ഷിംല : ( www.truevisionnews.com ) വീട്ടുവളപ്പില്‍നിന്ന് പേരയ്ക്ക എടുത്തെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ കെട്ടിയിടുകയും മർദ്ദിക്കുകയുംചെയ്തു.
ഹിമാചല്‍ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. പ്രദേശവാസിയായ വിമുക്തഭടനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടത്. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വീട്ടുവളപ്പിലെ മരത്തില്‍നിന്ന് പേരയ്ക്ക പറിച്ചെന്ന് പറഞ്ഞാണ് മുൻ സൈനികൻ പെണ്‍കുട്ടിയെ മർദ്ദിച്ചതെന്നാണ് വിവരം. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ടെത്തിയ പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വീഡിയോ പകർത്തിയത്. ഇദ്ദേഹം വിമുക്തഭടനെ ചോദ്യംചെയ്‌തെങ്കിലും പെണ്‍കുട്ടിയെ കെട്ടിയിട്ടതിനെ ഇയാള്‍ ന്യായീകരിക്കുന്നതും വീഡിയോയിലുണ്ട്.
രക്ഷിക്കാൻ അഭ്യർഥിച്ച് പെണ്‍കുട്ടി നിർത്താതെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, പെണ്‍കുട്ടി കരഞ്ഞുപറഞ്ഞിട്ടും വിമുക്തഭടൻ കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. ഇതോടെയാണ് വിമുക്തഭടൻ പെണ്‍കുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയുംചെയ്തു.
അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയായ വിമുക്തഭടനെ ചോദ്യംചെയ്‌തെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് മൊഴിയെടുത്തെന്നും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും പോലീസ് പറഞ്ഞു. കേസില്‍ തുടർനടപടികളുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Complaint filed against ex-soldier for chaining and beating up girl on suspicion of plucking guava

