പെരുമ്പാവൂര്‍: (https://truevisionnews.com/) പ്ലൈവുഡ് കമ്പനിയില്‍ വെച്ച് അസം സ്വദേശിയായ നൂറുല്‍ ഹുസൈനെ (26) ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. അസം സ്വദേശികളായ അലാവുദ്ദീൻ (32), ജാക്കിർ ഹുസൈൻ (42), ഹബീബുദ്ദീൻ (32), മുസമ്മില്‍ ഹഖ് (27), ഹച്ചെൻ അലി (37), മിനാറുല്‍ (32) എന്നിവരെയാണ് പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ച റിമാൻഡ് ചെയ്തത്.
പ്രതികള്‍ ജോലി ചെയ്തിരുന്ന പെരുമ്പാവൂർ മുടിക്കല്‍ വഞ്ചിനാട്ടെ എ.എം. വിനീര്‍ എന്ന സ്ഥാപനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് നൂറുല്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുന്നതിനിടെ പ്രതികള്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് പിടികൂടിയാണ് കമ്പനി വളപ്പിലെ മുറിയിലും സമീപത്തുംവെച്ച് മര്‍ദിച്ചത്. ഉരുളന്‍ തടി ഉപയോഗിച്ചുള്ള അതിക്രൂര മര്‍ദനമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. തലക്കേറ്റ മാരക പരിക്കും ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികള്‍ ഒടിഞ്ഞതും മരണകാരണമായി.
Plywood company lynching: Cause of death was internal organ damage and broken bones, accused remanded

