
പിന്തുടർന്ന് വേട്ടയാടിയിട്ടില്ല. നിയമലംഘനമുണ്ടായപ്പോള്‍ ദൃശ്യങ്ങള്‍ പകർത്തുക മാത്രമാണ് ചെയ്തത്. പണം നല്‍കിയത് ശോഭയുടെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ തന്നെയെന്നും കോണ്‍ഗ്രസ് നേതാവ് വിനേഷ് സർഗ പ്രതികരിച്ചു.
'അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോള്‍ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്.
പണം കൊടുത്ത സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മൂന്ന് ദിവസമായി പിന്തുടരുന്നു എന്ന ആരോപണവും പ്രവർത്തകർ നിഷേധിച്ചു. കഴിഞ്ഞ് മൂന്ന് ദിവസം തങ്ങള്‍ തെരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നുവെന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.
വിജയം ഉറപ്പായപ്പോള്‍ കാറില്‍ ഒരു സംഘം പിന്തുടർന്ന് തയ്യാറാക്കിയ തിരക്കഥയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ വാദം. അധിക്ഷേപ ആംഗ്യം കാണിച്ചപ്പോഴാണ് ചോദ്യം ചെയ്തതത്. പണം നല്‍കിയത് തന്റെ വണ്ടിയില്‍ ഉണ്ടായിരുന്ന ആളെല്ല, വേട്ടയാടി അപമാനിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തന്നെ വേട്ടയാടിയതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ശോഭ പറഞ്ഞു.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് ശോഭാ സുരേന്ദ്രൻ വ്യക്തമായി മറുപടി നല്‍കിയില്ല. പണം നല്‍കിയ വെള്ള ചുരിദാറിട്ട സ്ത്രീയുമായി തനിക്കൊരു ബന്ധവുമില്ല, അവർ തൻ്റെ കാറില്‍ കയറിയിട്ടില്ല എന്നു തുടങ്ങിയ കാര്യങ്ങള്‍ ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.
പിരായിരിയില്‍ ബിജെപി പ്രവർത്തകർ സാരി വിതരണം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവർത്തകർ കാണിച്ചപ്പോള്‍ ഇത് സാരി വിതരണമാണോ എന്ന മറുചോദ്യം ശോഭാ സുരേന്ദ്രൻ തിരിച്ച് ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവർക്കെതിരായ ആരോപണങ്ങളും ഇതിനെതിരെ ശോഭ നിരത്തി.
അതേസമയം, പാലക്കാട് വോട്ടർമാർക്ക് പണം നല്‍കിയ സംഭവത്തില്‍ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർനടപടി സ്വീകരിക്കും.
Congress workers deny Shobha Surendran's allegations

