ന്യൂയോർക്ക്: (https://truevisionnews.com/) ഫ്രഞ്ച് സൂപ്പർതാരം മൈക്കിള്‍ ഒലീസെയുടെ മഞ്ഞക്കാർഡ് റദ്ദാക്കണമെന്ന ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്റെ അപ്പീല്‍ ഫിഫ തള്ളി.
പരാഗ്വെയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിലാണ് ഒലീസെയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. മത്സരത്തില്‍ കടുത്ത പരുക്കൻ കളി പുറത്തെടുത്തിട്ടും പരാഗ്വായ് താരങ്ങള്‍ക്ക് റഫറി കാർഡൊന്നും നല്‍കാതിരുന്നത് നേരത്തെ വലിയ വിവാദമായിരുന്നു.
അമേരിക്കൻ താരം ബലോഗന് ലഭിച്ച റെഡ് കാർഡ് ഫിഫയും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇടപെട്ട് പിൻവലിച്ച പശ്ചാത്തലത്തിലാണ് ഫ്രാൻസ് അപ്പീല്‍ നല്‍കിയത്. ഫിഫയുടെ ഇരട്ടത്താപ്പിനെതിരെ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാമ്പ്സ് രംഗത്തെത്തി. "ഞങ്ങളുടെ അപ്പീല്‍ ഫിഫ തള്ളി. ഒലീസെയുടെ മഞ്ഞക്കാർഡ് നിലനില്‍ക്കും.
ഇതേ ടൂർണമെന്റില്‍ അമേരിക്കൻ താരത്തിന്റെ ചുവപ്പ് കാർഡ് പിൻവലിച്ച ഫിഫയുടെ നിയമം എന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല," ദെഷാമ്പ്സ് പറഞ്ഞു. നാളെ മൊറോക്കോയുമായി നടക്കുന്ന ക്വാർട്ടർ ഫൈനലില്‍ ഒലീസെയ്ക്ക് ഒരു മഞ്ഞക്കാർഡ് കൂടി ലഭിച്ചാല്‍ ഫ്രാൻസിന്റെ അടുത്ത ലോകകപ്പ് മത്സരം താരത്തിന് നഷ്ടമാകും.
ലോകകപ്പില്‍ ഫ്രാൻസിന്റെ കുതിപ്പില്‍ നിർണായക പങ്കുവഹിക്കുന്ന താരമാണ് മൈക്കിള്‍ ഒലീസെ. ടൂർണമെന്റില്‍ ഇതുവരെ 5 അസിസ്റ്റുകള്‍ നല്‍കിയ താരം ആരാധകർക്കിടയില്‍ 'മിസ്റ്റർ നോണ്‍ഷാലന്റ്' എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി 32 മത്സരങ്ങളില്‍ നിന്ന് 15 ഗോളുകളും 19 അസിസ്റ്റുകളും ഒലീസെ നേടിയിട്ടുണ്ട്.
പരാഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. കാനഡയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചെത്തുന്ന മൊറോക്കോയാണ് ക്വാർട്ടറില്‍ ഫ്രാൻസിന്റെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാൻസിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനാണ് അഷ്റഫ് ഹക്കിമിയും സംഘവും വരുന്നത്. നാളെ പുലർച്ചെ 1.30-നാണ് ഈ ആവേശപ്പോരാട്ടം.
Content Highlight: FIFA rejects France's appeal to overturn Oliseh's yellow card
#Sports#Fifa world cup 2026#yellow card#France#Oliseh#appeal

