ന്യൂഡല്‍ഹി :(truevisionnews.com) ഇറാനില്‍ നിന്ന് എണ്ണയും എല്‍പിജിയും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇറാനില്‍ നിന്നുള്ള 44,000 ടണ്‍ എല്‍പിജിയുമായി 'സീ ബേർഡ്' എന്ന ടാങ്കർ മംഗളുരുവില്‍ എത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്. നിലവിലെ യുദ്ധസാഹചര്യത്തില്‍ എണ്ണവിതരണത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാൻ 40-ഓളം രാജ്യങ്ങളില്‍ നിന്ന് അസംസ്കൃത എണ്ണ ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
2019-ല്‍ യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. പിന്നീട് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരസ്യമാക്കിയിരുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഹോർമുസ് കടലിടുക്കിലെ ഗതാഗത പ്രതിസന്ധി കണക്കിലെടുത്ത് യുഎസ് നല്‍കിയ താല്‍ക്കാലിക അനുമതിയോടെയാണ് എണ്ണ ഇറക്കുമതി തുടരുന്നത്.
ഗുജറാത്തിലെ വാഡിനാർ ടെർമിനലിലേക്ക് വരികയായിരുന്ന 'പിങ് ഷോണ്‍' എന്ന ടാങ്കർ പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തർക്കം കാരണം ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു എന്ന റിപ്പോർട്ടുകള്‍ കേന്ദ്രം തള്ളി. കച്ചവട ആവശ്യങ്ങള്‍ക്കനുസരിച്ച് കപ്പലുകള്‍ ലക്ഷ്യസ്ഥാനം മാറ്റുന്നത് സാധാരണമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
നേരത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 11-12 ശതമാനം ഇറാനില്‍ നിന്നായിരുന്നു. എണ്ണ വിതരണത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Oil and LPG imports from Iran confirmed by the Union Petroleum Ministry

