Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ അപ്പോളോ അഡ്ലക്സില്‍ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ അപ്പോളോ അഡ്ലക്സില്‍ ചികിത്സയിലിരുന്ന പത്തുവയസ്സുകാരൻ ആശുപത്രി വിട്ടു

Truevisionnews 1 month ago

തൃശൂര്‍: ( www.truevisionnews.com ) പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പത്തു വയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടതായി മാനേജ്മെന്റ് അധികൃതർ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊടകര കോടാലി സ്വദേശികളായ സില്‍ജോ - ജോണ്‍സി ദമ്പതികളുടെ മകനാണ് അനോഷ്. മരണത്തെ മുഖാമുഖം കണ്ട നാളുകള്‍ക്ക് ശേഷമാണ് ഈ പത്തുവയസ്സുകാരൻ ജീവിതത്തിലേക്ക് തിരികെ എത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 18-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലെ ഹാളില്‍ നിലത്തുകിടന്നുറങ്ങുകയായിരുന്ന അനോഷിനും സഹോദരൻ അല്‍ജോയ്ക്കും പുലർച്ചെ രണ്ട് മണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ഭക്ഷണത്തിലെ അസ്വാഭാവികതയാണെന്ന് കരുതി ആദ്യം ജീരകവെള്ളം നല്‍കിയെങ്കിലും അഞ്ചു മണിയോടെ കുട്ടികള്‍ കുഴഞ്ഞുവീണു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ നിന്നും അതീവ വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെക്കുറിച്ചുള്ള വിവരം ഉടൻ ആശുപത്രിയില്‍ അറിയിക്കാൻ കഴിഞ്ഞത് ചികിത്സയില്‍ നിർണ്ണായകമായി.

ഉടൻ തന്നെ അനോഷിനെയും എട്ടു വയസ്സുകാരനായ സഹോദരൻ അല്‍ജോയെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ അല്‍ജോ മരണത്തിന് കീഴടങ്ങിയിരുന്നു. ശ്വാസതടസ്സവും നാഡീവ്യൂഹത്തെ ബാധിച്ച തളർച്ചയും കാരണം അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഉടൻ തന്നെ വെന്റിലേറ്ററില്‍ വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ 15 അംഗ വിദഗ്ധ മെഡിക്കല്‍ ടീം കുട്ടിയുടെ ജീവൻ നിലനിർത്താനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം നിലച്ച സ്ഥിതിലായിരുന്ന കുട്ടിയെ വെന്റിലേറ്റർ, എക്മോ (ECMO), ആന്റി സ്നേക് വെനം, ബ്രോങ്കോസ്കോപ്പി തുടങ്ങിയ ലൈഫ് സേവിംഗ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

ഫൈബർ ഒപ്റ്റിക് ബ്രോങ്കോസ്കോപ്പിയിലൂടെ ട്യൂബ് ശരിയായ സ്ഥാനത്തേക്ക് മാറ്റുകയും വായുസഞ്ചാരം പുനഃസ്ഥാപിക്കുകയും ചെയ്തു. ശ്വാസനാളത്തിലെ മുറിവ് തുന്നിച്ചേർക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ സുരക്ഷിതമാക്കാൻ അനോഷിനെ എക്മോ ചികിത്സയ്ക്കും വിധേയനാക്കി. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ആദ്യത്തെ പീഡിയാട്രിക് എക്മോ ചികിത്സയായിരുന്നു ഇത്. ചികിത്സയോട് അതിവേഗം പ്രതികരിച്ച അനോഷിനെ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ എക്മോ, വെന്റിലേറ്റർ സഹായങ്ങളില്‍ നിന്നും മാറ്റാൻ സാധിച്ചു.

തുടർന്ന് സാധാരണ നിലയിലേക്ക് മടങ്ങിയ അനോഷ് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനും നടക്കാനും ആരംഭിച്ചു. മികച്ച ചികിത്സ ലഭ്യമാക്കിയ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും കുടുംബം നന്ദി അറിയിച്ചു.

അനോഷ് എന്ന ബാലനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സങ്കീർണ്ണമായ ചികിത്സാ ദൗത്യത്തില്‍ പങ്കാളികളായ വിദഗ്ധ സംഘത്തെ ആശുപത്രി മാനേജ്‌മെന്റ് അഭിനന്ദിച്ചു. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രമേശ് കുമാർ, പീഡിയാട്രിക് ഇന്റെൻസിവിസ്റ്റ് ഡോ. ദിനേശ് ആർ.പി, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അരുണ്‍ ഗ്രേസ് റോയ് എന്നിവരുടെ ടീം ചികിത്സ നയിച്ചു.

എമർജൻസി വിഭാഗം മേധാവി ഡോ. ബിനോയ് സേവ്യർ , ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ ശ്രീവത്സയുടെയും നേതൃത്തിലുള എക്മോ ടീം, ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കാർഡിയോതൊറാസിക് & വാസ്‌കുലർ സർജറി ടീമിലെ ഡോ. റിനറ്റ് സെബാസ്റ്റ്യൻ, ഡോ. സുചിത് ചെറുവള്ളി എന്നിവർ ഈ ദൗത്യത്തിന്റെ പ്രധാന ഭാഗമായി. ജിജി ഡയസിന്റെ നേതൃത്വത്തിലുള്ള നഴ്സിംഗ് ടീമും ഫിസിയോതെറാപ്പി വിഭാഗവും മറ്റ് ആശുപത്രി ജീവനക്കാരും ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചതിലൂടെയാണ് ഈ നേട്ടം സാധ്യമായത്.

ഇതുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ സി.ഇ.ഒ ഡോ. ആബേല്‍ ജോർജ്, ഓപ്പറേഷൻസ് ഹെഡ് ഡോ. ദില്‍ഷാദ് തൊണ്ടിപ്പറമ്പില്‍, ഷൈജു ദാമോദരൻ എന്നിവരോടൊപ്പം അനോഷിന്റെ മാതാപിതാക്കളായ സില്‍ജോയും ജോണ്‍സിയും പങ്കെടുത്തു.

അപ്പോളോ അഡ്ലക്സ് ആശുപത്രി ലോബിയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ബെന്നി ബെഹനാൻ എം.പി പങ്കെടുത്തു. അനോഷിനെ ചികിത്സിച്ച ഡോക്ടർമാരും നഴ്സുമാരും ആശുപത്രി അധികൃതരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രമുഖ കമന്റേറ്റർ ഷൈജു ദാമോദരൻ, അനോഷിന് പ്രിയപ്പെട്ട മെസ്സി ജേഴ്‌സിയും ഫുട്ബോളും സമ്മാനമായി നല്‍കി. ആശുപത്രി ജീവനക്കാരുടെയും പ്രിയപ്പെട്ടവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് അനോഷ് ആശുപത്രി വിട്ടത്.

Anosh, who was being treated at Apollo Adlux in critical condition after a snakebite, has been discharged from the hospital.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Truevisionnews