ചെന്നൈ: (truevisionnews.com)വരാനിരിക്കുന്ന പൊങ്കല്‍ ഉത്സവത്തിന് മുന്നോടിയായി സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകള്‍ക്ക് സൗജന്യമായി സാരിയും മുണ്ടും നല്‍കാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ ഭരണാനുമതി നല്‍കി.
പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി വസ്ത്രങ്ങള്‍ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനുമായി ആദ്യഘട്ടത്തില്‍ 300 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
കൈത്തറി, കരകൗശല, വസ്ത്രവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പരമ്പരാഗത കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, സഹകരണ സംഘങ്ങളിലെ നെയ്ത്തുകാരില്‍ നിന്ന് നേരിട്ടാണ് വസ്ത്രങ്ങള്‍ സംഭരിക്കുന്നത്. ഹാൻഡ്‌ലൂം ഡയറക്ടറേറ്റിൻ്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങള്‍. പൂർത്തിയാകുന്ന വസ്ത്രങ്ങള്‍ തമിഴ്നാട് സിവില്‍ സപ്ലൈസ് കോർപറേഷൻ്റെ ഗോഡൗണുകളില്‍ സൂക്ഷിക്കും.
ആകെ 642.88 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഇത്തവണ പൊങ്കല്‍ വിതരണത്തിനായി പുതിയ ഡിസൈനുകളിലുള്ള സാരികളും മുണ്ടുകളും അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതിനാല്‍ നിലവില്‍ സ്റ്റോക്കുള്ള പഴയ വസ്ത്രങ്ങള്‍ ദീപാവലി പ്രമാണിച്ച് വാർധക്യ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. കണക്കുകള്‍ പ്രകാരം ഏകദേശം 2.27 കോടി സാരികളും 2.25 കോടി മുണ്ടുകളുമാണ് സംസ്ഥാനത്ത് വിതരണത്തിനായി വേണ്ടിവരിക.
പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ റവന്യൂ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ, സിവില്‍ സപ്ലൈസ് കമ്മീഷണർ, ഹാൻഡ്‌ലൂം ആൻ്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല മേല്‍നോട്ട സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ വസ്ത്രവിതരണം പൂർത്തിയാക്കാൻ ഈ സമിതി കർശന നിരീക്ഷണം നടത്തും.
Content Highlight: Tamil Nadu government's free clothing distribution for Pongal celebrations
#Latest News#Chennai#Pongal Celebrations#Tamil Nadu Government's Free Clothes Distribution

