തിരുവനന്തപുരം: (truevisionnews.com)വിഴിഞ്ഞത്ത് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പുല്ലുവിള സ്വദേശിയായ മനു എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രൂരതയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി സ്വയം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ (CWC) വിവരമറിയിച്ചതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകമറിഞ്ഞത്.
ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം തുടർന്ന് മണ്ണേല പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ മെയ് 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവീട്ടില്‍ വെച്ചാണ് പ്രതിയായ മനു പെണ്‍കുട്ടിയെ ആദ്യമായി പരിചയപ്പെടുന്നത്.
തുടർന്ന് ഇൻസ്റ്റാഗ്രാം വഴി നിരന്തരം സന്ദേശങ്ങള്‍ അയച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി മനുവും സുഹൃത്തും ചേർന്ന് അവിടെയെത്തുകയായിരുന്നു.
ഇവർ കൊണ്ടുവന്ന ജ്യൂസ് കുടിച്ച ഉടൻ തന്നെ പെണ്‍കുട്ടി ബോധരഹിതയായെന്നും, ഈ സമയത്താണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ മനുവിനൊപ്പം മറ്റൊരാള്‍ കൂടി വീട്ടില്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയതോടെ ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ അറസ്റ്റിലായ മുഖ്യപ്രതി മനുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.
Content Highlight: Suspect arrested for raping ninth grade student
#Latest News#Thiruvanandapuram#School student#Tortured#Arrest

