തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോള്‍ മുഖ്യമന്ത്രി വിരുന്നുണ്ടെന്നും, ഹെലികോപ്റ്ററില്‍ യാത്ര നടത്തിയെന്നുമുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.
ഇതിൻ്റെ പേരില്‍ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ ഹീനവും മര്യാദകേടുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാവിലെ അഞ്ചു മണിമുതല്‍ തന്നെ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ എന്നിവരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഓരോ മൂന്നു മണിക്കൂറിലും ഓഫീസില്‍ നിന്ന് വിവരങ്ങള്‍ കൈമാറുന്നുണ്ട്, റവന്യൂ മന്ത്രി രണ്ടുതവണ ബ്രീഫിങ് നടത്തുകയും ചെയ്തു. ഇതിനെല്ലാം ശേഷം മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു. ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഹെലികോപ്റ്റർ യാത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ല എന്നും, ഒരു ഇൻവെസ്റ്റ്മെൻ്റ് ഗ്രൂപ്പുമായി ചർച്ച നടത്താനായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട ശേഷം ഞായറാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങാനിരുന്ന സംഘത്തെ കാണാനാണ് യാത്ര നടത്തിയത്. സമയക്കുറവ് കാരണമാണ് വന്ദേഭാരതിലെ യാത്ര ഒഴിവാക്കി ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇതിലൂടെ സർക്കാരിന് അധികച്ചെലവില്ല. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്ക് 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് ഇപ്പോഴത്തെ സർക്കാർ ഉപയോഗിക്കുന്നത്. 25 മണിക്കൂർ ഉപയോഗിച്ചാലും ഇല്ലെങ്കിലും 80 ലക്ഷം നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിക്ഷേപകരുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. നിക്ഷേപകരുടെ പേര് വലിച്ചിഴച്ച് പദ്ധതി തന്നെ ഇല്ലാതാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്, അന്തിമ തീരുമാനമാകുമ്പോള്‍ കാര്യങ്ങള്‍ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൻ്റെ യാത്രയെ വിമർശിക്കുന്നവർ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻകാല യാത്രകള്‍ പരിശോധിക്കണം. പാർട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാൻ പിണറായി ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള തുക ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആരോപിച്ചു. താൻ ഒരു പാർട്ടി സമ്മേളനത്തിനും ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും, സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary
Chief Minister V.D. Satheesan strongly dismissed controversies surrounding his helicopter trip and Feast during the flood crisis. He clarified the chopper ride was for an urgent investor meeting, costing the state nothing extra. Satheesan also criticized former CM Pinarayi Vijayan for previously misusing disaster relief funds for party meetings.

