കൊല്‍ക്കത്ത: ( www.truevisionnews.com ) റീപോളിങ്ങിനിടെ പശ്ചിമ ബംഗാളില്‍ സംഘർഷം. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫല്‍ത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.
ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ ശനിയാഴ്ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം.
ഏപ്രില്‍ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ടേപ്പ് ഒട്ടിച്ച് ബട്ടണ്‍ മറച്ചത് അടക്കം നിരവധി പരാതികളുയർന്നിരുന്നു. ഇതേത്തുടർന്നാണ് മഗ്രാഹത്ത് പശ്ചിം, ഡയമണ്‍ഡ് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ റീ പോളിങ് നടത്തിയത്. തൃണമൂല്‍ പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രദേശവാസികളാണ് ആരോപണമുന്നയിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ വീടിന് തീവെക്കുമെന്നുള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വോട്ടുചെയ്തിട്ടും തന്നെ ആക്രമിച്ചെന്ന് ഒരു യുവതി പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് എഎസ്പി അഭിഷേക് പിടിഐയോട് പ്രതികരിച്ചു.
Clashes erupt in Bengal during repolling BJP Trinamool workers clash three arrested

