കോഴിക്കോട്: ( www.truevisionnews.com ) മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഉടൻ ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
കോഴിക്കോട് വെള്ളിമാടുകുന്നിലെ മാധ്യമം ആസ്ഥാനത്തിന് മുന്നില്‍ ജീവനക്കാർ നടത്തുന്ന സമരത്തിന്റെ 18-ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനേജ്മെന്റ് പിടിവാശി ഉപേക്ഷിച്ച് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ചർച്ചകളിലൂടെ തൊഴില്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടുമാസമായി മാധ്യമത്തിലെ ജീവനക്കാർ വേതനം ലഭിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് ബിനോയ് വിശ്വം ആരോപിച്ചു. പത്രത്തിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കാതെയാണ് ജീവനക്കാർ സമരം നടത്തുന്നതെന്നും, വേതനമില്ലാതെ ജീവനക്കാരും കുടുംബങ്ങളും എങ്ങനെ കഴിയുമെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ അധ്വാനമാണ് മാധ്യമത്തെ മികച്ച മലയാളം പത്രമാക്കി മാറ്റിയതെന്നും അവർക്ക് നിശ്ചയിക്കപ്പെട്ട വേതനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികള്‍ക്ക് കൂലി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പാരമ്പര്യമുള്ള പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും, കൂലി തൊഴിലാളിയുടെ അവകാശമാണെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സമരത്തിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടപ്പോഴും മാനേജ്മെന്റ് നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. സമരം ഒത്തുതീർപ്പാകുന്നതുവരെ കുടിശ്ശികയുടെ ഒരു ഭാഗം നല്‍കണമെന്ന നിർദേശവും, ചർച്ചകള്‍ തുടരുന്നതിനിടെ ഒരു മാസത്തെ വേതനം നല്‍കണമെന്ന നിർദേശവും മാനേജ്മെന്റ് അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സമരം ചെയ്യുന്നവരോടുള്ള പകതീർക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
സമരം നീണ്ടുപോയാല്‍ സിപിഐയും തൊഴിലാളി സംഘടനയായ എഐടിയുസിയും ജീവനക്കാർക്കൊപ്പം തുടരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. സമരം അവസാനിപ്പിക്കാൻ മാനേജ്മെന്റിന് നിർദേശങ്ങളുണ്ടെങ്കില്‍ അവ കേള്‍ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ഏതെങ്കിലും മാർഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ആക്രമണങ്ങളിലൂടെ സമരത്തെ പരാജയപ്പെടുത്താമെന്ന് മാനേജ്മെന്റ് കരുതേണ്ടെന്നും ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കി. സൈബറിടത്തിലെ ആക്രമണംകൊണ്ട് കേരളത്തില്‍ സമരങ്ങള്‍ പൊളിഞ്ഞ ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാർ സമരം ചെയ്യാൻ നിർബന്ധിതരായതാണെന്നും സമരം നീണ്ടാല്‍ തങ്ങള്‍ ജീവനക്കാർക്കൊപ്പം ഉണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ശമ്പള കുടിശ്ശിക നല്‍കി പ്രശ്നം പരിഹരിക്കണമെന്നതാണ് സമരത്തിന് നേതൃത്വം നല്‍കുന്ന കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിച്ചു. മാധ്യമത്തില്‍നിന്ന് വിരമിച്ച എ.പി. അബൂബക്കർ, രാധാകൃഷ്ണൻ തിരൂർ, മുതിർന്ന മാധ്യമപ്രവർത്തകൻ പി.വി. ജിജോ എന്നിവർ സംസാരിച്ചു.
എഐടിയുസി സംസ്ഥാന സെക്രട്ടറി പി.കെ. നാസർ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് എന്നിവർ പങ്കെടുത്തു. കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ് സ്വാഗതവും മാധ്യമം ജേണലിസ്റ്റ് യൂണിയൻ സെക്രട്ടറി സുല്‍ഹഫ് നന്ദിയും പറഞ്ഞു.
മാധ്യമത്തില്‍നിന്ന് വിരമിച്ചവരുടെ നേതൃത്വത്തില്‍ സമര സഹായ ഫണ്ടിലേക്ക് 25,000 രൂപ കൈമാറി. മാധ്യമം ജേണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് എം. ഫിറോസ് ഖാനും മാധ്യമം എംപ്ലോയീസ് യൂണിയൻ നേതാവ് വാഹിദും തുക ഏറ്റുവാങ്ങി.
English Summary:
CPI State Secretary Binoy Viswam demanded immediate settlement of indefinite strike by Madhyamam Daily employees, inaugurating 18th day of protest at Vellimadukunnu HQ Kozhikode. He alleged 8 months salary denial, said workers protest without disrupting work, management rejected government proposals to pay part arrears or one month salary, called it revenge. Warned against suppressing strike via cyber attacks, said CPI and AITUC will stand with workers. KUWJ State President KP Reji presided, speakers included AP Aboobacker, Radhakrishnan Thiroor, PV Jijo, PK Nasser, Adv P Gavas, EP Muhammed, Sulhaf. Retired staff donated Rs 25,000 to strike fund received by M Firos Khan and Wahid.
Content Highlight: Madhyamam Indefinite Strike Settlement Demand Binoy Viswam 18th Day Inauguration Vellimadukunnu Kozhikode
#Madhyamam Strike#Binoy Viswam#Madhyamam Employees Indefinite Strike#CPI State Secretary

