ബ്യൂണസ് ഐറിസ്: (truevisionnews.com)അർജന്റീനൻ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതരമായ സാമ്പത്തിക തിരിമറികള്‍ ആരോപിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്.
നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന സംശയത്തിലാണ് യുഎസ് ഏജൻസി പരിശോധന നടത്തുന്നത്. അർജന്റീനൻ മാധ്യമമായ 'ലാ നാസിയോണ്‍' നല്‍കിയ വാർത്തയെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സാണ് ഇക്കാര്യം പുറത്തുവിട്ടത്.
ക്ലോഡിയോ ടാപിയയുടെ നേതൃത്വത്തിലുള്ള അസോസിയേഷന്റെ അമേരിക്കയിലെ സാമ്പത്തിക ഇടപാടുകളാണ് എഫ്ബിഐയുടെ പ്രധാന നിരീക്ഷണത്തിലുള്ളത്. ഫ്ലോറിഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെല്‍ കമ്പനികളിലൂടെ ഏകദേശം 42 മില്യണ്‍ ഡോളർ എഎഫ്‌എയിലേക്ക് എത്തിയതായി സംശയിക്കുന്നു.
വിദേശ വാണിജ്യ കരാറുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ബിസിനസുകാരനായ ഗില്ലെർമോ ടോഫോണിയെ എഫ്ബിഐ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
ഈ വിഷയത്തില്‍ നിർണായക വിവരങ്ങള്‍ നല്‍കാൻ കഴിയുന്ന സാക്ഷികളെ കണ്ടെത്താനുള്ള ശ്രമവും ഏജൻസി ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അർജന്റീനൻ ഫുട്ബോള്‍ അസോസിയേഷൻ പൂർണ്ണമായും തള്ളി.
വസ്തുതാവിരുദ്ധമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും തങ്ങളുടെ സാമ്പത്തിക പ്രവർത്തനങ്ങള്‍ സുതാര്യമാണെന്നും എഎഫ്‌എ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. നിലവില്‍ ഫിഫ ലോകകപ്പിലെ റഫറി തീരുമാനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അസോസിയേഷനെ കുരുക്കിലാക്കി എഫ്ബിഐ അന്വേഷണം കൂടി വരുന്നത്.
Content Highlight: US investigation against the Argentine Football Association
#Latest News#US Investigation Against Argentine Football Association#Allegation Of Money Laundering

