തിരുവനന്തപുരം: (truevisionnews.com)ലോകപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ അതീവ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവിയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്.
ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന അമൂല്യ വജ്രാഭരണമായ 'വൈരനാമം' അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയിട്ട് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും, ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്കിന് പകരം രേഖകളിലില്ലാതെ വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമയുടെ അടുപ്പക്കാരുമായ ആറുപേർ യാതൊരുവിധ സുരക്ഷാ പരിശോധനകളുമില്ലാതെ ക്ഷേത്രത്തില്‍ സ്ഥിരമായി കയറിയിറങ്ങുന്നുണ്ടെന്നും ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
രാജകുടുംബാംഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ചെമ്പകത്തുമ്മൂട് വഴിയിലൂടെയാണ് ഈ വ്യക്തികള്‍ പരിശോധന കൂടാതെ ഉള്ളില്‍ പ്രവേശിക്കുന്നത്.
ഈ സാഹചര്യത്തില്‍ ട്രഷററുടെ ഓഫീസിലും വെഹിക്കിള്‍ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണവും വെള്ളിയും അടിയന്തരമായി സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്നും, സ്ഥാനമാനങ്ങള്‍ നോക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന എല്ലാവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു.
ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലകളിലെ സിസിടിവി ക്യാമറകള്‍ പ്രവർത്തനരഹിതമായതും ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ശ്രീകോവിലില്‍ സ്വർണം പതിപ്പിക്കാനായി കൊണ്ടുപോയതില്‍ നിന്നും 13 ഗ്രാം സ്വർണക്കമ്പി കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ശ്രീകോവിലിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ക്യാമറകള്‍ ഉള്‍പ്പെടെ പലതും പ്രവർത്തിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്.
ഇതിനുപുറമെ കിഴക്കേനട കേന്ദ്രീകരിച്ച് എത്തുന്ന ഇതരസംസ്ഥാന ഭക്തരെ ലക്ഷ്യമിട്ട് വ്യാജ ടിക്കറ്റ് വിതരണം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന വലിയൊരു മാഫിയ സജീവമാണെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
100, 500 രൂപയുടെ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചാണ് ഇവിടെ തട്ടിപ്പ് നടക്കുന്നത്. ഈ ഭാഗത്തെ പോലീസ് എയ്ഡ് പോസ്റ്റ് നിർജീവമാണെന്നും ഡിജിപി കുറ്റപ്പെടുത്തുന്നു. എന്നാല്‍, പോലീസിന്റെ ഈ കണ്ടെത്തലുകളെല്ലാം പൂർണ്ണമായും തള്ളി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രംഗത്തെത്തിയിട്ടുണ്ട്.
ഡിജിപിയുടെ റിപ്പോർട്ട് തികച്ചും അടിസ്ഥാനരഹിതമാണെന്നും ക്ഷേത്രത്തിന്റെ പ്രതിഛായയ്ക്ക് കളങ്കം വരുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേത്രം 24 മണിക്കൂറും കൃത്യമായ സിസിടിവി നിരീക്ഷണത്തിലാണെന്നും, സുരക്ഷാ വിഭാഗത്തെ ഔദ്യോഗികമായി അറിയിച്ച ശേഷമേ വിലപിടിപ്പുള്ള വസ്തുക്കള്‍ നീക്കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും കർശനമായി പരിശോധിച്ചാണ് ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും ക്ഷേത്രത്തിലെ ഒരു വസ്തുവും മോഷ്ടിക്കപ്പെടുകയോ ദുർവിനിയോഗം ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
Content Highlight: content highlights:- Security tightened at Sree Padmanabhaswamy temple
#Latest News#Sree Padmanabhaswamy Temple#Security breach

